കണ്ണൂര്‍: ഏപ്രില്‍ രണ്ടിന് ജില്ലയില്‍ പ്ലാസ്റ്റിക് കാരിബാഗ്-ഡിസ്പോസിബിള്‍ സാധനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയെങ്കിലും ചില നഗരപ്രദേശങ്ങളില്‍ വില്‍പ്പന തുടരുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ നഗരസഭാ അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹരിതകേരള ജില്ലാ മിഷന് അവലോകന യോഗം.
പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍-നല്ല മണ്ണ് നല്ലനാട് പദ്ധതി നടപ്പാക്കി ഒരു മാസം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് നഗരപ്രദേശങ്ങളിലെ ചില മേഖലകളില്‍ പ്ലാസ്റ്റിക് കാരി ബാഗുകളുടെ വിതരണം തുടരുന്നതായി ബോധ്യപ്പെട്ടതായി ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും പ്രമേയം പാസ്സാക്കി നടപ്പാക്കിയ തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ കൈക്കൊള്ളാനും അദ്ദേഹം നിര്‍ദേശം നല്കി.
ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് കാരിബാഗ് വിതരണം ചെയ്യാന്‍ ജൂലൈ വരെ മുനിസിപ്പാലിറ്റി വ്യാപാരികള്‍ക്ക് നല്കിയ ഇളവ് റദ്ദാക്കാന്‍ യോഗം നിര്‍ദേശിച്ചു.
നിരോധനം നടപ്പിലാക്കാത്തവര്ക്കുള്ള അന്ത്യശാസനമെന്നോണം മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം ഓരോ മുനിസിപ്പാലിറ്റിയിലും ഒരാഴ്ചയ്ക്കകം കടകളില്‍ പരിശോധന നടത്തും.
കോര്പറേഷന്, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ നിരോധനവുമായി ബന്ധപ്പെട്ട് ഇതിനകം സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി.
ഒരു മാസത്തിനുള്ളില്‍ നടത്തിയ റെയ്ഡുകളില് 1.92 ടണ്‍ പ്ലാസ്റ്റിക് സഞ്ചികളാണ് കോര്പറേഷന് പ്രദേശത്തെ കടകളില്‍ നിന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 25000ത്തിലേറെ രൂപ പിഴയീടാക്കി. പ്ലാസ്റ്റിക് കാരിബാഗ് മൊത്തവ്യാപാര കടകളില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നിരോധിത ബാഗുകള്‍ പിടികൂടിയത്. മുനിസിപ്പാലിറ്റികളില്‍ തളിപ്പറമ്പ്-17 കി.ഗ്രാം, ഇരിട്ടി-74 കി.ഗ്രാം, പയ്യന്നൂര്‍ 325 കി.ഗ്രാം, മട്ടന്നൂര്‍ 190 കി.ഗ്രാം, ശ്രീകണ്ഠപുരം 60 കി.ഗ്രാം, കൂത്തുപറമ്പ് 14 കി.ഗ്രാം എന്നിങ്ങനെയാണ് പിടികൂടിയ നിരോധിത ബാഗുകളുടെ കണക്ക്.
ഒരിക്കല്‍ പിടികൂടിയ സ്ഥാപനത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വീണ്ടും പരിശോധന നടത്തി ഇത് ആവര്‍ത്തിക്കുന്ന പക്ഷം കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് മുന്നോടിയായുള്ള നോട്ടീസ് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. റെയ്ഡുകളില് പോലീസിന്റെ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നിരോധനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല പരിശോധനാ ടീം ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: