തിരുവനന്തപുരം: ജിഷ്ണു പ്രണോയി പ്രശ്നത്തില്‍ അമ്മ മഹിജ നടത്തിയ സമരത്തേയും ഇക്കാര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെലിനേയും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ നിരാഹാര സമരം ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൂടെ പരിഹരിച്ചതിനു പിന്നാലെയാണ് നിലപാടുകള്‍ കടുപ്പിച്ചും ആവര്‍ത്തിച്ചും മുഖ്യമന്ത്രി രംഗത്തു വന്നത്.
സര്‍ക്കാരിന് വീഴ്ചയൊന്നും സംഭവിച്ചില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ആ കുടുംബം എന്താവശ്യത്തിന് സമരത്തിനു പോയി? എന്തു നേടാനാണ് പോയത്? പത്രസമ്മേളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുമ്പോള്‍ അദ്ദേഹം തിരിച്ചു ചോദിച്ചു. ജിഷ്ണുവിന്റെ കുടുംബം മുന്നോട്ടു വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിനു ശേഷം മുഖ്യമന്ത്രി ഇങ്ങനെ ചോദിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. മഹിജയെ കാണില്ല എന്നാവര്‍ത്തിച്ച പിണറായി വിജയന് ഇന്നലെ കൂടിക്കാഴ്ചക്കു സമയവും നല്കി.
ജിഷ്ണുവിന്റെ കേസില്‍ സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തിരുന്നു, പിണറായി ആവര്‍ത്തിച്ചു. ഡിജിപി ഓഫീസിനു മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ചിലര്‍ കൂടെക്കൂടി സമരത്തില്‍ ഏര്‍പ്പെട്ടു. ജിഷ്ണുവിന്റെ അമ്മ മഹിജ തുടര്‍ന്ന സമരം അവസാനിപ്പിക്കേണ്ടതല്ലേ എന്ന് സര്‍ക്കാരിനെ ആക്ഷേപിക്കാത്ത പലരും ചോദിച്ചിരുന്നു. സുഗതകുമാരിയും സൂസപാക്യവുമടക്കമുള്ളവര് ബന്ധപ്പെട്ടു. ജിഷ്ണുവിന്റെ അമ്മയുടെ മാനസികാവസ്ഥ മനസിലാക്കിയാണ് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍ മുഖേന സംസാരിച്ചത്.
സോഹന്‍ സംസാരിച്ചതനുസരിച്ച് ഫോണില്‍ അവരോട് സംസാരിച്ചു. അനേ്വഷണത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയെടുക്കാമെന്ന് ഉറപ്പു നല്കി. അവര്‍ നിരാഹാരം അവസാനിപ്പിച്ചു.
മകന് നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും അത് പ്രോത്സാഹിപ്പിക്കാന്‍ തയാറല്ലെന്നും പിണറായി പറഞ്ഞു. പോലീസിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കും. സര്‍ക്കാരിനെ ഇത് മോശമായി ബാധിച്ചിട്ടില്ല. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നില്ല. മഹിജയെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍, ശ്രീജിത്ത് ഗൂഢാലോചന നടത്തിയോ എന്ന് ഞാന്‍ പറയുന്നില്ല. അനേ്വഷണം നടക്കുകയല്ലേ, പിണറായി ചോദിച്ചു.
എസ്യുസിഐയുടെ പങ്കാളിത്തം ശ്രീജിത്തിന് സമ്മതിക്കേണ്ടിവന്നു. ജയിലില്‍ പോയവരുടെ മൊബൈല്‍ ശ്രീജിത്തിന്റെ പക്കല്‍ വന്നതുകൊണ്ടാണ് അങ്ങനെ പറയേണ്ടിവന്നത്. എസ്യുസിഐക്ക് എന്നല്ല ഒരു സംഘടനയ്ക്കും സിപിഎമ്മിനെ തൊടാന്‍ കഴിയില്ല.
ഷാജഹാനെ പ്രതിയാക്കിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ തനിക്ക് വ്യക്തി വിരോധമുണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ വന്ന് ഇത്രനാള്‍ കാത്തരിക്കണമായിരുന്നോ എന്ന മറുചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ലാവ്ലിന് കേസ് എല്ലാവരും വേണ്ടത്ര ഉപയോഗിച്ചിട്ടുണ്ടല്ലോ. ഷാജഹാനും സമരത്തില്‍ റോള്‍ ഉണ്ട്. ഷാജഹാന് മാത്രമല്ല, പുറകിലും ആളുണ്ടല്ലോ. ഇവിടെ ഓരോ വിഷയവും പ്രതേ്യക രീതിയില്‍ അവതരിപ്പിക്കുന്ന ചില ശക്തികളുടെ കേന്ദ്രമുണ്ട്. ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല.
പോലീസിനു വീഴ്ചയുണ്ടാവുന്നതായി തോന്നിയിട്ടില്ല. ചില ആളുകള്‍ നടപടി എടുത്തോ എന്നു പറഞ്ഞാല്‍ നടപടിയെടുക്കാനൊന്നുമാവില്ല. ഇനി എത്ര വലിയവന്‍ പറഞ്ഞാലും നടപടി എടുക്കേണ്ടതല്ലാത്ത കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹിജ സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നടത്തിയ ശ്രമങ്ങളെ പരിഹസിക്കുന്നതു പോലെയാണ് പിണറായി സംസാരിച്ചത്. കാനം അവിടെ പോയിരുന്നു. എന്നാല്‍, സമരം അവസാനിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു പങ്കുമില്ല, പിണറായി പറഞ്ഞു.
നേടിയതെന്തെന്ന് സമൂഹത്തിനറിയാം: ശ്രീജിത്ത്
തിരുവനന്തപുരം: സമരത്തിലൂടെ എന്തു നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി ജിഷ്ണു പ്രണോയിയുടെ അമ്മാവന് ശ്രീജിത്ത്. സമരത്തിലൂടെ എന്തുനേടിയെന്ന് സമൂഹം മനസിലാക്കിയിട്ടുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കില്ല. അതുകൊണ്ടാകാം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി സംശയിക്കാന്‍ കാരണം, ശ്രീജിത്ത് പറഞ്ഞു.
ഇതിനിടെ, സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം വന്നതിനു പിന്നാലെ ദേശാഭിമാനിയിലെ ജോലി ശ്രീജിത്ത് രാജിവച്ചു. ഇദ്ദേഹം മുന്‍കൈയെടുത്താണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ദേശാഭിമാനി നാദാപുരം ലേഖകനായിരുന്ന ശ്രീജിത്ത് വടകര ബ്യൂറോയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: