തിരുവനന്തപുരം: ആയോധനകലകളെയും യോഗയെയും സ്കൂളുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗയെ സ്പോര്‍ട്സിന് അനുകൂലമായി പ്രയോജനപ്പെടുത്തണം. അതിനെ ആയുഷ് വകുപ്പ് ആയുര്‍വേദ ചികിത്സയുടെ ഭാഗമാക്കും. പിഎസ്സി നിയമനങ്ങളില്‍ കായികതാരങ്ങള്‍ക്ക് നിശ്ചിത ശതമാനം സംവരണം നല്കുന്ന കാര്യം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഒളിമ്പിക്സ് ലക്ഷ്യംവച്ചുകൊണ്ടുള്ള പരിശീലന പദ്ധതിയായ ഓപ്പറേഷന് ഒളിമ്പിയ നടപ്പാക്കാന്‍ തീരുമാനിച്ചതായി സ്പോര്ടസ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മെഡല്‍ സാദ്ധ്യതയുള്ള 11 ഇനങ്ങളിലാണ് പരിശീലനം നല്‍കുക. ഭേദഗതികള്‍ വരുത്തി സമഗ്രമായ സ്പോര്‍ട്സ് നയം ഉടന്‍ രൂപീകരിക്കും. നഴ്സറിതലം മുതല്‍ സീനിയര്‍ സിറ്റിസണ്‍ വരെയുള്ളവര്‍ക്ക് കായിക്ഷമതാ മിഷന് രൂപീകരിക്കും. സ്പോര്‍ട്സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ആരോഗ്യ സംരക്ഷണത്തിനുവേണ്ടിയുള്ള സ്പോര്‍ട്സ് പരിശീലനമാണ് നടത്തുക. ഇതിനായി കായികാദ്ധ്യാപകരെ 8-ാം ക്ലാസുവരെ താത്കാലികമായി നിയമിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ വീണ്ടും ടീമിന് രൂപം നല്‍കും. കായികതാരങ്ങള്‍ക്കും കോച്ചുമാര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: