കൊച്ചി: സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് വില വിതരണം ചെയ്യുന്നതിലെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. കുടിശ്ശിക തീര്‍ത്തില്ല. ക്രമം തെറ്റിച്ച് ചിലര്‍ക്കു മാത്രം പണം നല്‍കി. ബാങ്കുവഴിയുള്ള പ്രതിഫല വിതരണത്തിന് വ്യവസ്ഥകള്‍ മാറ്റി കര്‍ഷകര്‍ക്ക് വലിയ നഷ്ടത്തിനും ഇടവരുത്തി.
സപ്ലൈകോക്ക് നെല്ല് വില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വില നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഫെബ്രുവരിയില്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഭരിച്ചതിന്റെ വില നല്‍കിയിരിക്കുകയാണ്. ഇതില്‍ത്തന്നെ ജില്ലാ സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കാണ് പരിഗണന. സംസ്ഥാനത്തെ 55 ശതമാനത്തോളം കര്‍ഷകര്‍ക്കും ഫെഡറല്‍ ബാങ്കിലാണ് അക്കൗണ്ട്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2009-10ല്‍ നെല്ല് വില ലഭിക്കാന്‍ കര്‍ഷകരെക്കൊണ്ട് സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിച്ചിരുന്നു. ആറ് മാസം കൂടുമ്പോള്‍ അക്കൗണ്ട് പുതുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഓരോ തവണയും 1400 രൂപയോളം സര്‍വീസ് ചാര്‍ജ്ജ് ഇനത്തില്‍ പിരിക്കുകയും ചെയ്തു. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. കര്‍ഷകരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്നീട് ആ ‘സഹകരണ’ നീക്കം അന്ന് ഉപേക്ഷിച്ചത്.
നെല്ല് വില ലഭിക്കാന്‍ ഇന്റര്‍നെറ്റ് ഇടപാടു സൗകര്യമുള്ള ബാങ്കുകളില്‍ അക്കൗണ്ട് വേണമെന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ഐഎഫ്എസ്‌സി കോഡ് നല്‍കണമെന്നും കഴിഞ്ഞവര്‍ഷം വ്യവസ്ഥ നിര്‍ബന്ധമാക്കിയിരുന്നു. നിലവില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ജില്ലാ സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കാണിപ്പോള്‍ പണം നല്‍കയിട്ടുള്ളത്.
അഴിമതി ആരോപണങ്ങളില്‍പ്പെട്ട സഹകരണ മേഖലയിലെ ബാങ്കുകളില്‍ നിന്ന് നിരവധി പേര്‍ അക്കൗണ്ടുകള്‍ പിന്‍വലിച്ചു. മുന്‍ സഹകരണ മന്ത്രിയുടെയും ഇപ്പോഴത്തെ സഹകരണ മന്ത്രിയുടെയും മണ്ഡലങ്ങളുള്ള ആലപ്പുഴ ജില്ലയിലെ സഹകരണ ബാങ്കുകളെ രക്ഷിക്കുക എന്ന പദ്ധതിയും പുതിയ നീക്കത്തിനു പിന്നിലുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. സാധാരണ കര്‍ഷകന് മേല്‍ സര്‍ക്കാര്‍ പരീക്ഷണം നടത്തുകയാണ്. സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് മാത്രം വില ഉടനെ ലഭിക്കുമെന്ന പ്രചരിപ്പിച്ച് കൂടുതല്‍ കര്‍ഷകരെ അക്കൗണ്ട് എടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. കര്‍ഷകര്‍ക്കാണ് ദുരിതം.
ഇത്തവണ പത്ത് മുതല്‍ 15 കിലോ വരെ കിഴിവ് നല്‍കിയാണ് കര്‍ഷകര്‍ നെല്ല് വിറ്റിരിക്കുന്നത്. രണ്ടാം കൃഷിയുടെ ഒരുക്കം ആരംഭിച്ച സാഹചര്യത്തിലും പുഞ്ചക്കൃഷിയുടെ വില ലഭിക്കാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. 384 കോടിയാണ് നെല്ല് വിലയുടെ കുടിശ്ശിക. സിവില്‍ സപ്ലൈസ് മന്ത്രിയുള്‍പ്പടെ നാല് മന്ത്രിമാരുള്ള ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം കുടിശ്ശിക; 182 കോടി.
















