എനിക്ക് ഉത്‌സാഹമൊട്ടും തോന്നുന്നില്ല. കഴിഞ്ഞ മാസം ഞാന്‍ കണ്ടുമുട്ടിയ സൈനികന്‍ എന്നെ വിടാതെ പിന്തുടരുന്നു. ദല്‍ഹി ജന്തര്‍മന്ദറിലെ മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ ജനക്കൂട്ടത്തിനിടയിലൂടെ ഞാന്‍ നടന്നു. കുപിതമായ, നിസംഗമായ, ആക്രമണോത്‌സുകമായ, ശാന്തമായ, പ്രതീക്ഷാനിര്‍ഭരമായ മുഖങ്ങളുടെ സംഘാതമവിടെ ഉണ്ട്. ധാരാളം ബാനറുകള്‍. ജലമാവശ്യപ്പെട്ട്, തൊഴിലാവശ്യപ്പെട്ട് കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച്, പുഴകളുടെ പുനരുജ്ജീവനത്തിനായി അങ്ങനെ പലവിധം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വവ്വാലുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വഴിതടയുന്നു ചിലര്‍. സൈനികന്‍ സാകൂതം എന്നെ നോക്കുന്നുണ്ടായിരുന്നു. ചോദ്യം തുടിക്കുന്ന കണ്ണുകളുമായി അയാള്‍ എന്റെ പിന്നാലെതന്നെ കൂടി.
രാഷ്‌ട്രീയപാര്‍ട്ടികളുടെ ഹോര്‍ഡിങ്ങുകളിലേക്ക് ഞാന്‍ നോക്കി. വലിയ കട്ടൗട്ടുകള്‍, പുതിയ സഖ്യങ്ങള്‍, ഒരു പാര്‍ട്ടിക്കെതിരായ സഖ്യരൂപീകരണശ്രമങ്ങള്‍. ഗംഗാ, കൃഷ്ണ, കാവേരി പ്രസ്ഥാനങ്ങള്‍. ശാന്തിക്കും സമാധാനത്തിനുമായി ഉള്ളിലേക്കു നോക്കുവാനുള്ള ശ്രീബുദ്ധന്റെ സന്ദേശം ഞാനോര്‍ത്തു. ഞാനും എന്നുള്ളിലേക്കു നോക്കി. അവിടെയും കണ്ടത് ആ സൈനികന്റെ മുഖം. അയാള്‍ക്ക് ഉത്തരം കിട്ടണം. ഞാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ഒരു നിഴലുപോലെ അയാളും കൂടെയുണ്ട്. അയാളുടെ ചോദ്യം തെറിക്കുന്ന കണ്ണുകള്‍ ഇപ്പോള്‍ എന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ധൈര്യം സംഭരിച്ച് ഞാനയാളുടെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകളില്‍ ചോദ്യമുണ്ട്. പക്ഷെ എന്റെ പക്കല്‍ ഉത്തരമില്ലായിരുന്നു. അയാള്‍ ചോദിക്കാന്‍ പോകുന്നതിനെക്കുറിച്ച് എനിക്ക് ഒരു രൂപവുമില്ല. ഞാന്‍ യാചിച്ചു. സര്‍, ദയവുചെയ്ത് എന്നെ പിന്തുടരല്ലേ…നിങ്ങളെന്താണ് ചോദിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്നെ വെറുതെ വിടൂ.
അയാള്‍ ഒന്നും പറഞ്ഞില്ല.
ഞാന്‍ തിടുക്കപ്പെട്ട് ദല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ ക്ലബ്ബില്‍ കയറി. സാന്‍ഡ്‌വിച്ചിനും കാപ്പിക്കും ഓര്‍ഡര്‍ കൊടുത്തു. ഞാന്‍ അവിടെയുള്ള പത്രങ്ങള്‍ മറിച്ചുനോക്കി, സ്‌പെഷ്യല്‍ സപ്ലിമെന്റുകളിലൂടെ കണ്ണോടിച്ചു. വാര്‍ത്തകള്‍ വായിക്കാതെ എന്റര്‍ടെയ്ന്‍മെന്റ് വാര്‍ത്തകള്‍ വായിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഐപിഎല്‍ മത്‌സരങ്ങള്‍, പുതിയ ടീമുകള്‍, പുതിയ കളിക്കാര്‍, കണ്ണുതള്ളുന്ന അവരുടെ ലേലത്തുകകള്‍. ഹോസ്ഖാസ് ഗ്രാമത്തില്‍ പുതിയ ഭക്ഷണശാലകളുണ്ടത്രെ. പുത്തന്‍ രുചിക്കൂട്ടുകളുമായി ആംസ്റ്റര്‍ഡാമില്‍നിന്നും പുതിയ ഒരു ഷെഫ് വന്നിട്ടുണ്ടത്രെ. ഫാഷന്‍ ലോകത്തെ പ്രമുഖരുടെ പ്രദര്‍ശനങ്ങള്‍. ഗുരുഗ്രാമില്‍ സ്ഥലത്തിനു വില കുറഞ്ഞത്രെ. ഗോരക്ഷകന്മാര്‍ വീണ്ടും നിയമം കയ്യിലെടുക്കുന്ന വാര്‍ത്തകള്‍. ‘പാവം’ കല്ലേറുകാര്‍ സേനയുടെ അതിക്രമത്തിനു ഇരയായത്രെ. ദുഃഖത്തിലായ ജെഎന്‍യു ജിഹാദി പ്രതിഷേധക്കാര്‍ നീതിക്കായി കേഴുന്നു. അവര്‍ ‘എസി വാപസി’ക്കു തയ്യാറാണ്. പക്ഷെ വേനലെന്നു കഴിഞ്ഞോട്ടെ.
സൈനികന്‍ എന്നെ നോക്കി തന്നെ നില്‍ക്കുകയാണ്. ഒരു തിടുക്കവുമില്ല അയാള്‍ക്ക്.
ഞാന്‍ വീട്ടിലേക്കു തിരിച്ചു. ക്ഷീണിതനായിരുന്നു. ചുറ്റും നോക്കി. സൈനികന്‍ തിരിച്ചുപോയിട്ടുണ്ടാവുമെന്നു കരുതി. അവര്‍ക്ക് അവരുടെ ബാരക്കുകളില്‍ എസി ഉണ്ടാകുമോ? ഈ ചൂടില്‍ അവര്‍ക്കത് നല്‍കേണ്ടതാണ് അല്ലേ?
അവര്‍ വെടിയുണ്ടകളെ നേരിടാന്‍ വിധിക്കപ്പെട്ടവരാണ്. എല്ലാം അവരുടെ ജോലിയുടെ ഭാഗമാണ്. ഇതൊന്നും എന്നെ ബാധിക്കേണ്ടതില്ല. ഞാന്‍ സമാധാനിച്ചു.
ഞാനൊന്നു കുളിച്ചു. തിരക്കിട്ട ദിവസത്തിന് വിരാമമിടാന്‍ അതാവശ്യമായിരുന്നു. മേശപ്പുറത്ത് ആവിപറക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം കാത്തുനില്‍ക്കുന്നു. ഞാന്‍ വേഗം ഭക്ഷണം കഴിക്കാനൊരുങ്ങി.
മേശപ്പുറത്ത് ഒരു കടലാസ് കഷ്ണം ഇരിപ്പുണ്ടായിരുന്നു. ഞാന്‍ അതു വായിച്ചുതുടങ്ങി.
”നമ്മള്‍ രണ്ടുപേരും പതിനെട്ടാം വയസില്‍ വീടു വിട്ടിറങ്ങി.
നീ ജെഇഇ നേടി.
ഞാന്‍ സൈനികപരീക്ഷയും.
നിനക്ക് ഐഐടിയില്‍ പ്രവേശനം കിട്ടി
എനിക്ക് എന്‍ഡിഎയിലും
നീ ബിരുദത്തിനു ചേര്‍ന്നു
എനിക്ക് കഠിനപരിശീലനത്തിന്റെ നാളുകളായിരുന്നു.
നിന്റെ ദിവസം ഏഴുമണിക്ക് തുടങ്ങി അഞ്ച് മണിക്ക് അവസാനിച്ചു.
എന്റേത് നാലുമണിക്ക് തുടങ്ങി ഒന്‍പതിന് അവസാനിക്കുമായിരുന്നു.
ചിലപ്പോള്‍ രാത്രികളും പകലുകളായി.
മികച്ച കമ്പനിയില്‍ നിന്നെ തെരഞ്ഞെടുത്തു.
നല്ല ശമ്പളം ഉറപ്പായി.
ഞാന്‍ എന്റെ പ്ലാറ്റൂണില്‍ ചേര്‍ന്നു.
എന്റെ ചുമലില്‍ രണ്ടു നക്ഷത്രങ്ങള്‍ തിളങ്ങി.
നിനക്ക് ജോലി കിട്ടി.
എനിക്ക് ഒരു ജീവിതരീതിയും.
നീ നിന്റെ കുടുംബത്തിനൊപ്പം സായാഹ്‌നങ്ങള്‍ ആഘോഷിച്ചു.
ഞാന്‍ എന്റെ പ്രിയപ്പെട്ട രക്ഷിതാക്കളെ കാണാന്‍ ആറ്റുനോറ്റിരുന്നു.
നീ ആഘോഷങ്ങളിലെല്ലാം പങ്കുകൊണ്ടു. എന്റെ ആഘോഷങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബങ്കറുകളിലായിരുന്നു.
നമ്മള്‍ രണ്ടുപേരും വിവാഹിതരായി.
നിന്റെ ഭാര്യക്ക് നിന്നെ ദിവസവും കാണാം.
ഞാന്‍ ജീവനോടെ ഉണ്ടാകുകയെങ്കിലും വേണമെന്ന് എന്റെ ഭാര്യ പ്രാര്‍ത്ഥിച്ചു.
നീ ബിസിനസ് യാത്രകളിലായിരുന്നു.
ഞാന്‍ നിയന്ത്രണരേഖയിലും.
നമ്മള്‍ രണ്ടുപേരും തിരിച്ചുവീട്ടിലെത്തി.
നമ്മുടെ ഭാര്യമാര്‍ക്ക് കരച്ചിലടക്കാനാകുമായിരുന്നില്ല.
നീ അവളുടെ കണ്ണുനീര്‍ തുടച്ചുകൊടുത്തു.
പക്ഷേ… എനിക്കതിനു കഴിയുമായിരുന്നില്ല.
നീ അവളെ സ്‌നേഹത്തോടെ പുണര്‍ന്നു.
പക്ഷേ… എനിക്കതിന് സാധിച്ചില്ല.
കാരണം ഞാന്‍ ശവമഞ്ചത്തിലായിരുന്നു.
എന്റെ നെഞ്ചത്ത് മെഡലുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. ത്രിവര്‍ണ പതാകയാല്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ എന്റെ ജീവിതത്തിന് പൂര്‍ണവിരാമമായി.
നിന്റേത് ഇനിയും തുടരും.
നമ്മള്‍ പതിനെട്ടു വയസ്സില്‍ വീടുവിട്ടവരാണ്.
ഒപ്പ്- ലെഫ്റ്റനന്റ് ഉമര്‍ ഫയാസ്.
എനിക്കൊന്നും പിടികിട്ടിയില്ല. ആരാണിതിവിടെ കൊണ്ടിട്ടത്. ഓ… ആ സൈനികന്‍ പോയിട്ടില്ലായിരിക്കാം.
എനിക്ക് വിശപ്പില്ലാതെയായി. ഞാന്‍ ഉറങ്ങാന്‍ കിടന്നു. പക്ഷേ ആ സൈനികന്റെ കണ്ണുകള്‍ ചോദ്യമെറിഞ്ഞുകൊണ്ട് എന്നെത്തന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ചോദ്യമിതായിരുന്നു. നമ്മളെല്ലാം ഉത്തരം പറയാന്‍ ബാധ്യസ്ഥരായ ആ ചോദ്യം.
ആര്‍ക്കുവേണ്ടിയാണ് അയാള്‍ കശ്മീരില്‍ പടപൊരുതുന്നത്?
ദേശവിരുദ്ധരായ കൊലയാളികള്‍ക്ക്, അത് വ്യക്തിയാകട്ടെ, സംഘടനയാകട്ടെ-ടിവി ചാനലുകളില്‍ സംസാരിക്കാന്‍ ക്ഷണം ലഭിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയായിരിക്കാം. ഇന്ത്യാ വിരുദ്ധ പ്രവൃത്തികള്‍ക്ക് മിര്‍വായിസും ഗീലാനിയും എന്നേ അറസ്റ്റ് ചെയ്യപ്പെടേണ്ടവരാണ്. കശ്മീരി യുവതയെ ഭാരതത്തിനെതിരാക്കുക മാത്രമല്ല അവര്‍ ചെയ്തത്. താഴ്‌വരയിലെ ജനസാമാന്യത്തിന്റെ ജീവിതം ഇവര്‍ ദുസ്സഹമാക്കി. എത്ര ചെറുപ്പക്കാരാണ് ഇവര്‍ കാരണം മൃത്യുവിനെ പുല്‍കിയത്. പാക്കിസ്ഥാന്റെ പദ്ധതികള്‍ വിജയിപ്പിക്കാന്‍ നടക്കുന്ന ഈ രണ്ടുപേരാണ് കശ്മീരിലെ കൊലയാളികള്‍. നട്ടെല്ലുള്ള സര്‍ക്കാര്‍ മുന്നെയുണ്ടായിരുന്നുവെങ്കില്‍ ഇത്ര വിഷ ജന്തുക്കളാവുന്നതിന് മുന്‍പേ ഇവര്‍ അകത്തായേനെ.
ആര്‍ക്കുവേണ്ടിയാണ് ഇന്ത്യന്‍ സൈനികന്‍ കശ്മീരില്‍ പടവെട്ടുന്നത്?
വിഘടനവാദികളോടുള്ള മാധ്യമതമ്പുരാക്കന്മാരുടെ സ്‌നേഹം എന്നില്‍ വേദനയുണ്ടാക്കുന്നു. ഈ മതേതര മാധ്യമങ്ങള്‍ ദേശവിരുദ്ധരുടെ മാത്രം നേര്‍ക്കാണ് കാമറ ചലിപ്പിക്കുന്നത്. അവര്‍ ശ്രീനഗറിലെ തെരുവുകളിലലയുന്നത് ദേശവിരുദ്ധരുടെ സംഭാഷണം കാമറയില്‍ പകര്‍ത്താന്‍ വേണ്ടി മാത്രമാണ്. സ്വദേശത്തെ സ്‌നേഹിക്കുന്നവരുടെ വികാരങ്ങളെ ചവിട്ടി മെതിച്ചുകൊണ്ടാണിവര്‍ വിഘടനവാദികള്‍ക്ക് മാധ്യമചര്‍ച്ചകളില്‍ സ്ഥലവും സമയവും കൊടുക്കുന്നത്. അവരോടു എത്രമാത്രം മൃദുവായിട്ടും സ്‌നേഹപൂര്‍ണവുമായിട്ടുമാണ് മാധ്യമ അവതാരകര്‍ പെരുമാറുന്നത്. ദേശീയബോധവും ദേശാഭിമാനവുമുള്ള നേതാക്കന്മാരോട് ഇവര്‍ ഈവ്വിധം പെരുമാറുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കാര്‍ഗില്‍ യുദ്ധസമയത്തുമാത്രം സൈനികര്‍ക്കും അല്‍പ്പം ആദരവ് മാധ്യമങ്ങള്‍ കൊടുത്തുകാണുന്നു. അല്ലാത്ത അവസരങ്ങളിലെല്ലാം, മാധ്യമചര്‍ച്ചകളിലും മറ്റും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സൈനികനാണെന്ന മുന്‍വിധിയില്‍ മാധ്യമങ്ങള്‍ സൈനികരെ അപമാനിക്കുകയാണ് ചെയ്യാറ്. ഒരു സൈനികന്റെ കഠിനമായ പരിശീലനങ്ങള്‍ നിറഞ്ഞ ജീവിതത്തെപ്പറ്റിയോ ഒന്നും ആരും കൂടുതല്‍ ചിന്തിക്കാറില്ല.
സൈനികന്‍ കല്ലേറുകാരെപ്പോലെ ദിവസക്കൂലിക്കാരനല്ല. മഹത്തായ പാരമ്പര്യമുള്ള രാഷ്‌ട്രത്തിന്റെ പ്രതിനിധിയാണദ്ദേഹം. എന്റെ മകന്‍ സൈനികനാകും എന്ന ചൊല്ലുകേട്ടാണ് അവന്‍ ജനിച്ചതും വളര്‍ന്നതും വലുതായതും. വിഘടനവാദികള്‍ക്കായി വാദിക്കുന്ന രാഷ്‌ട്രീയക്കാര്‍ എപ്പോഴെങ്കിലും തങ്ങളുടെ മക്കളെ സൈന്യത്തിലയക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? തന്റെ മകന്‍ സൈനികനാകാന്‍ വേണ്ടി ഗുരുക്കന്മാര്‍ക്കും ദേവതകള്‍ക്കും പ്രാര്‍ത്ഥന ചെയ്യുന്ന കുടുംബങ്ങളുണ്ടിവിടെ. ആ കുടുംബത്തില്‍നിന്നുവരുന്നയാള്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലോ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലോ പരിശീലനം നേടി മികച്ച യോദ്ധാവാകുന്നു. ചില ഭാഗ്യവാന്മാര്‍ക്ക് നാഷണല്‍ ഡിഫന്‍സ് സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരം കിട്ടുന്നു. ഡെറാഡൂണിലെ ആവേശകരമായ പാസിങ് ഔട്ട് പരേഡിന്റെ ചിത്രങ്ങള്‍ എത്രമാത്രം ആനന്ദകരമാണ്. വായുവിലേക്കുയരുന്ന തൊപ്പികള്‍. ആനന്ദാശ്രുവണിഞ്ഞ അച്ഛനമ്മമാരെ പുല്‍കുന്ന ചുണക്കുട്ടികള്‍. വര്‍ഷങ്ങളോളം നീണ്ട പരിശീലനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വീരന്മാര്‍ നിസ്സഹായരാകുകയാണ്, പാക്കിസ്ഥാന്‍ പക്ഷപാതികളായ ചിലരുടെ മുന്നില്‍. അതും തങ്ങള്‍ ആവശ്യപ്പെടുന്നതും എന്താണെന്ന് അവര്‍ക്കുതന്നെ ബോധ്യം വന്നിട്ടില്ലാത്തവര്‍ക്കും മുന്നില്‍.
സൈനികന്‍ കരസേനയിലാകട്ടെ, ബിഎസ്എഫിലാകട്ടെ, സിആര്‍പിഎഫിലാകട്ടെ, ഐടിബിപിയിലാകട്ടെ കഥ ഒന്നുതന്നെയാണ്. കൊള്ളയടിക്കാനും മാനഭംഗപ്പെടുത്താനുമല്ല അയാള്‍ അവിടെ നില്‍ക്കുന്നത്. രാജ്യത്തെ ജനതയെ സംരക്ഷിക്കുക എന്ന വലിയൊരു ദൗത്യവുമായാണ് അയാള്‍ സൈനികസേവനം നടത്തുന്നത്. നമ്മള്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടോ? ആ സൈനികന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മുടെ പക്കലുണ്ടോ?
















