ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ മലയോരനഗരങ്ങളില്‍ പ്രധാനപ്പെട്ട ടൗണുകളില്‍ ഒന്നായ ഇരിട്ടിയുടെ പ്രാധാന്യം വളരെ ഏറെയാണ്.
കെഎസ്ആര്‍ടിയുടെ ഒരു ഓപ്പറേറ്റിങ് സെന്റര്‍ തുടങ്ങുക എന്ന ഇവിടുത്തുകാരുടെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരിട്ടിയില്‍ ഓപ്പറേറ്റിങ്ങ് സെന്റര്‍ തുടങ്ങുന്നതോടെ മേഖലയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഏറെ പരിഹാരം കണ്ടെത്താനും അതിലൂടെ കെഎസ്ആര്‍ടിസി ക്കു തന്നെ ഏറെ വരുമാനം കണ്ടെത്താന്‍ കഴിയുന്ന ഒരു സെന്ററായി ഇതിനെ മാറ്റാന്‍ കഴിയും എന്നും വിലയിരുത്തപ്പെടുന്നു.
ഒരു ദിവസം ടൂറിസ്റ്റ് ബസ്സുകളടക്കം ഏകദേശം നാല്‍പ്പതോളം സ്വകാര്യ ബസ്സുകളാണ് ഇരിട്ടി മാക്കൂട്ടം ചുരം വഴി വീരാജ് പേട്ട, മൈസൂര്‍, ബംഗളൂരു തുടങ്ങി കര്‍ണാടകത്തിന്റെ വിവിധ പട്ടണങ്ങളിലേക്കും വയനാട്ടിലേക്കും സര്‍വീസ് നടത്തുന്നത്. ഇവിടെ ഓപ്പറേറ്റിങ് സെന്റര്‍ തുടങ്ങുകയാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഇരിട്ടിയില്‍ നിന്നുതന്നെ ഏതു സമയത്തും ഇവിടങ്ങളിലേക്കെല്ലാം സര്‍വീസ് ആരംഭിക്കാന്‍ കഴിയും.
ഓപ്പറേറ്റിങ്ങ് സെന്ററിനായി നടന്ന ഏറെ മുറവിളിക്കു ശേഷം കഴിഞ്ഞ അച്യുതാന്ദന്‍ ഗവണ്‍മെന്റിന്റെ അവസാനകാലത്ത് ഇതിനായുള്ള ശ്രമം നടത്തുകയും സെന്റര്‍ ഉദ്ഘാടനം ചയ്യുകയും ചെയ്തു. എന്നാല്‍ സെന്റര്‍ തുടങ്ങിയേടത്തുതന്നെ അവസാനിച്ചു. ഏതാനും ദിവസം മാത്രമായിരുന്നു ഇതിന്റെ ആയുസ്സ്. ഉദ്ഘാടനം കഴിഞ്ഞു ഒരാഴ്ച എത്തും മുമ്പേ ഓപറേറ്റിങ്ങ് സെന്റര്‍ പൂട്ടി. സെന്ററിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരുക്കിയ താല്‍ക്കാലിക സൗകര്യങ്ങള്‍ മുഴുവന്‍ കാടുകേറി നശിച്ചു.
അച്യുതാന്ദന്‍ പോയി ഉമ്മന്‍ചാണ്ടി വന്നിട്ടും ഒന്നും പിന്നീട് നടന്നില്ല. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകാന്‍ പോകുന്നു എന്ന പ്രതീതി ജനിപ്പിച്ചെങ്കിലും വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും സെന്റര്‍ യാഥാര്‍ത്ഥ്യമായില്ല. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും സര്‍വകക്ഷിയോഗം ചേരുകയും പ്രദേശത്തെ കാടുകള്‍ വെട്ടിത്തെളിയിച്ചു വൃത്തിയാക്കിയതുമല്ലാതെ മറ്റൊന്നും നടന്നില്ല. ഇപ്പോഴും ഇവിടുത്തെ ജനങ്ങള്‍ പ്രതീക്ഷയുടെ കട്ടപ്പുറത്ത് ഇതിനു പരിഹാരം കാണാനും പിണഞ്ഞുപോയ തകരാറുകള്‍ പരിഹരിക്കാനുമായി മെക്കാനിക്കുകള്‍ വരുന്നതും കാത്തിരിക്കുകയാണ്.
















