ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഒരു~കുടുംബക്കാര്‍ കയ്യേറിയ 1200 ഏക്കര്‍ ഭൂമി ഇനിയും തിരിച്ച് പിടിക്കാനുണ്ട്. ഭൂമി കയ്യേറ്റം സംബന്ധിച്ച് ഇവര്‍ക്കെതിരെയുള്ള ക്രൈബ്രാഞ്ച് അന്വേഷണവും ഇഴഞ്ഞ് നീങ്ങുകയാണ്. വ്യാജ പട്ടയം ഉണ്ടാക്കിയത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ പുറത്ത് വിട്ടു. എന്നിട്ടും പട്ടയമാഫിയയുടെ വേര് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിന്നക്കനാലിലെ പല മേഖലയിലും കടന്നുചെല്ലാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മാണം; റോഡ് പഞ്ചായത്തുവക
ചിന്നക്കനാല്‍ വില്ലേജിലെ സൂര്യനെല്ലിക്ക് സമീപം ഗുണ്ടുമലയില്‍ നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മാണം പുരോഗമിക്കുന്നു. ഹാരിസണ്‍ എസ്റ്റേറ്റിനുളളിലാണ് മൂന്നേക്കറോളം വരുന്ന പ്രദേശത്തെ കുന്നിടിച്ച് നിരത്തിയുള്ള നിര്‍മ്മാണം. എറണാകുളം സ്വദേശിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പത്ത് ചെറു റിസോര്‍ട്ടുകളാണ് നിര്‍മ്മിക്കുന്നത്. ഇവിടെയെത്താന്‍ മുക്കാല്‍ കിലോമീറ്ററോളം റോഡുണ്ട്. ഇത് നിര്‍മ്മിച്ചു നല്‍കിയത് ചിന്നക്കനാല്‍ പഞ്ചായത്താണ്. 13 ലക്ഷം രൂപയാണ് സ്വകാര്യ വ്യക്തിക്ക് റോഡ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തുലച്ചത്. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ പഞ്ചായത്ത് ജീവനക്കാര്‍ കുടുങ്ങും. അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഉടുമ്പന്‍ചോല താലൂക്കില്‍ പെടുന്ന പ്രദേശത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം.
തച്ചങ്കരിയുടെ വിവാദ കോളേജ്
തച്ചങ്കരി ഫൗണ്ടേഷന്റെ ചിന്നക്കാനാലിലെ കേറ്ററിങ് കോളേജ് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചത്. വര്‍ഷങ്ങളായി പഞ്ചായത്ത് ഈ വസ്തുവിന്റെ കരം വാങ്ങുന്നില്ലായിരുന്നു. നിയമങ്ങള്‍ കാറ്റില്‍ പറത്തി ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടും നടപടി സ്വീകരിക്കാന്‍ റവന്യൂവകുപ്പ് തയ്യാറായിരുന്നില്ല. ഈ അനധികൃത നിര്‍മ്മാണത്തെ സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസദ്ധീകരിച്ചതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണം പ്രഖ്യാപിച്ചു. ഇടുക്കി വിജിലന്‍സിലെ സി.ഐ ജില്‍സണ്‍മാത്യുവിനാണ് അന്വേഷണച്ചുമതല. ഈ ഭൂമിയുടെ പട്ടയം ചിന്നക്കാനാലിലെ കയ്യേറ്റക്കാരാണ് നല്‍കിയതെന്ന ആക്ഷേപവും ശക്തമാണ്.
കുര്യന്‍ മാത്യുവിനെ കോടതിയിലെത്തിച്ച വിജിലന്‍സ്
പാലാ സ്വദേശി കുര്യന്‍മാത്യു ഇപ്പോള്‍ നിയമ പോരാട്ടത്തിലാണ്. ചിന്നക്കനാലില്‍ തനിക്ക് അനുവദിച്ച പട്ടയ വസ്തു വീണ്ടെക്കാനാണ് പോരാട്ടം. കട്ടപ്പന കോടതിയിലാണ് ഇത് സംബന്ധിച്ച് കേസ് ഫയല്‍ ചെയ്തത്. 24/68 എന്ന നമ്പരിലുള്ള പട്ടയമാണ് കുര്യന്‍ മാത്യുവിന്റെ പേരിലുള്ളത്.
മൂന്നാര്‍ ഒഴിപ്പിക്കലിന് ശേഷം, 1977ല്‍ ചിന്നക്കനാലില്‍ അനുവദിച്ച പട്ടയങ്ങളെക്കുറിച്ച് വിജിലന്‍സ് സംഘം അന്വേഷണം നടത്തിയിരുന്നു. പട്ടയങ്ങള്‍ പരിശോധിച്ചപ്പോള്‍ പാലാ സ്വദേശി കുര്യന്‍മാത്യുവിന് ചിന്നക്കനാലില്‍ പട്ടയം ഉണ്ടെന്ന് വ്യക്തമായി.
ഇതേക്കുറിച്ച് അറിയാന്‍ പാലായില്‍ എത്തിയ വിജിലന്‍സ് സംഘം പട്ടയത്തിന്റെ കൃത്യവിവരങ്ങള്‍ കുര്യന്‍മാത്യുവില്‍ നിന്നും ആരാഞ്ഞു. അപ്പോഴാണ് തന്റെ പേരില്‍ ചിന്നക്കനാലില്‍ പട്ടയം ഉള്ള വിവരം കുര്യന്‍മാത്യു അറിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിന്നക്കനാലിലുള്ള ഇയാളുടെ ബന്ധുക്കളാണ് കുര്യന്റെ പേരില്‍ പട്ടയത്തിന് അപേക്ഷ നല്‍കിയത്. ഇദ്ദേഹത്തിന് ലഭിച്ച പട്ടയം ഭൂമാഫിയ സംഘം തട്ടിയെടുത്ത് കൃഷി നടത്തിവരുകയായിരുന്നു. വിജിലന്‍സ് വീട്ടിലെത്തിയപ്പോഴാണ് തനിക്ക് ചിന്നക്കനാലില്‍ പട്ടയഭൂമിയുണ്ടെന്ന് കുര്യന്‍ അറിയുന്നത്. ഇതേത്തുടര്‍ന്നാണ് പട്ടയ ഭൂമി വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് കുര്യന്‍ കോടതിയിലെത്തിയത്. കേസ് ഇപ്പോഴും നടക്കുകയാണ്. ഈ കേസില്‍ ചിന്നക്കനാലിലെ കയ്യൈറ്റക്കാര്‍ അന്വേഷണം നേരിടുന്നുണ്ട്.
24/68 നമ്പര്‍ വ്യാജ പട്ടയം
ചിന്നക്കനാലില്‍ 24/68 എന്ന പട്ടയം വ്യാജമായി ഉണ്ടാക്കിയതാണെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ സഹോദരനാണ് ഈ പട്ടയം വ്യാജമായി ഉണ്ടാക്കിയത്. ഇതേ പട്ടയ നമ്പരില്‍ മറ്റൊരു പട്ടയം ചിന്നക്കനാലിലെ കയ്യേറ്റക്കാരായ കുടുംബക്കാരും ഉണ്ടാക്കി. പിന്നീട് പട്ടയ പ്രകാരമുള്ള വസ്തു മറിച്ച് വിറ്റു. ബാങ്കില്‍ പട്ടയം പണയപ്പെടുത്തി പണവും എടുത്തിരുന്നു. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഈ നമ്പരില്‍ സര്‍ക്കാര്‍ പട്ടയം അനുവദിച്ചിരുന്നില്ലെന്ന് വ്യക്തമായി. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
















