കണ്ണൂര്‍: കേരളത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചതിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുളള സിപിഎം എംഎല്‍എ എം.സ്വരാജിന്റെ അവകാശവാദം പൊളളയാണെന്ന് സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സംഘടനയായ കേരള സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അസോസിയേഷന്റെ മൂന്ന് വനിതാ നേതാക്കള്‍ ദിവസങ്ങളോളം സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളുടെ ഓഫീസില്‍ കയറിയിറങ്ങി നേടിയെടുത്തതാണ് ഓണറേറിയ വര്‍ദ്ധനവെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ സഹായിച്ചതായും ഇവര്‍ പറഞ്ഞു.
തങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി ഒരോ വകുപ്പുകളില്‍ നിന്നും ലഭിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ക്ക് യഥാസമയം അപേക്ഷ നല്‍കി കൈപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കൗണ്‍സിലര്‍മാരുടെ വേതന വര്‍ദ്ധനവിന് പിന്നില്‍ താനാണെന്ന് വരുത്തിതീര്‍ക്കാന്‍ എംഎല്‍എ കിണഞ്ഞ് ശ്രമിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി അടുത്തകാലത്ത് കൗണ്‍സിലര്‍മാരില്‍ നാമമാത്രമായ വിഭാഗത്തെ ചേര്‍ത്ത് രൂപീകരിച്ച സംഘടനയെ ഉപയോഗപ്പെടുത്തുന്നതായും ഇവര്‍ കുറ്റപ്പെടുത്തി.
തങ്ങളുടെ പ്രവര്‍ത്തനത്തെ എംഎല്‍എ ചെറുതായി കാണിച്ചതായും ഇവര്‍ പറഞ്ഞു. 2008 മുതല്‍ സ്‌കൂളുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തുവരുന്ന എംഎസ്ഡബ്ല്യു, എംഎ ബിരുദദാരികളായ കൗണ്‍സിലര്‍മാര്‍ക്ക് 12500 രൂപയായിരുന്നു ലഭിച്ചു വന്നത്. ഇതിന്റെ 50 ശതമാനം വര്‍ദ്ധനയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
കൂടാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 1000 രൂപ വേറെയും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. വേതന വര്‍ദ്ധനവിനായുളള വര്‍ഷങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമായതെന്ന് ഇവര്‍ പറഞ്ഞു. സംസ്ഥാനത്താകമാനം 600 ഓളം കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നതായി ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.സതി എം.കെ.ഷൈമ, ലതിക എന്നിവര്‍ പങ്കെടുത്തു.
















