മിലാന്:ഹോം ലീഗില്‍ യുവന്റസിന്റെ പടയോട്ടം തടയാനുളള എസി മിലാന്റെ ശ്രമം വിവാദ ഗോളില്‍ വിഫലമായി.സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ അവര്‍ വിവാദ പെനാല്‍റ്റിയില്‍ യുവന്റസിന് മുന്നില്‍ മുട്ടുമടക്കി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് യുവന്റസ് ജയിച്ചുകയറി.പതിനേഴുമാസമായി ഹോം ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന യുവന്റസിന്റെ 31-ാം വിജയമാണിത്.
ഇഞ്ചുറിടൈമിലാണ് വിവാദമായ പെനാല്‍റ്റി വിധിച്ചത്.സ്റ്റെഫാന്‍ ലിച്ച്സ്റ്റീനറുടെ ക്രോസ് നെഞ്ചുകൊണ്ട് പിടിച്ച മാറ്റിയ ഡീ സീഗ്ലീയോയുടെ കൈ പന്തില്‍ തട്ടിയെന്ന് റഫറി വിധിച്ചു.പന്തു പക്ഷെ മാറ്റിയയുടെ വയറിലാണ് തട്ടിയത്.
ഇതിനെ തുടര്‍ന്ന് മിലാന് താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു.പാവ്ലോ ഡൈബാല പെനാല്‍റ്റികിക്ക് ഗോളാക്കി മാറ്റി യുവന്റസിന് വിജയം സമ്മാനിച്ചു. സീരി എ ലീഗില്‍ ഒന്നാംസ്ഥാനത്തു തുടരുന്ന യുവന്റസിന് ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുളള എ.സി.റോമയെക്കാള്‍ പതിതൊന്ന് പോയിന്റു കൂടുതലായി.എ.സി മിലാന് ഏഴാം സ്ഥാനത്താണ്.
റഫറിയുടെ തീരുമാനത്തില്‍ എ.സി.മിലാന് കളിക്കാര്‍ പ്രതിഷേധിച്ചതിന് കോച്ച് വിന്‍സെന്‍സോ മോണ്ടേല മാപ്പുപറഞ്ഞു.അതേസമയം റഫറിയുടെ വിവാദ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ യുവന്റസ് കോച്ച് മാസിമിലാനോ അല്ലഗെറി തയ്യാറായില്ല.
പ്രതിരോധനിരക്കാരനായ മെഹ്ദി ബെനാറ്റിയ ആദ്യപകുതിയില്‍ യുവന്റസിന് മുന്നിലെത്തിച്ചു.ഇടവേളയ്ക്ക് രണ്ടു മിനിറ്റുളളപ്പോള്‍ കാര്‍ലോസ് ബക്ക മിലാനുവേണ്ടി സമനില ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ മിലാന് ഗോളി ഗോളെന്നുറപ്പിച്ച രണ്ട് ഷോട്ടുകള്‍ രക്ഷപ്പെടുത്തി.സാമി ഖേദിറയുടെയും ഗോണ്‍സാലോ ഹീഗുയിന്റെയും ഷോട്ടുകളാണ് രക്ഷപ്പെടുത്തിയത്.ഇതിനുശേഷമാണ് വിവാദമായ പെനാല്‍റ്റി വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: