കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപിക്കുനേരേ വ്യാപക ആക്രമണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടാപ്പട.
മാള്‍ഡ, നോര്‍ത്ത് 24 പര്‍ഗനാസിലെ മധ്യഗ്രാം, പനിഹത്തി, ബഷിര്‍ഹട്ട് എന്നിവിടങ്ങളിലാണ് വ്യാപക അക്രമങ്ങള്‍. കഴിഞ്ഞ നിയമസഭാ പ്രതിപക്ഷ നേതാവ് ബിജെപിയിലെ സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ (41) അക്രമികള്‍ വെടിവച്ചുകൊന്നു. തൃണമൂല്‍ ക്രിമിനലുകള്‍ സുവേന്ദുവിനെയാണ് ലക്ഷ്യമിട്ടതെന്ന സംശയം ശക്തമായിട്ടുണ്ട്. എംഎല്‍എയുടെ വാഹനമാണ് ആക്രമിച്ചത്. അതിനാലാണ് സുവേന്ദുവായിരുന്നു ലക്ഷ്യമെന്ന സംശയം ബലപ്പെടുന്നത്. ബിജെപി അധികാരം പിടിച്ചതിന്റെ പ്രധാന ശില്‍പി, ഒരിക്കല്‍ മമതയുടെ വലംകൈയായിരുന്ന സുവേന്ദുവാണ്. അതാകാം പ്രതികാരത്തിനു കാരണം.
ബുധനാഴ്ച രാത്രി 10.30ന് മധ്യഗ്രാമില്‍ ചന്ദ്രനാഥിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയ ടിഎംസി സംഘം വാഹനം തടഞ്ഞു വെടിയുതിര്‍ത്തു. നെഞ്ചിലും വയറിലും വെടിയേറ്റ ചന്ദ്രനാഥിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവര്‍ ബുദ്ധദേബ് ബേരയ്‌ക്കും വെടിയേറ്റു. നെഞ്ചിലും വയറിലും കാലിലും വെടിയേറ്റ ബുദ്ധദേബ് ഗുരുതരാവസ്ഥയിലാണ്. ദൊഹാരിയ ജങ്ഷനു സമീപം ചന്ദ്രനാഥ് രഥ് സഞ്ചരിച്ച എസ്‌യുവിക്കു കുറുകെ മറ്റൊരു കാറിട്ട് തടഞ്ഞു. പിന്നാലെ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം ചന്ദ്രനാഥിനു നേരേ വെടിയുതിര്‍ത്തു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ വാഹനമുപേക്ഷിച്ച് മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടു.
ബഷിര്‍ഹട്ടില്‍ ബിജെപി പ്രവര്‍ത്തകന്‍ രോഹിത്ത് റോയിക്കു നേരേയും ആക്രമണമുണ്ടായി. ബിജെപി പതാക സ്ഥാപിക്കുന്നതിനിടെ ടിഎംസി അക്രമികള്‍ സംഘടിച്ചെത്തുകയും രോഹിത്തിനു നേരേ വെടിയുതിര്‍ക്കുകയുമായിരുന്നു. രോഹിത്ത് ഗുരുതരാവസ്ഥയിലാണ്.
മാള്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാര്‍ മുനിസിപാലിറ്റിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കിഷന്‍ ഹല്‍ദാറിനെയും (28) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി വീട്ടില്‍ നിന്നു പുറത്തുപോയ കിഷനെ 500 മീറ്റര്‍ ദൂരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു സമീപത്തു നിന്നു കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തി കണ്ടെടുത്തു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി.
















