തൃശൂര്‍: കേരള സാഹിത്യഅക്കാദമി ഒരുകോടി രൂപ ചെലവില്‍ എഴുതാനേല്‍പ്പിച്ച സാഹിത്യചരിത്രം ചവറ്റുകൊട്ടയിലേക്ക്. യുഡിഎഫ് ഭരണസമിതിയും ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണസമിതിയും തമ്മിലുള്ള പോരാണ് സാഹിത്യ ചരിത്രത്തെ ചവറ്റുകൊട്ടയില്‍ എത്തിച്ചത്. പന്ത്രണ്ട് വാള്യങ്ങളായി കേരളത്തിന്റെ സാഹിത്യചരിത്രമെഴുതാന്‍ 98 ലക്ഷം രൂപക്ക് എന്‍.സാം എന്നയാള്‍ക്ക് മുന്‍ ഭരണസമിതി കരാര്‍ നല്‍കുകയായിരുന്നു.
പെരുമ്പടവം ശ്രീധരന്‍ പ്രസിഡണ്ടായ ഭരണസമിതി അഞ്ചുവര്‍ഷം മുമ്പാണ് കരാറുണ്ടാക്കിയത്. പുസ്തകം വിപണി കണ്ടില്ലെങ്കിലും ചുമതലക്കാരന്‍ 60 ലക്ഷം കൈപ്പറ്റി. കരാര്‍പ്രകാരം ബാക്കിതുക ആവശ്യപ്പെട്ട് അക്കാദമിക്ക് കത്തും നല്‍കിയിട്ടുണ്ട്. ഇതുവരെ നാല് വാള്യമാണ് അച്ചടി പൂര്‍ത്തിയായിട്ടുള്ളത്. ഇത് പ്രസിദ്ധീകരിക്കേണ്ടെന്നാണ് പുതിയ ഭരണസമിതിയുടെ തീരുമാനം. ആദ്യം 12 വാള്യം പുറത്തിറക്കാനായിരുന്നു തീരുമാനം.
പിന്നീട് അത് പത്തായും എട്ടായും കുറച്ചു. അച്ചടിച്ച നാല് വാള്യങ്ങള്‍ നിറയെ അബദ്ധങ്ങളും ഗുരുതര തെറ്റുകളും ആണെന്നാണ് പുതിയ ഭരണസമിതിയുടെ വിലയിരുത്തല്‍. മറ്റ് നാല് വാള്യങ്ങള്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനി അച്ചടിക്കില്ല. അച്ചടിച്ചത് ഇപ്പോള്‍ അക്കാദമി ഗോഡൗണില്‍ കൂട്ടിയിട്ടിരിക്കുന്നു.
സാഹിത്യനിരൂപണം പോലും എഴുതാനറിയാത്ത ആളെ സാഹിത്യ ചരിത്രം തയ്യാറാക്കാനായി നിയമിച്ചത് അഴിമതി ലക്ഷ്യമിട്ടായിരുന്നു എന്നാണ് പുതിയ ഭരണസമിതി പറയുന്നത്. എന്നാല്‍ രാഷ്‌ട്രീയ വൈരാഗ്യവും മറ്റുതാല്പര്യങ്ങളുമാണ് സാഹിത്യചരിത്രം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് മുന്‍ഭരണസമിതി അംഗങ്ങളുടെ അഭിപ്രായം.
2012ല്‍ ചേര്‍ന്ന സാഹിത്യ അക്കാദമി ഭരണസമിതിയോഗത്തില്‍ സാഹിത്യചരിത്രം തയ്യാറാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും അംഗങ്ങളില്‍ പലരും യോജിച്ചില്ല. ഇതേത്തുടര്‍ന്ന് തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. അതേവര്‍ഷം 30 ലക്ഷം രൂപ ചെലവില്‍ നടന്ന വിശ്വ മലയാള മഹോത്സവവും ഏറെ വിവാദമായിരുന്നു.
മഹോത്സവത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാണിച്ച് അന്നത്തെ ഭരണസമിതിയിലെ ചിലര്‍ രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് പുനഃസംഘടിപ്പിച്ച ഭരണസമിതിയാണ് സാഹിത്യചരിത്രം തയ്യാറാക്കാന്‍ എന്‍.സാമിനെ ചുമതലപ്പെടുത്തിയത്. കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് സാഹിത്യചരിത്രം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുന്‍ഭരണസമിതിയുടെ അവകാശവാദം. എന്നാല്‍ ഇത് നടന്നില്ല.
ഇപ്പോഴത്തെ നിലയില്‍ തയ്യാറാക്കിയിട്ടുള്ള എട്ട് വാള്യങ്ങള്‍ വിപണിയിലിറക്കാനാകില്ല എന്ന് അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ പറയുന്നു. നിലവാരമില്ലാത്ത ലേഖനങ്ങളും പഠനങ്ങളുമാണ് ഇവയിലുള്ളത്. കൊടുത്ത 60 ലക്ഷവും ഇനി കൊടുക്കാനുള്ള 38 ലക്ഷവും ഇതോടെ അക്കാദമിക്ക് നഷ്ടമാവും എന്നുറപ്പായി.
പുതിയ സാഹിത്യചരിത്രം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ആലോചന നിലവിലെ ഭരണസമിതി ആരംഭിച്ചിട്ടുണ്ട്. അതേസമയം നിലവില്‍ സാഹിത്യഅക്കാദമി തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള നോവല്‍ സാഹിത്യചരിത്രം, എം.ലീലാവതിയുടെ കവിതാചരിത്രം, ജി.ശങ്കരപ്പിള്ളയുടെ നാടക സാഹിത്യ ചരിത്രം, എം.എം. ബഷീറിന്റെ ചെറുകഥാചരിത്രം, കെ.എന്‍. തരകന്റെ സാഹിത്യചരിത്രം എന്നിവയെല്ലാം വിപണിയിലുണ്ട്. ഇവയുടെ ക്രോഡീകരണവും അനുബന്ധമായി പുതിയ വിവരങ്ങള്‍ ചേര്‍ക്കലും മാത്രം മതിയാകുമെന്നാണ് പ്രമുഖ സാഹിത്യചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. മറിച്ചുള്ള നീക്കങ്ങള്‍ അഴിമതി ലക്ഷ്യമിട്ടാണെന്നും അവര്‍ പറയുന്നു.
















