തിരുവനന്തപുരം: സാഹിത്യകാരന്‍ എംടിയായിരുന്നു ബജറ്റില്‍ തോമസ് ഐസക്കിനു വഴികാട്ടി. സ്ഥാനത്തും അസ്ഥാനത്തുമെല്ലാം എം ടിയെ കൂട്ടുപിടിച്ച മന്ത്രിക്ക് അവസാനം എം ടി കഥാപാത്രങ്ങളുടെ ഗതിയായി. ബജറ്റിലുടനീളം എംടിയുടെ കൃതികളും വാക്കുകളും നിറഞ്ഞു നിന്നു. ബജറ്റ് ആരംഭിച്ചതും ഉപസംഹരിച്ചതും എംടിയുടെ പ്രസംഗത്തിലെ വരികളോടെ.
നോട്ടുനിരോധനം ‘തുഗ്ലക്ക്’ പരിഷ്‌കാരമാണെന്ന എം.ടിയുടെ പ്രസ്താവനയെ സൂചിപ്പിച്ചാണ് പ്രസംഗം ആരംഭിച്ചത്.എംടി ജനിച്ച 1933ലാണ് മലബാറില്‍ മരുക്കത്തായ സമ്പ്രദായം അവസാനിച്ചത്. അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോഴാണ് ഇന്ത്യ സ്വതന്ത്രമായത്. കേരളപ്പിറവി 23മാത്തെ വയസ്സിലും. ഭൂപരിഷ്‌കരണ കാലത്താണ് ബാലകൗമാരം സാക്ഷ്യം വഹിച്ചത്.
ആദ്യകാല കഥകളിലും നോവലുകളിലും പഴയ കേരളം വിശേഷിച്ച് മലബാര്‍ നിറഞ്ഞുനില്‍ക്കുന്നു. ചരിത്രഗ്രന്ഥത്തേക്കാള്‍ സൂക്ഷ്മതയുള്ളതാണ് അത്. തോമസ്് ഐസക്ക് പറഞ്ഞു. ബജറ്റില്‍ ഉടനീളം എംടിയുടെ കൃതികളിലെ വരികള്‍ ഉദ്ധരിച്ചു. രണ്ടാമൂഴം, നാലുകെട്ട്, മഞ്ഞ് തുടങ്ങിയ നോവലുകളും വളര്‍ത്തുമൃഗങ്ങള്‍, ഭീരു, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ ചെറുകഥകളും ഉദാഹരിച്ചു.
‘നാലുകെട്ടി’ലെ അപ്പുണ്ണിയുടെ സ്വപ്‌നം പോലെയാണ് കേരളം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ടത്.’ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയ്‌ക്കു ശേഷം കേരളത്തിലെ യുവാക്കള്‍ക്കു സാധ്യതകളുടെ പുതിയ ലോകം തുറന്നു കിട്ടി’ നാലുകെട്ടിനെ പശ്ചാത്തലമാക്കി പറഞ്ഞു. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ ഉദാഹരിച്ചത് നാലുകെട്ടിലെ വേനല്‍ ദൃശ്യങ്ങളെ പരാമര്‍ശിച്ചു കൊണ്ടും. പാര്‍പ്പിട പദ്ധതികളുടെ ആമുഖമായി ‘നാലുകെട്ടി’ല്‍ ആമിനുമ്മ വീടിനെക്കുറിച്ചു പറയുന്ന സ്വപ്‌നം തോമസ്് ഐസക്കും കണ്ടു.കേരളത്തിലെ റേഷന്‍ പ്രതിസന്ധിയെക്കുറിച്ചു പരാമര്‍ശിച്ചത് ‘നാലുകെട്ടി’ലെ വലിയമ്മാമയെ ഉദാഹരിച്ചുകൊണ്ടാണ്. പത്തായത്തിലെ നെല്ല് വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത വലിയമ്മാമയോടാണ് കേന്ദ്രത്തിന്റെ റേഷന്‍ നയത്തെ അദ്ദേഹം ഉപമിച്ചത്.
കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും പറയാന്‍ ‘മഞ്ഞി’ലെ നൈനിറ്റാള്‍ തടാകം പരാമര്‍ശിച്ചപ്പോള്‍, സ്ത്രീസുരക്ഷ സംബന്ധിച്ച സമീപകാല പ്രശ്‌നങ്ങളെ അവതരിപ്പിച്ചത് ‘കുരുവംശത്തിലെ പുരുഷന്മാരെല്ലാം സ്ത്രീകളുടെ വൈഷമ്യം കണ്ടു രസിച്ചവരാണ്’ എന്ന, രണ്ടാമൂഴത്തിലെ വാചകം ഉദ്ധരിച്ചാണ് ‘കുട്ട്യേടത്തി’യും ‘ഇരുട്ടിന്റെ ആത്മാവി’ലെ വേലായുധനും ആശ്രയമില്ലാത്ത മനുഷ്യര്‍ക്കുള്ള ഉദാഹരണങ്ങളായി.
നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു പടരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള എംടിയുടെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടായിരുന്നു തോമസ് ഐസക് ബജറ്റ് അവസാനിപ്പിച്ചത്.
ബജറ്റ് ചോര്‍ന്നതായുള്ള സഭാവിവാദം തോമസ് ഐസക്കിനെ എം ടി കഥാപാത്രങ്ങളുടെ അവസ്ഥയിലെത്തിച്ചു. നിരാശ ബാധിച്ച് ഒന്നുമില്ലാതായ ‘കാല’ത്തിലെ സേതുമാധവനേയും ‘ഇരുട്ടിന്റെ ആത്മാവി’ലെ മുഴുഭ്രാന്തനായി മാറിയ വേലായുധനേയും വിഷാദവും നിരാശയും ബാധിച്ച ‘മഞ്ഞി’ലെ വിമലയേയും ഏകാന്തതയുടെ തുരുത്തില്‍ തളയ്‌ക്കപ്പെട്ടവരായ ‘നാലുകെട്ടി’ലെ അപ്പുണ്ണിയും ‘രണ്ടാമൂഴ’ത്തിലെ ഭീമനും ‘അസുരവിത്തി’ലെ ഗോവിന്ദന്‍കുട്ടിയും ഒാര്‍മ്മയിലെത്തി.
















