കൊച്ചി: ചെങ്കാലന്‍ പുള്ള് (Amur Falcon) ഉള്‍പ്പെടെ അഞ്ച് ഇനം പുതിയ പക്ഷികളെ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ ആദ്യമായി കണ്ടെത്തി. എറണാകുളം ജില്ലയില്‍ കോതമംഗലത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ സങ്കേതം.
പരേതനായ പ്രശസ്ത പക്ഷി ഗവേഷകര്‍ സാലിം അലിയുടെ പേരിലാണ് ഈ സങ്കേതം അറിയപ്പെടുന്നത്. ചെങ്കാലന്‍ പുള്ളിന്റെ സന്ദര്‍ശനം ആദ്യമായിട്ടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നതെന്ന് പക്ഷി ഗവേഷകനും തട്ടേക്കാട് സങ്കേതത്തിലെ ശാസ്ത്രജ്ഞനുമായ ഡോ. ആര്. സുഗതന് പറഞ്ഞു. സൈബീരിയയാണ് ഈ പക്ഷിയുടെ ജന്മനാട്.
നാഗാലാന്‍ഡ് വഴി മധ്യേന്ത്യയില്‍ എത്തുകയും തുടര്‍ന്ന് മഹാരാഷ്ട്ര വഴി അറബിക്കടല്‍ കടന്ന് ദക്ഷിണാഫ്രിക്കയില്‍ താവളം തേടുകയും ചെയ്യുന്ന ഈ പക്ഷി ജന്മനാട്ടില് അതിശൈത്യം കുറയുമ്പോള്‍ തിരിച്ചു പറക്കുന്നു.
പാലക്കാട്ടും നെടുമ്പാശ്ശേരിയിലും കൊച്ചി നഗരത്തിന് സമീപമുള്ള കായല്‍ ദ്വീപുകളിലും ചെങ്കാലന്‍ പുള്ളുകളെ കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയില്‍ ഈയിടെ ഈ പക്ഷിയെ കണ്ടെത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമാകാം പക്ഷി കേരളത്തില്‍ എത്തിയതെന്ന് ഡോ.സുഗതന് പറഞ്ഞു. അന്തര്‍ദേശീയ തലത്തിലുള്ള പക്ഷി നിരീക്ഷണ സംഘങ്ങള്‍ അവയുടെ വെബ്സൈറ്റില്‍ ചെങ്കാലന്‍ പുള്ളിനെ അവതരിപ്പിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: