കോട്ടയം: അരിവില ക്രമാതീതമായി വര്‍ധിക്കുന്നതിനു തടയിടാനെന്ന പേരില്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിരിക്കുന്ന അരിക്കടകള്‍ തട്ടിപ്പിന്റെ പുതിയ രൂപമായി. തിരുവനന്തപുരം കേന്ദ്രമായിട്ടുള്ള ബംഗാള്‍ അരി ഇടപാടുകാരായ റേഷന്‍ കരിഞ്ചന്തക്കാരാണ് ഇതിന് പിന്നിലെന്നാണ് സൂചന.
എഫ്സിഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ 24 രൂപയ്ക്ക് ഗ്രേഡ് എ അരി ആവശ്യാനുസരണം ലഭ്യമാകുമെന്നിരിക്കെ ബംഗാളില്‍ 20 രൂപ വിലയുള്ള അരി 27 രൂപക്ക് വാങ്ങി കേരളത്തില്‍ 25 രൂപയ്ക്ക് വിതരണം ചെയ്യുന്നതാണ് സംശയമുണര്‍ത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എഫ്സിഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് വില വീണ്ടും കുറച്ച് അരി ലഭിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെടണമെന്ന നടപടി ക്രമം മാത്രമാണുള്ളത്. എന്നാല്‍ കേന്ദ്ര ഭക്ഷ്യമന്ത്രിയെ കണ്ട് ആവശ്യം നേടിയെടുക്കുന്നതിനോ, എഫ്സിഐയെ സമീപിക്കാനോ സംസ്ഥാനം ഇതുവരെ തയാറായിട്ടില്ല. പകരം കരിഞ്ചന്ത ലോബികളുമായി കൂട്ടുചേര്‍ന്നുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന കൊടുക്കുകയായിരുന്നു..
20 രൂപയ്ക്ക് ബംഗാളില്‍ സുലഭമായി ലഭിക്കുന്ന അരി കേരള സര്‍ക്കാരിനെക്കൊണ്ട് 27 രൂപയ്ക്ക് എടുപ്പിക്കുന്നതിന് പിന്നില്‍ ബംഗാള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ റേഷന്‍ കരിഞ്ചന്ത ലോബിയാണെന്ന് സിവില്‍ സപ്ലൈസിലെ ‘വിളവ് തിന്നാത്ത’ ഉദ്യോഗസ്ഥര്‍ ശരിവയ്ക്കുന്നു. ഈ താത്പര്യത്തിനാണ് വകുപ്പ് മന്ത്രി പി. തിലോത്തമനടക്കം ഉള്ളവര്‍ മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ മാത്രമല്ല മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്കിടയിലും ശക്തമാണ്.
എഫ്സിഐയില്‍ നിന്നു ലഭിക്കുന്ന അരി ഗുണനിലവാരം കുറഞ്ഞതാണെന്ന പ്രചാരണത്തെ സിവില്‍ സപ്ലൈസ് മന്ത്രിയും പിന്തുണച്ചതാണ് സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന ബംഗാള്‍ അരിയിടപാടിന് വഴിയൊരുക്കിയത്. ആന്ധ്ര ജയ എന്ന പേരില്‍ 40 മുതല്‍ 45 രൂപവരെ നിരക്ക് നല്കി സര്‍ക്കാര്‍ അരി വാങ്ങിയിരുന്നത് സംസ്ഥാനത്തെ പ്രമുഖരായ കരിഞ്ചന്തക്കാരില്‍ നിന്നാണ്. ഇവര്‍ യു.പി, ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള അരി കൂട്ടിക്കലര്‍ത്തിയാണ് സപ്ലൈകോയ്ക്ക് നല്‍കിയിരുന്നത്.
സപ്ലൈകോയ്ക്ക് ആന്ധ്ര അരി വിതരണം ചെയ്യുന്ന കച്ചവടക്കാരുടെ സ്റ്റോക്ക് സ്റ്റെയ്റ്റ്മെന്റും പര്‍ച്ചെയ്സ് സ്റ്റെയ്റ്റ്മെന്റും ഉന്നതതല അന്വേഷണത്തിന് വിധേയമാക്കിയാല്‍ കള്ളക്കളികള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: