ചുരുക്കത്തില്‍ ജീവിതത്തിലെ പല മണ്ഡലങ്ങളിലും സമഷ്ടിധര്‍മം അനുഷ്ഠിച്ചുപോന്ന പാരമ്പര്യം നമ്മുടെ ജനതയ്‌ക്കുണ്ട്. അതു നമുക്ക് ഒരു കാലത്തുമില്ലാതിരുന്നതും ബ്രിട്ടീഷുകാര്‍ക്കു മാത്രം ഉണ്ടായിരുന്നതുമായ കുത്തകയല്ല. വേദേതിഹാസങ്ങളുടെ കാലഘട്ടത്തില്‍ ആ പാരമ്പര്യം അതിബലവത്തായിരുന്നു ബൗദ്ധ ജൈന ഘട്ടത്തിലും അതു തുടര്‍ന്നു. പുരാണങ്ങളില്‍ കൂടിയും അതു കൈമാറ്റം ചെയ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി ഇവിടത്തെ സാധാരണ ജനജീവിതത്തില്‍ തദനുസൃതമായി ഐതിഹ്യങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും കിളിര്‍ന്നു വേരുപിടിച്ചു. കേരളത്തിലെ തന്നെ ഉദാഹരണം നോക്കാം.
കരയിലെ ക്ഷേത്രത്തില്‍ കൊടി കയറിയാല്‍ ആറാട്ടുവരെ ആരും കര വിടരുതെന്നാണ് പഴയ ആചാരം. ആ നാട്ടാചാരത്തിന്റെ ഉദ്ദേശം പൂര്‍ണമായും സാംഘികമാണ്. സമൂഹം ഒരുമിച്ചുചേര്‍ന്നു നടത്തിവരുന്ന സല്‍കര്‍മത്തില്‍നിന്നു വിട്ടുനില്‍ക്കരുത്, പങ്കുചേരാതിരിക്കരുത്. അതിനുവേണ്ടി കൂട്ടായി ശ്രമിക്കണം എന്നാണതിന്റെ പൊരുള്‍. കൊടുങ്ങല്ലൂര്‍ നാട്ടുകാര്‍കാര്‍ക്കിയില്‍ ഒരു ഐതിഹ്യമുണ്ട്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ചൈതന്യമാഹാത്മ്യം പറയുമ്പോള്‍ പ്രത്യേകിച്ചും പ്രായം ചെന്നവര്‍ അതു പറയാതിരിക്കില്ല. ഐതിഹ്യമാണ്.
കൊടുങ്ങല്ലൂര്‍ കാവില്‍ ഏറ്റവും പ്രധാനമാണ് മകരത്തിലെ താലപ്പൊലി. മകരം ഒന്നാം തീയതിയാണിത്. അന്നുതന്നെയാണ് ശബരിമലയിലെ വിളക്കും. ഒരിക്കല്‍ കൊടുങ്ങല്ലൂര്‍ക്കാരനായ ഒരയ്യപ്പഭക്തന് ശബരിമലയില്‍ മകരജ്യോതി കാണാന്‍ മോഹമുണ്ടായി. അയാള്‍ അതിനു വ്രതം നോറ്റു പുറപ്പെട്ടു. സന്നിധാനത്തിലെത്തും മുന്‍പ് അയാള്‍ക്ക് മോഹാലസ്യം വന്നു. ‘എന്റെ അമ്മേ ഭഗവതി’ എന്നു ശീലമുള്ള വിളി വിളിച്ചു അയാള്‍ മറിഞ്ഞുവീണു. പിന്നെ കണ്ണുതുറന്നപ്പോള്‍ കണ്ടത് താന്‍ കാവു പറമ്പില്‍ കിടക്കുന്നതായിട്ടാണ്. അതുകൊണ്ട് പണ്ടൊക്കെ കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് ശബരിമലയില്‍ മണ്ഡലത്തിനു മാത്രമേ പോകാമായിരുന്നുളളൂ. വിളക്കിനു പോകുന്നതിന് വിലക്കായിരുന്നു.
ഇപ്പറഞ്ഞ ഐതിഹ്യം യുക്തിവാദംകൊണ്ടളക്കുമ്പോള്‍ വെറുമൊരു കെട്ടുകഥയായിരിക്കാം. പക്ഷെ അതു മെനഞ്ഞെടുത്തവര്‍ക്ക് സ്പഷ്ടമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. അത് മേല്‍പ്പറഞ്ഞ സമഷ്ടി ധര്‍മത്തിന്റെയും സംഘബോധത്തിന്റെയുമാണ്. ശബരിമലയില്‍ പോയി വിളക്കു തൊഴുതാലുള്ള പുണ്യം കാവില്‍ ഭഗവതിയെ തൊഴുതാലും കിട്ടും എന്ന ഹിന്ദു സംസ്‌കാരത്തിന്റെ ഒന്നായ നിന്നെയിഹ പലതായി കാണുന്ന ഭാവം ഈ ഐതിഹ്യം വിളിച്ചുപറയുന്നതോടൊപ്പം, നാട്ടിലെ എല്ലാവരും കൂട്ടായി സല്‍കര്‍മം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ സ്വന്തം പുണ്യസഞ്ചയത്തിനുവേണ്ടി സമൂഹം വിട്ടുപോകരുത്.
അതു ദൈവത്തിനുപോലും സഹിക്കില്ല. എന്ന വിലയേറിയ പാഠംകൂടി അതു പഠിപ്പിക്കുന്നുണ്ട്. ഓരോ കരയിലും നാട്ടിലും ഇതുപോലെ ഐതിഹ്യങ്ങളുണ്ട്.
തമിഴ്‌നാട്ടിലെയും തെലുങ്കുനാട്ടിലെയും രഥോത്സവവും ഇതേ പാഠമാണ് ജീവിതത്തില്‍ ആചരിപ്പിക്കുന്നത്. അന്ന് ജാതിഭേദമെന്യേ ഗ്രാമക്കാരെല്ലാവരും ചേര്‍ന്ന് രഥം വലിക്കുന്നു. സമൂഹം ഒരുമിച്ചു ചേര്‍ന്ന് ഒന്നായി ഒരേ ദിശയില്‍ വലിച്ചില്ലെങ്കില്‍ രഥം നീങ്ങുകയില്ല. രഥത്തിനുള്ളിലെ ഭഗവാനും എഴുന്നള്ളുകയില്ല.
നര്‍മദാനദിയുടെ ഉത്ഭവസ്ഥാനമായ അമരകണ്ടകത്തെക്കുറിച്ച് ഒരു കഥയുണ്ട്. അവിടെ പ്രസിദ്ധപ്പെട്ട ശിവലിംഗമുണ്ട്. സാക്ഷാല്‍ പരമശിവന്‍ എന്നും അവിടെ സന്നിധാനം കൊള്ളുന്നു എന്നാണ് വിശ്വാസം. വിശ്വാസത്തിനടിസ്ഥാനമെന്തെന്നാല്‍, ആ പുണ്യ സങ്കേതത്തില്‍ ഒരിക്കല്‍ ഒരു വേദപണ്ഡിതന്‍ ദീര്‍ഘകാലം തപസ്സു ചെയ്തുവത്രെ. ഒടുവില്‍ അഖണ്ഡതപസ്സ് കണ്ട് ശിവന്‍ പ്രത്യക്ഷപ്പെട്ട് ഭക്തനോട് വരം ചോദിക്കാന്‍ പറഞ്ഞു. ഉടന്‍ ഭക്തന് തന്റെ കുടുംബത്തെക്കുറിച്ച് ഓര്‍മ വന്നു. അവരുംകൂടി ഭഗവാനെ കാണുമാറാകണം എന്നയാള്‍ വിചാരിച്ചു ഭഗവാനോട് യാചിച്ചു. ദയവായി ഞാന്‍ തിരിച്ചുവരുന്നതുവരെ ഇവിടെ തന്നെ മറയാതെ നില്‍ക്കാന്‍ നില്‍ക്കാന്‍ കനിവുണ്ടാകണം.
ഭഗവാന്‍ സമ്മതിച്ചു. ഭക്തന്‍ ഭാര്യയേയും മക്കളേയും വിളിക്കാന്‍ വീട്ടിലേക്കോടി. ഓടുന്നവഴി അയാള്‍ ചിന്തിച്ചു. ‘എന്തേ ഞാന്‍ ഭാര്യയേയും മക്കളേയും മാത്രം വിളിക്കണം…’ അതുകൊണ്ട് എല്ലാ ഗ്രാമക്കാരേയും വിളിക്കാന്‍ ചിന്തിച്ചു. ചിന്ത പിന്നെയും മുന്നോട്ടുപോയി ഞാന്‍ തിരിച്ചുപോയില്ലെങ്കില്‍ ഭഗവാന്‍ അവിടെതന്നെ നില്‍ക്കുമെന്ന് വാക്കു തന്നിട്ടുണ്ടല്ലോ… എന്തിനു തിരിച്ചുപോകണം. ഇവിടെ തന്നെ മരിച്ചാല്‍ എല്ലാ കാലത്തും എല്ലാ തലമുറകള്‍ക്കും ഭഗവല്‍ദര്‍ശനം കിട്ടുമല്ലൊ… ഭഗവാന്‍ ഭക്തനോട് പറഞ്ഞ വാക്കനുസരിച്ച് ഇന്നും അവിടെതന്നെ-അമരകണ്ടകത്തില്‍-മറയാതെ നില്‍ക്കാന്‍ നിര്‍ബന്ധിതനുമായി.
എത്ര വലിയൊരു തത്ത്വമാണ് ഈ കഥയിലടങ്ങിയിരിക്കുന്നത് എന്ന് നോക്കുക. ഇവിടെ ഭക്തന്‍ വ്യക്തിബോധത്തില്‍നിന്ന് കുടുംബബോധത്തിലേക്ക് വളരുന്നു. കുടുംബബോധത്തില്‍നിന്ന് ഗ്രാമബോധത്തിലേക്ക് വളരുന്നു. ഗ്രാമബോധത്തില്‍നിന്ന് സമാജബോധത്തിലേക്ക് വളരുന്നു. അതുകൊണ്ടയാള്‍ ഒരായുസ്സു ദൈര്‍ഘ്യമുള്ള വൈയ്യക്തികമായ പുണ്യലാഭത്തിനു പകരം എന്നെന്നേയ്‌ക്കുമുള്ള സാമാജികപുണ്യലാഭത്തിനുവേണ്ടി ആത്മദാനം ചെയ്യുന്നു. ‘ത്യജേദേഹം കുലസ്യാര്‍ഥേ… എന്ന മഹത്തായ തത്ത്വം ഈ കഥ വിളംബരം ചെയ്യുന്നു.
ഇതുപോലെയുള്ള സമാജബോധമാണ് പാളയം അങ്ങാടിയില്‍ നിന്ന് ലക്ഷ്മീദേവിയെ പോകാന്‍ അനുവദിക്കാത്ത സാമൂതിരി മന്ത്രിയും പാഴൂര്‍ പടിക്കല്‍ നവഗ്രഹങ്ങളെ സ്ഥിരമായി ഇരുത്തിയ കണിയാനും പ്രകടിപ്പിച്ചത്. സമഷ്ടി ധര്‍മമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. അവരും അമരകണ്ടകത്തിലെ ഭക്തോത്തംസനെപോലെ സമാജഹിതത്തിനുവേണ്ടി സമര്‍പ്പണം ചെയ്യുന്നു.
ഇങ്ങനെ വിലയേറിയ സാമാജിക പാഠങ്ങള്‍ പഠിപ്പിക്കാനും ഹൃദയത്തില്‍ കടത്തിവിടാനും ഇവിടെ സംവിധാനമുണ്ടായിരുന്നു. എന്നാല്‍ അവ നമുക്ക് നഷ്ടപ്പെട്ടു. ധര്‍മത്തിന്റെ വിശാലമായ അര്‍ത്ഥം നാം വിസ്മരിച്ചു. അതിന്റെ പരിധി നാം വെട്ടിച്ചുരുക്കി. അതിനെ വെറും വിധി നിഷേധങ്ങളുടെ- പലപ്പോഴും അര്‍ത്ഥശൂന്യമായവയുടെ-ആചാരകോശമാക്കി. ഈ വികൃതാവസ്ഥയെക്കുറിച്ച് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ഒരനുഭവം പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ കൂട്ടുകാരനായ വക്കീലിനോട് നിരക്ഷരനായ ഒരു പ്രതി പറഞ്ഞുവത്രെ; ഞാന്‍ കട്ടിട്ടുണ്ട്, കൊള്ളയടിച്ചിട്ടുണ്ട്, കുടിച്ചിട്ടുണ്ട്… മറ്റു പലതും ചെയ്തിട്ടുണ്ട്. എന്നാല്‍ ധര്‍മം മാത്രം ഒരിക്കലും കൈവിട്ടിട്ടില്ല. സ്തംഭിച്ചുപോയ വക്കീല്‍ പരിഭ്രമം മറച്ചുവച്ച് ക്ഷമയോടെ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, അയാള്‍ ഒരിക്കല്‍പോലും അന്യജാതിക്കാരന്റെ കയ്യില്‍നിന്ന് ഒരു തുടം പച്ചവെള്ളംപോലും വാങ്ങിക്കുടിച്ചിട്ടില്ല എന്നാണര്‍ത്ഥമാക്കുന്നതെന്ന്.
സമഷ്ടിധര്‍മം മറന്നതോടെ നാം നമ്മുടെ മനുഷ്യഋണത്തിന്റെ ഭാരം ദൈവത്തിന്റെ തലയ്‌ക്കുമേലെ കയറ്റിവച്ച് യജമാനന്മാരെപ്പോലെ കൈവീശി നടന്നു. ഒരാള്‍ നരകിക്കുന്നത് അയാളുടെ കര്‍മ്മഫലംകൊണ്ടാണെന്നും കര്‍മ്മഗതി മാറ്റാന്‍ നമ്മെക്കൊണ്ടാവില്ലെന്നും ബലമായി വിശ്വസിച്ചു തുടങ്ങി. ഈ വികല വിചാരത്തെക്കുറിച്ച് വളരെയേറെ പറയുന്നതിനു പകരം ഒരു ചെറിയ വസ്തുത പറഞ്ഞവസാനിപ്പിക്കാം.
സമഷ്ടിധര്‍മത്തിന്റെ പ്രചോദനഫലമായി ഈ നൂറ്റാണ്ടില്‍ സര്‍വപ്രഥമമായി സേവനരംഗത്തില്‍ മുന്നോട്ടുവന്ന ഹൈന്ദവശക്തി ശ്രീരാമകൃഷ്ണാശ്രമമാണ് എന്ന് നിശ്ശങ്കം പറയാം. ‘ജീവനില്‍ ശിവന്‍’ എന്ന ശ്രീരാമകൃഷ്‌ണോപദേശമാണ് അതിന് പ്രചോദനം. എന്നാല്‍ തദ്സ്ഥാപകനായ സ്വാമി വിവേകാനന്ദന്റെ മാനസികസ്തരത്തിലേക്കുയരാന്‍ ഒറ്റയടിക്ക് എല്ലാ ശ്രീരാമകൃഷ്ണ ശിഷ്യന്മാര്‍ക്കും സാധിച്ചില്ലെന്നതാണ് പരമാര്‍ത്ഥം. അതിന് പിന്നെയും കുറെ വര്‍ഷങ്ങള്‍ വേണ്ടിവന്നു. പുണ്യനഗരിയായ കാശിയില്‍ ശ്രീരാമകൃഷ്ണാശ്രമം വക ഒരു ശുശ്രൂഷാ കേന്ദ്രം തുടങ്ങിയിരുന്നു. അവിടെ ചില യുവസന്ന്യാസിമാര്‍ ജപിക്കാനിരിക്കേണ്ട തൃസന്ധ്യയില്‍പോലും സനിഷ്‌കര്‍ഷം ആതുരസേവ ചെയ്തുകൊണ്ടിരുന്നു.
ശ്രീരാമകൃഷ്ണദേവന്റെ വചനാമൃതം വള്ളിപുള്ളി തെറ്റാതെ രേഖപ്പെടുത്തിയ മഹേന്ദ്രനാഥ ഗുപ്തന്‍ അതു ശരിയായ വഴിയ്‌ക്കുള്ള പോക്കായി കരുതിയിരുന്നല്ല. ആശുപത്രി ഔചിത്യം അദ്ദേഹത്തിന് മനസ്സിലായില്ല. അദ്ദേഹത്തെപ്പോലെ ചിന്തിച്ചിരുന്ന മറ്റു ചിലരുമുണ്ടായിരുന്നു. സംഗതികള്‍ മാറിവരാന്‍ സ്വാമിജിയുടെ മഹാസമാധി കഴിഞ്ഞ് പിന്നെയും ഒരു ദശാബ്ദം കാത്തുനില്‍ക്കേണ്ടിവന്നു. 1912 നവംബര്‍ മാസത്തില്‍ സ്വാമി ബ്രഹ്മാനന്ദന്റെ കൂടെ ശ്രീശാരദാമണിദേവി കാശിയിലെ ചികിത്സാലയം സന്ദര്‍ശിച്ചു. അതിനെക്കുറിച്ചവര്‍ അഭിപ്രായപ്പെട്ടു: ‘ഞാനിവിടെ സര്‍വത്ര ശ്രീരാമകൃഷ്ണദേവനെ ദര്‍ശിച്ചു.’ പിന്നീടവര്‍ ആശുപത്രിയുടെ സമര്‍പ്പണ രൂപത്തില്‍ 10 രൂപയും സംഭാവന ചെയ്തു. മാതൃദേവിയുടെ ഈ അനുഭവവും പ്രവൃത്തിയുമാണ് മഹേന്ദ്രനാഥന്റെയും മറ്റും അന്തരംഗത്തില്‍ പുതിയ വെളിച്ചം വീശിയത്.
ശ്രീരാമകൃഷ്ണദേവനെയും സ്വാമി വിവേകാനന്ദനെയും അടുത്തു കാണാനും അവരുടെ തൃക്കാല്‍ക്കലിരിക്കാനും അപൂര്‍വഭാഗ്യം കൈവന്ന മഹാത്മാക്കളുടെ മാനസികാവസ്ഥ ഇതായിരുന്നെങ്കില്‍ സാധാരണക്കാരുടെ കഥ എന്തു പറയാന്‍! സമഷ്ടിധര്‍മം അവര്‍ക്ക് മുജ്ജന്മംപോലെ സ്മൃതിപഥത്തില്‍ കൊണ്ടുവരാന്‍ മിക്കവാറും അസാധ്യമായിരുന്നു.
സമഷ്ടിയുടെ കാര്യംപോലും നാം വൈയ്യക്തികമായ കാഴ്ചപ്പാടോടുകൂടി ചിന്തിച്ചുപോന്നു. ഇത് പ്രത്യേകം ചൂണ്ടിക്കാണിക്കുവാന്‍ ഡോ. ഹെഡ്‌ഗേവാര്‍ ഒരു ആദ്യകാലാനുഭവം വിവരിക്കുകയായിരുന്നു.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍.
ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
















