ചേര്‍ത്തല: സ്ലോട്ടര്‍ ഹൗസ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങി, നഗരത്തില്‍ അനധികൃത ഇറച്ചിവെട്ട് വ്യാപകം. കോടതി ഉത്തരവുകള്‍ കാറ്റില്‍പറത്തി അധികൃതരുടെ ഒത്താശയോടെയാണ് അനധികൃത കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.
സ്വകാര്യ ബസ്സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ലോട്ടര്‍ഹൗസ് ആധുനികരീതിയില്‍ പുനര്‍നിര്‍മിക്കണമെന്ന സര്‍ക്കാര്‍ ഉത്തവിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. പത്ത് വര്‍ഷം പിന്നിട്ടിട്ടും കെട്ടിടം പുതുക്കിപ്പണിയുവാനോ പ്രവര്‍ത്തനം പുനരാരംഭിക്കുവാനോ നടപടി ഉണ്ടായിട്ടില്ല. കെട്ടിട നിര്‍മാണത്തിന്റെ ചുമതല സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഓഫ് കേരളയാണ് ഏറ്റെടുത്തിരുന്നത്. കരാര്‍തുക കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ വന്നതോടെ് പണി നിര്‍ത്തിവെക്കുകയായിരുന്നു. ടെന്‍ഡര്‍ പുതുക്കി നല്‍കുന്നതിനോ കെട്ടിടനിര്‍മാണം പുനരാരംഭിക്കുന്നതിനോ ആവശ്യമായ നടപടി അധികൃതര്‍ കൈക്കൊള്ളാത്തത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
മാംസം വില്‍ക്കുന്ന സ്ഥലങ്ങളില്‍ മൃഗങ്ങളെ വെട്ടുന്നതിന്് വിലക്കുണ്ടെങ്കിലും നഗരസഭയിലെ മാര്‍ക്കറ്റില്‍ ദിവസേന നൂറിലധികം മൃഗങ്ങളെയാണ് കശാപ്പു ചെയ്യുന്നത്.
മഴ തുടങ്ങിയതോടെ മൃഗങ്ങളുടെ രക്തം ഒഴുകിപ്പടര്‍ന്ന് കാല്‍നടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. നഗരസഭയുടെ മൗനാനുവാദത്തോടെയും അല്ലാതെയും നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ഇരുപത്തി അഞ്ചോളം അനധികൃത കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. മാംസവില്‍പ്പനക്കായി മൃഗങ്ങളെ കൊല്ലുന്നതിന് മുന്‍പ് മൃഗഡോക്ടര്‍ പരിശോധിച്ച് സീല്‍ വെക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ സ്ലോട്ടര്‍ഹൗസുകളില്‍ മാത്രമേ മൃഗങ്ങളെ കൊന്ന് ഇറച്ചി എടുക്കാവൂ എന്നുമാണ് നിയമം അനുശാസിക്കുന്നത്.
ഇതെല്ലാം കാറ്റില്‍ പറത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത കശാപ്പുശാലകള്‍ പെരുകുകയാണ്. പണം നല്‍കി അറവുശാലകളില്‍ നിന്ന് മാംസത്തോടൊപ്പം രോഗവും മരണവും ഇരന്നു വാങ്ങുകയാണ് പ്രദേശവാസികള്‍.
















