കൊല്ലം: ചക്കുവള്ളിയില്‍ കയ്യേറ്റക്കാര്‍ക്ക് വീണ്ടും തിരിച്ചടി. ക്ഷേത്രഭൂമി കയ്യേറി സ്ഥാപിച്ച കച്ചവടസ്ഥാപനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതിയും തള്ളി. കയ്യേറ്റം ഒഴിയാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അനുവദിച്ച സമയം നാളെ വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.
അതേസമയം കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകള്‍ തുടങ്ങിയ സമരം ഇന്നലെ 30 ദിവസം പിന്നിട്ടു. ക്ഷേത്രഭൂമി കയ്യേറി സ്ഥാപിച്ച കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് കോടതി വിധി നടപ്പാക്കണമെന്ന് ആലപ്പുഴയില്‍ സമാപിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പത്തേഴ് വര്‍ഷമായി ഭക്തജനങ്ങള്‍ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമാണ് ആ വിധി. എന്നാല്‍ വിധി അട്ടിമറിക്കാന്‍ രാജ്യസഭാ അംഗം സോമപ്രസാദും മുന്‍ പിഎസ്സി ചെയര്മാന് ഗംഗാധരക്കുറുപ്പും നേതൃത്വം നല്‍കുകയായിരുന്നു.
അവരുടെ ഇടപെടലുകളെ തുര്‍ന്നാണ് മാര്‍ച്ച് 13ന് നല്‍കിയിരുന്ന സമയപരിധി ഏപ്രില്‍ 12 വരെ നീണ്ടത്. 12നും കയ്യേറ്റമൊഴിപ്പിക്കലിന് അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട ക്ഷേത്രഭൂമി പിടിച്ചെടുക്കുന്ന തരത്തിലേക്ക് സമരത്തിന്റെ ഗതി മാറുമെന്ന് ഹിന്ദുസംഘടനാനേതാക്കള്‍ മുന്നറിയിപ്പ് നല്കി. 13ന് രാവിലെ ക്ഷേത്രാങ്കണത്തില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന ഭക്തജനസംഗമം നടക്കുമെന്ന് സമരസമിതി നേതാക്കളായ ആര്. സുജിത്ത്, പുത്തൂര്‍ തുളസി, ആര്. വാസുദേവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: