തലശ്ശേരി: തലശ്ശേരി അമൃത കോളേജില്‍ നിന്നും വിലയ്‌ക്ക് വാങ്ങിയ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹോസ്ദുര്‍ഗ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയില്‍ രണ്ട്‌പേര്‍ ജോലി സമ്പാദിച്ചുവെന്ന കേസിലെ പ്രധാനപ്രതി കോളേജ് ഉടമ അജയനെ ഹോസ്ദുര്‍ഗ് പോലീസ് തലശ്ശേരിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ പള്ളൂര്‍ സ്വദേശികളായ മൂന്നുപേര്‍ നല്‍കിയ പരാതിയില്‍ അജയന്‍ റിമാന്റിലാണ്. അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡണ്ട് കെ.വി.നാരായണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരളത്തിന് പുറത്തുള്ള നിരവധി യൂണിവേഴ്‌സിറ്റികളുടെ പേരിലുളള വ്യാജ സര്‍ട്ടിഫിക്കറ്റകളാണ് പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍ വര്‍ഷങ്ങളായി തലശ്ശേരിയില്‍ അമൃത കോളേജ് വഴി വന്‍തുകവാങ്ങി വിതരണം ചെയ്തത്. അജയന്റെ പക്കല്‍നിന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് വിലയ്‌ക്ക് വാങ്ങിയവര്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലും മാധ്യമ രംഗത്തും വിദേശങ്ങളിലും ജോലിനേടിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ അജയന്റെ സ്ഥാപനത്തില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടിയിരുന്നെങ്കിലും ഭരണപക്ഷത്തെ പ്രമുഖ കക്ഷിയുടെ ഇടപെടല്‍ കാരണം അജയന്‍ ജാമ്യം നേടിയിരുന്നു. തുടര്‍ന്ന വീണ്ടും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തവെയാണ് അജയന്‍ അറസ്റ്റിലായത്.
















