ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടയൊരുക്കം ഇംഗ്ലണ്ടില്‍ തകൃതിയായി മുന്നേറുന്നതിനിടെ ഒരു മോശം വാര്‍ത്ത. പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ല. കുംബ്ലെയ്‌ക്ക് കാലാവധി നീട്ടി നല്‍കുന്നതില്‍ വിരാട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന് വിവരം.
കുംബ്ലെയുടെ രീതികളോട് വിരാടുള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് പൊരുത്തപ്പെടാനാകുന്നില്ലെന്നതാണ് പ്രശ്‌നം. താരങ്ങളെ കൈകാര്യം ചെയ്ത രവി ശാസ്ത്രിയുടെ സമീപനത്തോടാണ് ഇവര്‍ക്ക് പ്രിയം. ഇതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് കളിക്കളത്തിലും പുറത്തും കഠിനാധ്വാനിയായ കുംബ്ലെയുടെ രീതി. സീനിയറെന്നോ, ജൂനിയറെന്നോ വ്യത്യാസമില്ലാതെ താരങ്ങളെ കാണുന്ന സമീപനവും മുതിര്‍ന്നവരെ അസ്വസ്ഥരാക്കുന്നു.
വാക്കുകളേക്കാള്‍ പ്രവൃത്തിയെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ആസ്‌ത്രേലിയയ്‌ക്കെതിരായ ധര്‍മ്മശാല ടെസ്റ്റില്‍ വിരാടിനു പകരം ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് ജാദവിനെ കളിപ്പിക്കണമെന്നായിരുന്നു കുംബ്ലെയുടെ നിലപാട്. വിരാടിന് അതത്ര താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, അന്ന് ടീമിനെ നയിച്ച അജിങ്ക്യ രഹാനെ കുല്‍ദീപിന് അനുകൂലമായ നിലപാടെടുത്തു. കുല്‍ദീപിന്റെ മികവില്‍ ജയവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി. അതോടെയാണ് ഇവര്‍ തമ്മിലുള്ള അകലം വര്‍ധിച്ചത്.
പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലിയോട് വിരാട് അതൃപ്തി തുറന്നു പറഞ്ഞുവെന്നും സൂചന. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ സമിതിയിലെ മറ്റംഗങ്ങള്‍. ഈ തര്‍ക്കം ചാമ്പ്യന്‍സ് ട്രോഫിയിലെ സാധ്യതകളെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഉപദേശക സമിതി.
കുംബ്ലെയ്‌ക്കും വിരാടിനുമിടയില്‍ ഇവര്‍ സമവായ ശ്രമം നടത്തുന്നുവെന്ന് ബിസിസിഐയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയും ഇക്കാര്യത്തില്‍ ആശങ്കയിലാണ്. പ്രശ്‌നം എത്രയും വേഗം തീര്‍ക്കണമെന്നാണ് അവരുടെ ആഗ്രഹം.
കഴിഞ്ഞ ഒരു വര്‍ഷം ടീം പ്രകടിപ്പിച്ച മികവാണ് കുംബ്ലെയുടെ കരുത്ത്. വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കും ഉപദേശക സമിതിക്കും കുംബ്ലെയോടാണ് താത്പര്യം. എന്നാല്‍, ബിസിസിഐയിലെ ഒരു വിഭാഗം ഇതിനെതിരാണ്.
കളിക്കാര്‍ക്ക് കൂടുതല്‍ പ്രതിഫലം വേണമെന്നത് കുംബ്ലെ നേരിട്ട് ഭരണസമിതിയെ അറിയിച്ചത് ഇവരെ ചൊടിപ്പിച്ചു. ലോധ കമ്മിറ്റിക്ക് അനുകൂലമാണ് കുംബ്ലെയുടെ മനസ്സെന്നതും ഇവരുടെ എതിര്‍പ്പ് ശക്തമാക്കുന്നു. എന്നാല്‍, മറ്റൊരു വിഭാഗം 2019 ലോകകപ്പ് വരെ കുംബ്ലെയെ നിലനിര്‍ത്തണമെന്ന പക്ഷക്കാരാണ്.
മൂന്നു രൂപത്തിലും നായകനായി ഇന്ത്യന്‍ ക്രിക്കറ്റില്‍ കരുത്തനായ വിരാട് കോഹ്‌ലിയുടെ എതിര്‍പ്പ് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നതും യാഥാര്‍ത്ഥ്യം.
കുംബ്ലെയല്ലെങ്കില്‍ പിന്നെയാരെന്ന ചോദ്യവും പ്രസക്തം. വീരേന്ദര്‍ സെവാഗിനെയാണ് ബോര്‍ഡിലെ ഒരു വിഭാഗം ഉദ്ദേശിച്ചത്. എന്നാല്‍, അപേക്ഷ അയയ്‌ക്കാനുള്ള നിര്‍ദേശം സെവാഗ് തള്ളി. ശാസ്ത്രിയെ വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അദ്ദേഹത്തിനും താത്പര്യമില്ലെന്നാണു സൂചന. ആസ്‌ത്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡിയുടെ പേരാണ് ഇപ്പോള്‍ സജീവം.
ഇന്ത്യന്‍ ജൂനിയര്‍ ടീമുകളുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും പരിഗണിക്കുന്നു. എന്നാല്‍, ദ്രാവിഡ് അതിനു സമ്മതം നല്‍കുമോയെന്ന് വ്യക്തമല്ല. വിരാടിനെ പോലുള്ളവരുമായി ദ്രാവിഡ് ചേര്‍ന്നുപോകുമോയെന്ന സംശയം ഉയര്‍ത്തുന്നവരുമുണ്ട്. ചുമതലയേറ്റ ശേഷം ഒട്ടേറെ യുവതാരങ്ങളെ വളര്‍ത്തിയെടുത്ത ദ്രാവിഡിനെ സ്ഥാനത്തു നിന്ന് നീക്കുന്നതിലും എതിര്‍പ്പുണ്ട്.
















