ന്യൂദല്‍ഹി: നായകനും മുതിര്‍ന്ന താരങ്ങളുമായുള്ള അസ്വാരസ്യത്തില്‍ മനംമടുത്ത് അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ഇന്ത്യന്‍ ടീം യാത്രയായതിനു പിന്നാലെയാണ് കുംബ്ലെ തീരുമാനം ബിസിസിഐയെ അറിയിച്ചത്.
കുംബ്ലെയോടുള്ള അനിഷ്ടം പലവട്ടം തുറന്നുപ്രകടിപ്പിച്ച നായകന് വിരാട് കോഹ്ലി, ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തോല്‍വിക്കു പിന്നാലെ സ്വരം കടുപ്പിച്ചതാണ് കുംബ്ലെയെ അസ്വസ്ഥനാക്കിയത്. അദ്ദേഹത്തിന്റെ പരിശീലന രീതികളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ടീമിലെ പല മുതിര്‍ന്ന താരങ്ങളും രംഗത്തെത്തിയതോടെ ലോകംകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ കുംബ്ലെ സ്വയം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 24നാണ് കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്.
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് കോഹ്ലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യം പുറത്തറിഞ്ഞത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം പുറപ്പെടാനൊരുങ്ങവേ കുംബ്ലെയുടെ രാജി. കുംബ്ലെ ഇല്ലാതെയാണ് ടീം വിന്‍ഡീസിലേക്ക് യാത്ര തിരിച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയോടെ കോച്ചിന്റെ കാലാവധി അവസാനിച്ച കുംബ്ലെക്ക് വിന്‍ഡീസ് പര്യടനത്തില്‍ തുടരാന്‍ വിനോദ് റായ് അധ്യക്ഷനായുള്ളബിസിസിഐ ഭരണസമിതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഐസിസി വാര്‍ഷിക യോഗമുള്ളതിനാല്‍ കുംബ്ലെ വിന്‍ഡീസിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനുശേഷമാണ് രാജി പ്രഖ്യാപനം.
കുംബ്ലെക്കൊപ്പം തുടരാനാകില്ലെന്ന് കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ കോഹ്ലി സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതിയെയും ബിസിസിഐയെയും അറിയിച്ചിരുന്നു. കൂടാതെ കുംബ്ലെയുടെ പരിശീലന രീതിയുമായി ഒത്തുപോകാനാവില്ലെന്ന് ടീം ഇന്ത്യയിലെ സീനിയര്‍ താരങ്ങളും വ്യക്തമാക്കിയിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരെ ധര്‍മ്മശാലയില്‍ നടന്ന ടെസ്റ്റിന് ശേഷമാണ് കുംബ്ലെയും കോഹ്ലിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. പരിക്കേറ്റ കോഹ്ലിക്ക് പകരം കുംബ്ലെയുടെ താത്പര്യത്തില്‍ കുല്‍ദീപ് യാദവിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് കോഹ്ലി ഇക്കാര്യം അറിയുന്നത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരായ കനത്ത തോല്‍വിക്കു പിന്നാലെ കുംബ്ലെയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് കോഹ്ലിയും, കളിക്കാര്‍ക്കു താല്പര്യമില്ലെങ്കില് തുടരില്ലെന്നു കുംബ്ലെയും വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണു കഴിഞ്ഞ ദിവസം ബിസിസിഐ ഉപദേശകസമിതി ഇടപെട്ടത്. അനില്‍ കുംബ്ലെയ്ക്ക് എതിരെ ശക്തമായ അഭിപ്രായ പ്രകടനങ്ങളുമായാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്തെത്തിയത്. ഇതാണ് കുംബ്ലെയുടെ രാജിയിലേക്കു നയിച്ചത്.
അതിനിടെ ഇന്ത്യന്‍ ടീമിനു പുതിയ പരിശീലകരെ ക്ഷണിച്ചപ്പോള്‍ കുംബ്ലെയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പരിശീലക സ്ഥാനത്തു മികച്ച നേട്ടങ്ങളുള്ള കുംബ്ലെയെത്തന്നെ ചുമതല വീണ്ടുമേല്‍പിച്ചേക്കാമെന്ന സൂചനയുള്ളതിനാല്‍ കോഹ്ലി ഉടക്കി.
കുംബ്ലെയുടെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മികച്ച നേട്ടങ്ങളാണ് ഉണ്ടാക്കിയത്. 17 ടെസ്റ്റുകളില്‍ 12 എണ്ണത്തിലും ജയിക്കാന്‍ ടീം ഇന്ത്യക്കായി. ഒരു ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ തോറ്റത്.
ജൂണ്‍ 23നാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: