ഡെറാഡൂണ്‍: മറക്കരുത്, ബുര്‍ഖ ധരിച്ച സ്ത്രീകളും നിനക്ക് വോട്ടു ചെയ്തെന്ന്. അവരെ മറക്കരുത്. എല്ലാ മതങ്ങളേയും ബഹുമാനിക്കണം. അവരുടേയും ഹൃദയം കീഴടക്കണം…ഒരു മകന് അച്ഛന് നല്കുന്ന ഉപദേശമാണിത്. ഈ അച്ഛന്, ആനന്ദ് സിങ് ബിഷ്ട്. മകന്റെ പേര് യോഗി ആദിത്യനാഥ്. അച്ഛനിപ്പോഴും തന്റെ പ്രിയപ്പെട്ട അജയ്.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ പഞ്ചുര്‍ ഗ്രാമത്തില്‍ യോഗി ആദിത്യനാഥിന്റെ അച്ഛനേയും അമ്മയേയും തേടിച്ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അത്ഭുതത്തിന്റേയോ വിസ്മയത്തിന്റെയോ നിമിഷങ്ങള്‍ സമ്മാനിച്ചില്ല അവര്‍. അതിശയോക്തി കലര്‍ന്ന വാക്കുകളുടെ കെട്ടഴിച്ചില്ല അവര്‍. ഗ്രാമത്തിലാരോ അണിയിച്ച ഹാരവും അണിഞ്ഞ് വളരെ സാധാരണക്കാരായ അച്ഛനും അമ്മയുമായി അവര്‍ മകനെക്കുറിച്ച് പറഞ്ഞു. അമ്മ സാവിത്രിയാവട്ടെ, അത്ഭുതങ്ങളോന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ്.
ബാല്യത്തിലും കൗമാരത്തിലും മകന് കാട്ടിക്കൂട്ടിയ കുസൃതികളും വീരേതിഹാസങ്ങളും കേള്‍ക്കുക എന്നതാണ് സാധാരണ ഇത്തരം സന്ദര്‍ഭങ്ങളിലെ പതിവ്. എന്നാല്‍ റിട്ടയേര്‍ഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ, ആനന്ദ് സിങ്ങിന് മകന്റെ മുഖ്യമന്ത്രി സ്ഥാന ലബ്ധിയെക്കുറിച്ച് വ്യക്തമായ വിലയിരുത്തലുണ്ട്.
ബിജെപിക്ക് വോട്ടു ചെയ്ത മുസ്ലീം സ്ത്രീകളെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ ആലോചിക്കണം. മുത്തലാഖ് ഉള്‍പ്പടെ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ബിജെപി പരിഹാരം കാണും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അതിനൊത്ത് ബിജെപിയും ആദിത്യനാഥും പ്രവര്‍ത്തിക്കണം. അവരേയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം, ആനന്ദ് സിങ് പറയുന്നു.
ഹിന്ദുത്വത്തിന്റെ പ്രചാരകന് എന്ന വിശേഷണത്തില്‍ നിന്ന് ആദിത്യനാഥ് പുറത്തുവരണമെന്നും അച്ഛന് അഭിപ്രായമുണ്ട്. ആദ്യ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ പ്രതീക്ഷ തരുന്നു. ജനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുതെന്ന് സ്വന്തം സ്റ്റാഫിനു നിര്‍ദേശം നല്‍കിയത് നന്നായി. 84കാരനായ ആ അച്ഛന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: