ചെന്നൈ: ഒട്ടക്കര തേവര്‍ പനീര്‍ശെല്‍വം എന്ന ഒ. പനീര്‍ശെല്‍വം എന്നും പകരക്കാരനാണ്. അനുയായികള്‍ സ്‌നേഹപൂര്‍വം ഒപിഎസ് എന്നു വിളിക്കുന്ന ഇദ്ദേഹം അമ്മയോടുള്ള (ജയലളിത) കൂറു കൊണ്ട് തമിഴ്‌നാട് രാഷ്‌ട്രീയ ചരിത്രത്തില്‍ പലതവണ ഇടംനേടി. അമ്മയ്‌ക്കു പകരമായി മൂന്നു വട്ടം മുഖ്യമന്ത്രി കസേരയിലിരുന്നു ഇദ്ദേഹം.
ചെറുപ്പത്തിലേ എഐഎഡിഎംകെയില്‍ പ്രവര്‍ത്തിച്ച പനീര്‍ശെല്‍വം, 1996 മുതല്‍ 2001 വരെ പെരിയാകുളം മുന്‍സിപ്പല്‍ ചെയര്‍മാനായി. 2001ല്‍ നിയമസഭയിലെത്തിയ ഇദ്ദേഹം, ധനകാര്യ മന്ത്രിയായി. അനധികൃത സ്വത്തുകേസിലെ കോടതി വിധിയെത്തുടര്‍ന്ന് ജയലളിത സ്ഥാനമൊഴിഞ്ഞപ്പോള്‍ 2001 സെപ്തംബര്‍ 21ന് ഒപിഎസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ജയ തിരിച്ചെത്തിയപ്പോള്‍, 2002 മാര്‍ച്ച് ഒന്നിന് അനുസരണയോടെ ഒന്നുംപറയാതെ സ്ഥാനമൊഴിഞ്ഞു കൊടുത്തു. ആദ്യ തവണ പല മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കിയാണ് ഒപിഎസിനെ ജയ മുഖ്യമന്ത്രി കസേരയിലിരുത്തിയത്.
ഓഫീസില്‍ ജയയുടെ ചിത്രം വച്ച് വീനിത ദാസനായി പ്രവര്‍ത്തിച്ച ഒപിഎസ് കാര്യമായ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. 2006ല്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതാവായി ജയ കണ്ടതും മറ്റാരെയുമല്ല. 2011ല്‍ ഭരണത്തില്‍ തിരിച്ചെത്തിയ എഐഎഡിഎംകെയ്‌ക്ക് പ്രതിസന്ധിയായി വീണ്ടും കോടതി വിധിയെത്തി. 2014 സെപ്തംബര്‍ 29ന് ജയയ്‌ക്കു പകരം വീണ്ടും ഒപിഎസ് മുഖ്യമന്ത്രിയായി. 2015 മേയ് 22ന് സ്ഥാനമൊഴിഞ്ഞു. കര്‍ണാടക ഹൈക്കോടതി ജയയെ കുറ്റവിമുക്തയാക്കിയതിനെത്തുടര്‍ന്നാണിത്.
അതിനിടെ, ഇടയ്‌ക്ക് ജയലളിതയും പനീര്‍ശെല്‍വവും അകന്നുവെന്ന് വാര്‍ത്ത വന്നു. എന്നാല്‍, അമ്മയ്‌ക്കെതിരെ ഒരു ചെറു വാക്കു പോലും പറയാതെ വിശ്വസ്തനായി നിന്നു. ശശികലയാണ് ഈ അകല്‍ച്ചയ്‌ക്കു പിന്നിലെന്നാണ് പറയപ്പെടുന്നത്.
പിന്നീട് കഴിഞ്ഞ വര്‍ഷം ജയ ആശുപത്രിയിലായപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിച്ച ഇദ്ദേഹം, ഡിസംബര്‍ ആറിന് ജയയുടെ മരണത്തിനു പിന്നാലെ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി. രണ്ടു മാസത്തിനു ശേഷം ഈ മാസം ആറിന് ശശികലയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രാജി നല്‍കി.
















