തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ അനധികൃത മതിലും സെക്യൂരിറ്റി കാബിനും റവന്യൂ അധികൃതര്‍ പൊളിച്ചുമാറ്റി. അനധികൃത നിര്‍മ്മാണം 24 മണിക്കൂറിനുള്ളില്‍ പൊളിച്ചുനീക്കാന്‍ റവന്യൂ അധികൃതര്‍ വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഗേറ്റ് മാത്രമാണ് അക്കാദമി ഭരണസമിതി പൊളിച്ചു നീക്കിയത്. മാനേജ്മെന്റിന് അനുവദിച്ച സമയം കഴിഞ്ഞതോടെ ഇന്നലെ രാവിലെ റവന്യൂ അധികൃതര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മതില് പൊളിച്ചുനീക്കി.
ജല അതോറിറ്റിയുടെ 28 സെന്റ് ഭൂമി കയ്യേറിയാണ് അക്കാദമി മതിലും ഗേറ്റും നിര്‍മ്മിച്ചിരിക്കുന്നതെന്ന് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതനുസരിച്ചാണ് അക്കാദമി ഭരണ സമിതിക്ക് നോട്ടീസ് നല്‍കിയത്. മതിലുകള്‍ അക്കാദമി സ്വയം പൊളിച്ചുമാറ്റാത്തതിനാല്‍ റവന്യൂ വകുപ്പ് നേരിട്ടു പൊളിച്ചു നീക്കുകയായിരുന്നു. ഇതിന്റെ ചെലവ് അക്കാദമിയില്‍ നിന്ന് ഈടാക്കും. തഹസില്‍ദാര്‍ കെ.ആര്. മണികണ്ഠന്റെ സാന്നിധ്യത്തിലായിരുന്നു ഭൂമി ഏറ്റെടുക്കല്‍.
എന്നാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കും ഹോട്ടലും ഒഴിപ്പിക്കുന്നതിന് 14 ദിവസത്തെ സമയം നല്കി ഇന്ന് നോട്ടീസ് നല്‍കും. അക്കാദമിയുടെ നിയമാവലിയില്‍ വന്ന മാറ്റങ്ങള്‍ പരിശോധിച്ചും വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ നിയമസാധുത പരിശോധിച്ചും മാത്രമാകും നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: