അറസ്റ്റിലായ അഭിഭാഷകന്റെ കാറും, പോലീസ് പിടിച്ചെടുത്ത ബീക്കണ്‍ ലൈറ്റും
കൊച്ചി: ചുവന്ന ബീക്കണ്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടു നാളേറെയായി. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ബീക്കണ്‍ അഴിച്ചുവച്ചു. രാജ്യത്തെ എല്ലാ പൗരന്മാരും വിഐപിമാരാണെന്ന് പ്രധാനമന്ത്രി മോദിയും പ്രഖ്യാപിച്ചു. എന്നിട്ടും എറണാകുളം ജില്ലയിലെ പറവൂരിലുള്ള ഒരു അഭിഭാഷകന്‍ ഇതൊന്നും തനിക്കു ബാധകമല്ലെന്ന മട്ടില്‍ ചുവന്ന ബീക്കണും കാറില്‍ ഘടിപ്പിച്ചു പാഞ്ഞു, ഒടുവില്‍ അറസ്റ്റിലായി.
പോലീസിന്റെ പിടിയിലായപ്പോഴാണ് അഭിഭാഷകനായ എന്‍.ജെ. പ്രിന്‍സിന്റെ മറ്റൊരു തട്ടിപ്പു കൂടി പുറത്തായത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ (ഡിആര്‍ഐ) പ്രോസിക്യൂട്ടറെന്ന് പറഞ്ഞാണ് കാറില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും വ്യാജ നെയിംബോര്‍ഡും ഉപയോഗിച്ചിരുന്നത്. ഡിആര്‍ഐയുടെ പരാതിയെത്തുടര്‍ന്ന് എളന്തിക്കര ലലന നിലയത്തില്‍ പ്രിന്‍സിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഇന്നോവ കാറും വ്യാജ ബോര്‍ഡുകളും പുത്തന്‍വേലിക്കര പോലീസ് പിടിച്ചെടുത്തു. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പറവൂര്‍ കോടതിയിലെ അഭിഭാഷകനായ പ്രിന്‍സ് ഒമ്പത് മാസമായി ഡിആര്‍ഐയുടെ പ്രോസിക്യൂട്ടറെന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും വച്ചാണ് സഞ്ചരിച്ചിരുന്നത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് വ്യാജ നെയിം ബോര്‍ഡ് കണ്ടെത്തിയത്. തുടര്‍ന്ന് വടക്കേക്കര സിഐക്ക് പരാതി നല്‍കി. സിഐ എം.കെ. മുരളിയുടെ നേതൃത്വത്തില്‍ എളന്തിക്കരയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, റവന്യു ഇന്റലിജന്റ്‌സ്, കേരള ആന്‍ഡ് ലക്ഷദ്വീപ് (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)) എന്ന ബോര്‍ഡാണ് ഇന്നോവ കാറിന്റെ മുന്നിലും പിന്നിലും സ്ഥാപിച്ചിരുന്നത്. ഇതേ മാതൃകയില്‍ വീടിന് മുന്നിലെ മതിലിലും ബോര്‍ഡ് വച്ചിട്ടുണ്ട്.
സീനിയര്‍ അഭിഭാഷകന്‍ സി.പി. ഉദയഭാനുവാണ് 1996 മുതല്‍ ഡിആര്‍ഐ പ്രോസിക്യൂട്ടര്‍. ബോര്‍ഡ് വച്ച് പ്രിന്‍സ് കോടതിയിലെത്തുന്നത് ശ്രദ്ധിച്ച മറ്റ് അഭിഭാഷകര്‍ ഇക്കാര്യം ഉദയഭാനുവിനെ അറിയിച്ചു. തുടര്‍ന്ന് ഡിആര്‍ഐയ്‌ക്ക് വിവരം കൈമാറി. കഴിഞ്ഞ മൂന്ന് മാസമായി ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു പ്രിന്‍സ്.
ആള്‍മാറാട്ടം, വഞ്ചന, നിയമവിരുദ്ധമായി ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഡിആര്‍ഐയുടെ ബോര്‍ഡ് വച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിഐ മുരളി പറഞ്ഞു.
















