സ്വന്തം ലേഖകന്‍
കൊല്ലം: പുതിയ മന്ത്രിയുടെ വരവും കെഎസ്ആര്‍ടിസിക്ക് തുണയായില്ല. മാസം ആരംഭിച്ച് പത്ത് ദിവസങ്ങളായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ജീവനക്കാര്‍ പലരും കടുത്ത മാനസികസമ്മര്‍ദ്ദത്തിലും അധികാരികളോടുള്ള അമര്‍ഷത്തിലുമാണ്.
ഭരണാനൂകൂല സംഘടനയായ സിഐടിയു, എഐടിയുസി എന്നിവയുടെ നേതാക്കള്‍ പുലര്‍ത്തുന്ന വഞ്ചനാപരമായ നിലപാടില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
കൊല്ലം ഡിപ്പോയില്‍ കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫില്‍ നിന്നും 26 തൊഴിലാളികളാണ് രാജിവച്ചിരിക്കുന്നത്. തങ്ങള്‍ക്ക് സംഘടനയുമായി ഒരുബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇവര്‍.
സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി പുനക്രമീകരണത്തോടെ ജീവിതം വഴിമുട്ടിയ നിലയിലാണ് ജീവനക്കാരില്‍ ഏറെയും. സിംഗിള്‍ ഡ്യൂട്ടിയിലേക്ക് കടക്കാനുള്ള കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ ചെറുവിരല്‍ പോലുമനക്കാത്ത സിഐടിയുവിനോടാണ് തൊഴിലാളികള്‍ക്ക് കൂടുതലും അമര്‍ഷം. ആ സംഘടനയില്‍ നിന്നും രാജിവയ്ക്കുന്നതായും തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതിന്റെ നേതാക്കളുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി 184 പേരാണ് മേലധികാരികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മാസവരി നല്‍കാനോ ലെവി നല്‍കാനോ ഇനി തങ്ങളെ യൂണിയന് നേതാക്കള്‍ സമീപിക്കേണ്ടതില്ല എന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോഹനസുന്ദര വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ യുഡിഎഫിനേക്കാള്‍ വൈരാഗ്യത്തോടെയാണ് ജീവനക്കാരോട് പെരുമാറുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ശമ്പളം നല്കിയില്ലെങ്കിലും സ്ഥിരം ജീവനക്കാരെയും താല്‍ക്കാലിക ജീവനക്കാരെയും മാടുകളെ പോലെ പണിയെടുപ്പിക്കുകയാണ് കെഎസ്ആര്‍ടിസി അധികൃതരെന്നാണ് അടക്കം പറച്ചില്. താല്‍ക്കാലിക ജീവനക്കാര്‍ ഈ ജോലി ഉപേക്ഷിച്ച് പോകാന്‍ വേണ്ടിയാണ് അവരെ കൂടുതലും പ്രയാസപ്പെടുത്തുന്നതെന്നും ആരോപണമുയരുന്നു. നാവടക്കൂ പണിയെടുക്കൂ പോളിസിയോടെ ഡ്യൂട്ടി ചെയ്യിക്കാനായി കൊല്ലം ഡിപ്പോയില്‍ ബന്ധപ്പെട്ടവരുടെ മത്സരമാണ്.
മുന്മാസങ്ങളില് നിന്നും വ്യത്യസ്തമായി പരിഗണിച്ച് ശമ്പളം കൃത്യദിവസം തന്നെ ലഭ്യമാക്കണമെന്ന് തൊഴിലാളികള്‍ മെയ് മാസത്തില്‍ തന്നെ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജൂണ്‍ മാസം സ്കൂള്തുറപ്പായതിനാല് യൂണിഫോമും പുസ്തകങ്ങളും വാങ്ങാനും കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനും ഫീസിനും മറ്റുമായി വന്‍തുകയാണ് ആവശ്യം. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ശമ്പളം ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സ്കൂളുകള്‍ തുറന്നിട്ടും ഫീസടയ്ക്കാനോ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കാനോ കഴിയാത്ത ഗതികേടിലാണ് കെഎസ്ആര്‍ടിസിയില്‍ പണിയെടുക്കുന്ന ജീവനക്കാര്‍. പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ യൂണിയന് എന്ന നിലയില്‍ ടിഡിഎഫ് മുഖം രക്ഷിക്കാനായി 14ന് 24 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സംയുക്തതൊഴിലാളിയൂണിയന് എന്ന നിലയില്‍ സമരം നടത്താന്‍ നീക്കം നടത്തിയെങ്കിലും ഇടതുനേതാക്കളുടെ കരിങ്കാലിപ്പണി കാരണം അതെല്ലാം പാളിപ്പോയതായാണ് അവരുടെ ആക്ഷേപം. എന്നാല്‍ ടിഡിഎഫ് നടത്തുന്ന സമരം യൂണിയനില്‍ നിന്നും അംഗങ്ങള്‍ കൊഴിഞ്ഞുപോകാതിരിക്കാനുള്ള വെപ്രാളത്തിന്റെ ഭാഗമാണെന്നും സമരത്തില്‍ ആത്മാര്‍ത്ഥതയുടെ തരിമ്പും ഇല്ലെന്നുമാണ് മറ്റൊരു ആക്ഷേപം. ഏറ്റവുമൊടുവില്‍ തൊഴിലാളികള്‍ക്ക് വകുപ്പ് സെക്രട്ടറി നല്കിയ വാഗ്ദാനം പത്താംതീയതിക്കുള്ളില്‍ ശമ്പളം അക്കൗണ്ടില്‍ നല്‍കുമെന്നാണ്. പക്ഷേ ഇത് ജലരേഖയായി എന്നതാണ് വാസ്തവം. കെഎസ്ആര്‍ടിസിയില്‍ ജീവിതം തള്ളിനീക്കാനുള്ള ബുദ്ധിമുട്ടുകളും കുടുംബം പുലര്‍ത്താന്‍ കൃത്യമായി സാമ്പത്തികം ലഭിക്കാത്തതും പൊതുജനമധ്യത്തില്‍ തുറന്നുപറഞ്ഞ് ജീവനക്കാര്‍ ഗത്യന്തരമില്ലാത്ത ഒരുസമരത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: