ശ്രീനഗർ: നിയന്ത്രണരേഖയിലാണ് ഇന്ത്യൻ സൈന്യം കനത്ത പ്രത്യാക്രമണം നടത്തി പാക്കിസ്ഥാന് തിരിച്ചടി നല്‍കി. നിയന്ത്രണരേഖയിൽ ഇന്ത്യയെ ആക്രമിക്കാൻ സ്ഥാപിച്ചിരുന്ന പാക് ബങ്കർ ഇന്ത്യൻ സേന പൂർണമായും തകർത്തു.
കൃഷ്ണഘാട്ടി മേഖലയ്‌ക്കു സമീപമുള്ള ബങ്കറാണ് നശിപ്പിച്ചത്. മോർട്ടാർ ഷെൽ ഉപയോഗിച്ചായിരുന്നു ആക്രമണം. 60 സെക്കൻഡിൽ ഷെൽ ബങ്കറിൽ പൊട്ടിത്തെറിച്ചതായി സേന അറിയിച്ചു. ബങ്കർ പൊട്ടിത്തകരുന്നതു കേട്ടു സൈന്യം ആഹ്ലാദം പങ്കിടുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. രണ്ടു ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വികൃതമാക്കുകയും പ്രകോപനങ്ങൾ തുടരുകയും ചെയ്തതോടെയാണ് പാക്കിസ്ഥാനെതിരെ കനത്ത തിരിച്ചടിയ്‌ക്ക് സൈന്യം മുതിര്‍ന്നത്.
നിയന്ത്രണരേഖയ്‌ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ നൂറ്റമ്പതോളം ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ തയാറായിരിക്കുകയാണെന്നു സൈന്യത്തിനു വിവരം കിട്ടിയിട്ടുണ്ട്.
സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി നിന്ദ്യവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. പാക്ക് സൈന്യത്തിന്റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കരസേനയും പറഞ്ഞിരുന്നു.
















