മാന്നാര്‍ (ആലപ്പുഴ): പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയിട്ട് 18 വര്‍ഷം പൂര്‍ത്തിയാകുന്നു. 1996 സപ്തംബര്‍ 17 ചൊവ്വാഴ്ചയാണ് ദേശീയതയുടെ ആദര്‍ശത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ മാര്‍ക്‌സിസ്റ്റുകാര്‍ പമ്പയാറ്റില്‍ മുക്കിക്കൊന്നത്.
മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ പരേതരായ കരുണാകരന്‍ ലീലാമ്മ ദമ്പതികളുടെ ഏക മകന്‍ കിം കരുണാകരന്‍ (17), കുട്ടംമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന്‍ നായര്‍ ഇന്ദിര ദമ്പതികളുടെ ഏകമകന്‍ പി.എസ്. അനു (20), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാഭവനം ശിവദാസന്‍ നായരുടെയും പരേതയായ ശാരദയുടേയും മകന്‍ സുജിത്ത് (17). എന്നിവരാണ് മാര്‍ക്‌സിസ്റ്റ് ഗുണ്ടകളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.
പുറമെനിന്നുള്ള ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളേജിനുള്ളില്‍ കയറി നടത്തിയ ആക്രമണത്തില്‍ നിന്നു രക്ഷ നേടുന്നതിനായി പ്രാണരക്ഷാര്‍ത്ഥം കോളേജിനു സമീപത്തുകൂടി ഒഴുകുന്ന പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും പമ്പയുടെ അഗാധതയിലേക്കു താഴ്‌ത്തി കൊല്ലുകയായിരുന്നു.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിലെ പ്രതികളെ ഭരണതലത്തിലെ സ്വാധീനമുപയോഗിച്ച് തെളിവുകള്‍ നശിപ്പിച്ച് രക്ഷപെടുത്തുകയാണ് അന്ന് ഭരണസാരഥ്യം പേറിയിരുന്ന സിപിഎം നേതാക്കള്‍ ചെയ്തത്. ഇതിന്റെ ഫലമായി ഈ നരമേധത്തിനു നേതൃത്വം കൊടുത്തവരും നടത്തിയവരും ഇന്നും അക്രമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി പരുമലയിലും പരിസരപ്രദേശങ്ങളിലും സസുഖം വാഴുന്നു. ചിലര്‍ വിദേശത്തേക്കും കടന്നു.
ഭരണസ്വാധീനത്തില്‍ തെളിവുകള്‍ നശിപ്പിച്ച് കേസില്‍ പ്രതികളായവരെ രക്ഷപെടുത്തിയ കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. 17ന് വൈകിട്ട് 3.30ന് പരുമല വ്യാപാഭവന്‍ ഹാളില്‍ എന്‍ഡോവ്‌മെന്റ് വിതരണവും അനുസ്മരണ യോഗവും നടക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഇതുസംബന്ധിച്ച് നടന്ന ആലോചന യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് കാര്യവാഹ് കെ.പ്രസാദ്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് രാജീവ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.സോമന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സജുകുരുവിള, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്‍, ലീലാമ്മ, മോഹന്‍കുമാര്‍, പ്രവീണ്‍, ഗോപിനാഥന്‍, സുരേഷ് അശ്വനി, ജയകുമാര്‍ മണ്ണാമഠം തുടങ്ങിയവര്‍ പ്രസംഗിച്ചു.
















