പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹ് പയ്യന്നൂര്‍ കക്കാംപാറയിലെ സി. ബിജുവിനെ തലയറുത്തു കൊന്ന സംഭവത്തില്‍ രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍. പയ്യന്നൂര്‍ രാമന്തളി കക്കംപാറയിലെ റിനീഷ് (28), പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ കെ.വി. ജ്യോതിഷ് (26) എന്നിവരെയാണ് പയ്യന്നൂര്‍ സിഐ കെ.വി. സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. റിനീഷാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയത്. പയ്യന്നൂരിലെ സിപിഎം കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
പ്രതികളായ മറ്റ് അഞ്ച് സിപിഎമ്മുകാരെക്കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. ചിലര്‍ കസ്റ്റഡിയിലുണ്ട്. ബിജുവിനെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ലഭിച്ചതായി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ പറഞ്ഞു.
റിനീഷും പിടികിട്ടാനുളള അനൂപുമാണ് നേതൃത്വത്തിന്റെ അറിവോടെ കൊലപാതകം ആസൂത്രണം ചെയ്തത്.
കാര്‍ വാടകയ്ക്കെടുത്തത് മറ്റൊരു പ്രതി നിഥിന്. പ്രതികള്‍ ഏപ്രില്‍ 25 മുതല്‍ ബിജുവിനെ നിരീക്ഷിച്ചു വരികയായിരുന്നു. ബിജുവിന്റെ ഓരോ നീക്കവും കൊലപാതകത്തിന് നേരിട്ട് നേതൃത്വം നല്കിയ സംഘത്തിന് നല്കാന് പ്രതികളില്‍ ചിലരെ നിയോഗിച്ചിരുന്നു.
പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബിജുവും സുഹൃത്ത് രാജേഷും ബൈക്കില്‍ മുട്ടം പാലക്കോട് പാലത്തിന് സമീപം എത്തിയ വിവരം സംഘത്തെ ഫോണില്‍ അറിയിച്ചു. തുടര്‍ന്ന് ഇന്നോവ കാറില്‍ എത്തി ബൈക്കിടിച്ചിട്ട് വെട്ടിക്കൊല്ലുകയുമായിരുന്നു.
റിനീഷ്, ജ്യോതിഷ് എന്നിവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: