തലസ്ഥാനമായ ലക്‌നോവിലെ നിരത്തുകളിലെ പ്രചാരണ ബോര്‍ഡുകള്‍ കണ്ടപ്പോള്‍ സംശയം. ബിജെപിയുടെയും സമാജ്‌വാദി പാര്‍ട്ടിയുടെയും മുദ്രാവാക്യങ്ങള്‍ ഒരു പോലെ. മോദി, അമിത് ഷാ, രാജ്‌നാഥ് സിങ് ഉള്‍പ്പെടെ ഏഴ് നേതാക്കളുടെ ചിത്രങ്ങളുള്ള ബിജെപി ബോര്‍ഡുകളിലെ മുദ്രാവാക്യം ഇങ്ങനെ: യുപി കൊ യേ സാത് പസന്ത് ഹെ (ഈ ഏഴ് നേതാക്കളെ യുപി ഇഷ്ടപ്പെടുന്നു). അഖിലേഷിന്റെയും രാഹുലിന്റെയും ചിത്രങ്ങളുള്ള എസ്പിബോര്‍ഡുകളിലും സമാനമായ വാക്കുകള്‍. യുപി കൊ യേ സാത് പസന്ത് ഹെ (ഈ സഖ്യം യുപി ഇഷ്ടപ്പെടുന്നു). കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചയുടന്‍ എസ്പി ഉയര്‍ത്തിയ മുദ്രാവാക്യത്തിന് മറുപടിയാണ് ബിജെപിയുടെ മുദ്രാവാക്യം. ഇതേച്ചൊല്ലിയുള്ള വാക്‌പോരും കനക്കുന്നു.
യുപിയില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും മുദ്രാവാക്യങ്ങള്‍ കൊണ്ട് പോരടിക്കുന്നു. ചരിത്രവും ഇതിഹാസവും പ്രചാരണ ബോര്‍ഡുകളിലേക്ക് പകര്‍ത്തപ്പെടുന്നു. കുരുക്ഷേത്ര യുദ്ധത്തിലെ കൃഷ്ണനും അര്‍ജ്ജുനനുമാണ് പാര്‍ട്ടികളുടെ ഇഷ്ടതാരങ്ങള്‍. രാഹുലിനെ തേരാളിയായ കൃഷ്ണനും അഖിലേഷിനെ അമ്പെയ്യുന്ന അര്‍ജ്ജുനനുമായി ചിത്രീകരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വഴിനീളെയുണ്ട്. മറുവശത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അര്‍ജ്ജുനനും മോദി കൃഷ്ണനുമായി അവതരിക്കുന്നു. യുപിയെന്ന പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്ന കൗരവപ്പടയായി എതിരാളികളെ ചിത്രീകരിക്കുന്ന ബിജെപി പോസ്റ്ററുകളുമുണ്ട്. പാഞ്ചാലിയെ (യുപിയെ) രക്ഷിക്കുന്ന കൃഷ്ണനാണ് സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ.
ആപ് കി ബാര്‍, മോദി സര്‍ക്കാര്‍ എന്നായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രാജ്യത്തുടനീളം ഉയര്‍ത്തിയ മുദ്രാവാക്യം. ആപ് കി ബാര്‍, 300 കെ പാര്‍ (ഇത്തവണ മുന്നൂറിലധികം) എന്നാണ് യുപിയില്‍ ഇപ്പോള്‍ അണികള്‍ ഏറ്റുവിളിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ മോദിയെ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ മുദ്രാവാക്യങ്ങള്‍. ദോ ബാത്തെയ്ന്‍ കഭി ന ഭൂല്‍, നരേന്ദ്ര മോദി ഔര്‍ കമല്‍ക ഫൂല്‍ (നരേന്ദ്ര മോദിയെയും താമരയെയും ഒരിക്കലും മറക്കരുത്) എന്നത് എല്ലാ യോഗങ്ങളിലെയും മുദ്രാവാക്യമായി മാറുന്നു. പൊതുയോഗങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന, താളത്തിലുള്ള മുദ്രാവാക്യം സാഥ് ആയേ, പരിവര്‍ത്തന്‍ ലായേ, കമല്‍ ഖിലായേ (ഒന്നിച്ചു വരൂ, പരിവര്‍ത്തനം വരുത്തൂ, താമര വിരിയിക്കൂ) അണികള്‍ക്കൊപ്പം ഒഴുകുന്നു.
മുദ്രാവാക്യങ്ങളില്‍ ബിജെപിക്ക് മോദിയാണ് താരമെങ്കില്‍ എസ്പിക്ക് അഖിലേഷും ബിഎസ്പിക്ക് മായാവതിയുമാണ്. പഴയ മുദ്രാവാക്യം പൊടിതട്ടിയെടുത്ത് അഖിലേഷിനും ചാര്‍ത്തിയിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി. ജിസ്‌ക ജല്‍വ ഖായം ഹെ, ഉസ്‌കാ നാം മുലായം ഹേ (ആരുടെ വ്യക്തിപ്രഭാവമാണോ നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ പേര് മുലായം എന്നാണ്) എന്നത് വര്‍ഷങ്ങളായി മുലായത്തിന് അണികള്‍ വിളിക്കുന്ന മുദ്രാവാക്യമാണ്. അച്ഛനെ വെട്ടി മകന്‍ പാര്‍ട്ടി പിടിച്ചെടുത്തപ്പോള്‍ അത് ഇങ്ങനെ പരിഷ്‌കരിക്കപ്പെട്ടു. അഖിലേഷ് ക ജല്‍വ ഖായം ഹെ, ഉസ്‌കാ ബാപ് മുലായം ഹെ (അഖിലേഷിന് വ്യക്തിപ്രഭാവമുണ്ട്, അദ്ദേഹത്തിന്റെ പിതാവ് മുലായമാണ്). മുദ്രാവാക്യങ്ങളിലോ പരസ്യ ബോര്‍ഡുകളിലോ മുലായത്തെ വെട്ടാന്‍ അഖിലേഷ് തയ്യാറല്ല. വികാസ് ക പഹിയാ, അഖിലേഷ് ഭയ്യ എന്ന മുദ്രാവാക്യം അഖിലേഷിനെ വികസന നായകനാക്കി അവതരിപ്പിക്കുന്നു.
ബേട്ടിയോന്‍ കെ മുസ്‌കുരാനെ ദോ, ബഹന്‍ജി കോ ആനേ ദോ (പെണ്‍മക്കള്‍ ചിരിക്കട്ടെ, സഹോദരി വരട്ടെ) എന്നാണ് ബിഎസ്പിയുടെ മുദ്രാവാക്യം.
നോട്ട് നിരോധനത്തോടെ ക്ഷീണിച്ച മായാവതിയുടെ പ്രചാരണ പരിപാടികള്‍ പോലെ ശുഷ്‌കമാണ് മുദ്രാവാക്യങ്ങളും. മായാവതിയേക്കാള്‍ ദയനീയമാണ് കോണ്‍ഗ്രസിന്റേത്. രാഹുലാണ് നേതാവെങ്കിലും ഒറ്റക്ക് ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിക്ക് ആത്മവിശ്വാസമില്ല. പ്രചാരണ ബോര്‍ഡുകളില്‍ രാഹുലിന്റെ അതേ പ്രധാന്യത്തോടെ അഖിലേഷിനെയും കാണാം. മുദ്രാവാക്യങ്ങളിലും രാഹുലില്ല, പകരം സഖ്യത്തിനാണ് മുന്‍തൂക്കം. സൈക്കിള്‍ കോ അഖ് ഹാത്ത് പസന്ത് ഹെ (സൈക്കിളിന് ഇപ്പോള്‍ കൈ ഇഷ്ടമാണ്) എന്നാണ് കോണ്‍ഗ്രസ് ചൊല്ലുന്നത്. യുപിയുടെ ആണ്‍കുട്ടികള്‍ എന്നാണ് രാഹുലിന്റെയും അഖിലേഷിന്റെയും വിശേഷണം.
മുദ്രാവാക്യങ്ങളെല്ലാം ജനങ്ങള്‍ ഏറ്റെടുക്കാറില്ല. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഒരു കാലത്തെ കറുത്ത നാളുകളുടെ ഭീതി ഇന്നും ഓര്‍മ്മിപ്പിക്കുന്നു. ഏത് മുദ്രാവാക്യമാണ് ജനങ്ങളെ കീഴടക്കിയതെന്ന് വ്യക്തമാകാന്‍ ഒരു മാസം കാത്തിരിക്കണം. എങ്കിലും, ഒരു മുദ്രാവാക്യം വര്‍ഷങ്ങളായി മാറ്റമില്ലാതെ യുപിയില്‍ മുഴങ്ങുന്നുണ്ട്. ജഹാ രാം ലാല കി ജന്മ് ഹുവാ, വഹാ മന്ദിര്‍ ഹം ബനായേംഗേ (എവിടെയാണോ രാമന്‍ ജനിച്ചത് അവിടെ അമ്പലം പണിയും).
















