തിരുവനന്തപുരം: ജീവിക്കാനുള്ള അവകാശത്തിനായി ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരം 66 ദിവസം പിന്നിടുമ്പോഴും ഭരണാധികാരികള്‍ക്ക് കുലക്കമില്ല. നില്‍ക്കുന്നവരുടെ വിഷമം എന്തെന്നു പോലും അറിയാന്‍ മെനക്കെടാതെ മദ്യവും, സാമ്പത്തിക പ്രശ്‌നങ്ങളും, മന്ത്രിസഭാ പുനഃസംഘടനയും തുടങ്ങി മറ്റു പ്രശ്ങ്ങള്‍ തീര്‍ക്കാനുള്ള ഓട്ടത്തിലാണ് ഭരണക്കാര്‍. പ്രതിപക്ഷത്തിനും ഈ വിഷയത്തില്‍ അനക്കമില്ല. പുതിയ സംസ്ഥാന സെക്രറിയെ കണ്ടെത്തല്‍ മുതല്‍ ഭരണകക്ഷിയെ എങ്ങനെ താഴെയിറക്കാമെന്നാലോചിച്ചും നാടുനീളെ കൊലപാതകം ചെയ്തും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്.
രണ്ടു മാസത്തോളമായി തലസ്ഥാനത്തു പെയ്യുന്ന മഴയും മഞ്ഞും അനുഭവിച്ച് നില്‍പ്പുസമരം നടത്തുന്നവരുടെ ആവശ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ച മുത്തങ്ങ പാക്കേജ് നടപ്പാക്കുകയെന്നതാണ്. മുത്തങ്ങയില്‍ 42 ദിവസം ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് പാക്കേജ് പ്രഖ്യാപിച്ചത്. പിന്നീട് വന്ന വിഎസ് മന്ത്രിസഭയും, ഉമ്മന്‍ചാണ്ടി മന്ത്രിസഭയും പാക്കേജിനെ കുറിച്ച് മറന്നു. സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റു സന്നദ്ധ സംഘടനകളും സമാഹരിക്കുന്ന തുക കൊണ്ടാണ് ഇപ്പോള്‍ ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. സമരം അനസാനിപ്പിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ല.
മുത്തങ്ങയിലെ ആദിവാസികള്‍ക്ക് ജീവിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നതില്‍ യുഡിഎഫ് എല്‍ഡിഎഫ് കക്ഷികള്‍ എന്നും വിമുഖത കാട്ടുന്നതിനെതിരെയാണ് സമരം. പട്ടികവര്‍ഗ വിഭാഗത്തിന് ആ വര്‍ഗക്കാരി തന്നെ മന്ത്രിയായപ്പോള്‍ സന്തോഷിച്ചവരാണ് ആദിവാസികള്‍. എന്നാല്‍ ഇന്ന് സെക്രട്ടേറിയറ്റ് നടയില്‍ ജീവിക്കാന്‍ വേണ്ടി നില്‍പ്പു തുടങ്ങി 66 ദിവസം കഴിയുമ്പോള്‍ സ്വന്തം വര്‍ഗത്തില്‍പ്പെട്ട മന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണവര്‍.
നാടും നഗരവും ഓണാഘോഷത്തില്‍ മുങ്ങിയപ്പോള്‍ ആദിവാസികള്‍ മാത്രം സമരം നടത്തുന്നത് സര്‍ക്കാരിന് ക്ഷീണമായി. ഓണക്കാലത്തെങ്കിലും സമരം നിര്‍ത്തിവെയ്‌ക്കാനുള്ള തന്ത്രവുമായി പി.കെ. ജയലക്ഷ്മി സമരക്കാരുമായി സന്ധിയുണ്ടാക്കാന്‍ ശ്രമിച്ചു.
ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങളും പഠിക്കാനും പരിഹാരം കാണാനും വയനാട് കളക്ടറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു തീരുമാനം. എന്നാല്‍, പതിനൊന്നു വര്‍ഷം കഴിഞ്ഞിട്ടും മുത്തങ്ങയിലെ ആദിവാസികള്‍ക്ക് നീതി ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാനോ നടപടി എടുക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ആദിവാസികള്‍ മന്ത്രിയുടെ ഈ വാക്കുകള്‍ വിശ്വസിച്ചതുമില്ല.
മുത്തങ്ങയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കളക്ടര്‍ പഠനം നടത്തി, പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച്, അത് മന്ത്രിസഭ അംഗീകരിച്ച് വരുമ്പോള്‍ ഈ സര്‍ക്കാരിന്റെ കാലാവധി കഴിയും. പി.കെ. ജയലക്ഷ്മിയുടെ മന്ത്രിസ്ഥാനവും പോകും. അപ്പോള്‍, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥരും പിന്‍വാങ്ങും.
ആദിവാസികള്‍ വീണ്ടും സമരവുമായി തെരുവിലേക്കിറങ്ങും. സ്വന്തം വര്‍ഗത്തെ വഞ്ചിക്കുന്ന മന്ത്രിയെന്ന നിലയില്‍ പി.കെ. ജയലക്ഷ്മിയെ ആദിവാസികള്‍ തന്നെ പുച്ഛിക്കും. ആദിവാസി മേഖലയില്‍ നിന്നും കേരള ചരിത്രത്തിലെ ആദ്യ വനിതാ മന്ത്രികൂടിയാണ് ജയലക്ഷ്മി. സ്വവര്‍ഗത്തെ തെരുവില്‍ നിര്‍ത്തിക്കൊണ്ട് അധികാര കസേരയില്‍ വിശ്രമിക്കുന്ന ജയലക്ഷ്മിക്കെതിരെ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നാണ് ആദിവാസി ഗോത്രമഹാസഭാ നേതാക്കള്‍ വ്യക്തമാക്കുന്നത്.
എ.എസ്. ദേവ്
















