ന്യൂദല്‍ഹി: അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരുക. സത്യം ജയിക്കുമെന്നും പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നുംകെജ് രിവാള്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഴിമതി ആരോപണത്തില്‍ തന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നിലപാട് കെജ് രിവാള്‍ സഭയില്‍ വിശദീകരിക്കും.
അതേസമയം, കപില്‍ മിശ്രയുടെ ആരോപണത്തിനെതിരെ കെജ് രിവാളിന്റെ ഭാര്യ സുനിത രംഗത്തെത്തി. തന്റെ സഹോദരന് ജീവിച്ചിരിപ്പില്ലെന്നും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ വിവേക ശ്യൂനനായ കപില്‍ മിശ്ര വായിക്കുകയാണെന്നും സുനിത ട്വീറ്റ് ചെയ്തു.
അതിനിടെ അരവിന്ദ് കെജ് രിവാളിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ദല്‍ഹി പോലീസ് അന്വേഷിക്കും. കപില്‍ മിശ്ര നല്കിയ പരാതി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ തിങ്കളാഴ്ച ദല്‍ഹി പോലീസിന് കീഴിലുള്ള അഴിമതിവിരുദ്ധ സേനക്ക് കൈമാറുകയും ചെയ്തു.ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ നിര്‍ദേശം.
ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന വാട്ടര്‍ ടാങ്ക് പദ്ധതിയില്‍ 400 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോഗ്യ-പൊതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജയിന് കെജ്രിവാളിന് രണ്ടു കോടി കൈക്കൂലി നല്‍കുന്നത് കണ്ടതായും ഭാര്യാ സഹോദരന്റെ 50 കോടി വരുന്ന അനധികൃത ഭൂമിയിടപാട് കെജ് രിവാള്‍ നിയമാനുസൃതമാക്കിയെന്നുമായിരുന്നു കപില്‍ മിശ്രയുടെ ആരോപണം.
ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പിഴവുകളുടെ പേരില്‍ ശനിയാഴ്ച മിശ്രയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അദ്ദേഹം ആരോപണവുമായി രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: