ബെംഗളൂരു: കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പരമാവധി 200 രൂപ മാത്രമേ ഇനി തിയേറ്ററുകള്‍ ഈടാക്കാന്‍ പാടുള്ളൂ.
മള്‍ട്ടിപ്ലക്‌സ് എന്നോ സിംഗിള്‍ സ്‌ക്രീനെന്നോ ഉള്ള വേര്‍തിരിവില്ലാതെ എല്ലായിടത്തും ഒരേ നിരക്കായിരിക്കും ഈടാക്കുക. നികുതികള്‍ 200 രൂപയ്‌ക്ക് പുറമെ നല്‍കണം. ഗോള്‍ഡ് ക്ലാസിന് പക്ഷേ ഉയര്‍ന്ന നിരക്ക് ഈടാക്കാം. ആകെയുള്ള സീറ്റുകളുടെ 10 ശതമാനത്തില്‍ കൂടുതല്‍ ഗോള്‍ഡ് ക്ലാസില്‍ സീറ്റുകള്‍ പാടില്ല.
അതോടൊപ്പം ഐമാക്‌സ്, 4ഡിഎക്‌സ് തിയേറ്ററുകളെ 200 രൂപ നിരക്ക് എന്ന പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2017-18 ബജറ്റ് നിര്‍ദേശത്തിന്റെ ഭാഗമായാണ് നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
തമിഴ്‌നാട്ടിലും, ആന്ധ്രയിലും പ്രാദേശിക സിനിമകള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടാനായി നിരക്ക് ഏകീകരിച്ചിരുന്നു. കന്നട സിനിമകള്‍ക്ക് നികുതി കിഴിവ് നല്‍കുന്ന സര്‍ക്കാര്‍ മറ്റ് ഭാഷാ സിനിമകള്‍ക്ക് 30 ശതമാനമാണ് നികുതി ചുമത്തുന്നത്.
മള്‍ട്ടിപ്ലക്‌സുകളില്‍ കന്നട സിനിമയോ, തുളു, കൊടുവ ഭാഷയിലുള്ള സിനിമയോ ദിവസത്തില്‍ ഒരു ഷോയെങ്കിലും പ്രദര്‍ശിപ്പിച്ചിരിക്കണം എന്ന നിര്‍ദേശവുമുണ്ട്.
ചില തീയറ്റർ ഉടമകൾ സിനിമാ പ്രേമികളെ പിഴിഞ്ഞു നടത്തുന്ന കൊള്ളക്ക് കേരളത്തിലും പ്രതിഷേധം അലയടിക്കുന്നുണ്ട്. തീയറ്റർ നിരക്കുകൾ കേരളത്തിലും ഏകീകരിക്കണമെന്നാണ് ആവശ്യം.
















