മാഡ്രിഡ്: ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം റയല്‍ മാഡ്രിഡ് വീണ്ടും സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഞായറാഴ്ച രാത്രി ബാഴ്സലോണ അപ്രതീക്ഷിതമായി ഡിപോര്‍ട്ടീവോ ലാ കൊരൂണയോട് പരാജയപ്പെടുകയും റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തുകയും ചെയ്തതോടെയാണ് വീണ്ടും അവരെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
റയലിന് 26 കളികളില്‍ നിന്ന് 62 പോയിന്റും ബാഴ്സലോണക്ക് 27 കളികളില്‍ നിന്ന് 60 പോയിന്റുമാണുള്ളത്. 57 പോയിന്റുള്ള സെവിയ മൂന്നാമത്.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിയെ തകര്‍ത്തെറിഞ്ഞ ബാഴ്സക്ക് ഞായറാഴ്ച ഡിപോര്ട്ടീവോക്കെതിരെ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. നെയ്മറെ പുറത്തിരുത്തി ഇറങ്ങിയ മത്സരത്തില്‍ 79 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയത് ബാഴ്സയായിരുന്നു. എന്നാല്‍ മെസ്സി-സുവരാസ് സഖ്യത്തിന് പ്രതീക്ഷിച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്.
കളിയുടെ 40-ാം മിനിറ്റില്‍ ജോസെലുവും 74-ാം മിനിറ്റില്‍ അലെക്സ് ബെര്‍ഗാന്റിനോസും ഡി േപാര്ട്ടീവോക്കായി സ്കോര്‍ ചെയ്തപ്പോള്‍ 46-ാം മിനിറ്റില്‍ ലൂയി സുവാരസിന്റെ ബൂട്ടില്‍ നിന്ന് ബാഴ്സയുടെ ആശ്വാസഗോള്‍. ലീഗില്‍ തുടര്‍ച്ചയായ ആറു വിജയങ്ങള്‍ക്കു ശേഷം ബാഴ്സയുടെ ആദ്യ തോല്‍വിയാണിത്.
സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡര്‍ ഗോളാണ് ബെറ്റിസിനെതിരെ റയലിന് വിജയം സമ്മാനിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റയല്‍ രണ്ടെണ്ണം അടിച്ചത്. 78-ാം മിനിറ്റില്‍ പ്രതിരോധനിര താരം പിച്ചിനിനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് ബെറ്റിസ് കളിച്ചത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് റയലായിരുന്നെങ്കിലും ആദ്യം ഗോള്‍ നേടിയത് ബെറ്റിസ്. കളിയുടെ 24-ാം മിനിറ്റില്‍ സനാബ്രിയയാണ് റയലിനെ ഞെട്ടിച്ച് ബെറ്റിസിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 41-ാം മിനിറ്റില്‍ മാഴ്സെലോയുടെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റയലിനെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍.
രണ്ടാം പകുതിയിലും റയലിന്റെ മുന്നേറ്റങ്ങളായിരുന്നു കൂടുതലും. ഇടയ്ക്ക് ബെറ്റിസും ചില അപ്രതീക്ഷിത നീക്കങ്ങളുമായി റയല്‍ പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാല്‍ 78-ാം മിനിറ്റില്‍ റയലിന്റെ ലൂക്കാസ് വാസ്ക്വെസിനെ പിടിച്ചുവലിച്ചതിന് ചുവപ്പ് കാര്‍ഡ് കപ്പ് ഡിഫന്‍ഡര്‍ മറ്റിയേ പിച്ചിനിനി പുറത്തായതാണ് ബെറ്റിസിന് തിരിച്ചടിയായി.
ഇതോടെ അവര്‍ പത്തുപേരായി ചുരുങ്ങുകയും ചെയ്തു. മൂന്നുമിനിറ്റിനുശേഷം റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ടീമിന്റെ വിജയഗോള്‍ കണ്ടെത്തി. ടോണി ക്രൂസ് എടുത്ത കോര്‍ണറാണ് നല്ലൊരു ഹെഡ്ഡറിലൂടെ റാമോസ് വലയിലെത്തിച്ചത്.
മറ്റ് മത്സരങ്ങളില്‍ വിയ്യാറയല്‍ 1-0ന് സെല്‍റ്റ വീഗോയെയും അത്ലറ്റിക് ബില്‍ബാവോ 2-0ന് റയല്‍ സോസിഡാഡിനെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: