മന്ത്രി മണിക്കെതിരായ അച്ചടക്ക നടപടിയെ ഇഎംഎസിനെതിരെ നടപടിയെടുത്തതിനോട് സിപിഎം തുലനം ചെയ്യുന്നത് ഇഎംഎസിനെ അപമാനിക്കുന്നതാണ്. സൗമ്യാ കേസില്‍ ഗോവിന്ദച്ചാമിയെ ശിക്ഷിച്ചതുപോലെയാണ് കോടതിയലക്ഷ്യകേസില്‍ ഇഎംഎസിന് സുപ്രിംകോടതി അമ്പതുരൂപ പിഴശിക്ഷ നല്‍കിയതെന്ന് താരതമ്യംചെയ്യുന്നതുപോലെയാണ് ഇത്. ഇഎംഎസ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം കൊണ്ടാടിയ സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് വെളിപ്പെടുത്തുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മണിയെപ്പോലെ ഇഎംഎസിനെയും പാര്‍ട്ടി പരസ്യമായി താക്കീത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞത്. ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പിളരുകയും പ്രസിഡന്റ് സുലൈമാന്‍ സേട്ടുതന്നെ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിക്കുകയും ചെയ്ത ദേശീയ-രാഷ്ട്രീയ പരിതസ്ഥിതി വിലയിരുത്തിയതില്‍ ഇഎംഎസിന്റെ ലേഖനത്തില്‍വന്ന ചില പരാമര്‍ശങ്ങളാണ് അന്ന് രാഷ്ട്രീയ വിവാദമായത്. തുടര്‍ന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ പരസ്യമായി ശാസിച്ചത്. മതമൗലികത രണ്ടുതരമാണെന്ന ദാര്‍ശനിക വീക്ഷണത്തെ രാഷ്ട്രീയത്തിലെ പ്രയോഗതലവുമായി ബന്ധപ്പെടുത്തിയപ്പോള്‍. ഗാന്ധിജിയെയും ജിന്നയെയും സേട്ടിനെയും മദനിയെയും ഇഎംഎസ് ഒരുപോലെ തുലനംചെയ്തെന്ന വിമര്‍ശനവും വിവാദവും ഉയര്‍ന്നപ്പോള്‍.
മന്ത്രികൂടിയായ സിപിഎം നേതാവ് എം.എം മണി സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീകളുടെ സമരത്തെ അവഹേളിക്കുകയും ലൈംഗിക ചുവയോടെ ക്രിമിനല്‍ വകുപ്പുകള്‍ ആകര്‍ഷിക്കും വിധം ആഭാസപ്രസംഗം നടത്തുകയും ചെയ്തെന്നാണ് ആരോപണം. സിപിഎമ്മിലെ ഒരു മന്ത്രിയും രണ്ടു വനിതാ സംഘടനാ നേതാക്കളുമടക്കം മന്ത്രി മണിയെ തള്ളിപ്പറയുന്നതില്‍ ഭാഗഭാക്കായതാണ്. വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. പൊലീസ് കേസെടുക്കാത്തതില്‍ ഹൈക്കോടതി ക്ഷുഭിതമായി പരാമര്‍ശം നടത്തി. ഇതിനിടയ്ക്കാണ് സിപിഎം സംസ്ഥാന സമിതി പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയെന്നുപറഞ്ഞ് മണിയെ പരസ്യമായി ശാസിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെയും സ്ത്രീകളുടെയും അന്തസ്സിനെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മണിയുടെ പ്രസംഗത്തെ ഗ്രാമീണശൈലി എന്നുപറഞ്ഞ് ന്യായീകരിക്കുന്നത് മുഖ്യമന്ത്രി മാത്രമാണ്. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലാണ് മണിയെ ന്യായീകരിക്കാന്‍ ഇഎംഎസിന്റെ കാര്യം സംസ്ഥാന സെക്രട്ടറി ഉപയോഗപ്പെടുത്തിയത്. പാര്‍ട്ടിയുടെ നടപടി അംഗീകരിക്കുന്നു, എനിക്കു തെറ്റുപറ്റി എന്നുമാത്രമാണ് ഇഎംഎസ് പരസ്യ നടപടിയെപ്പറ്റി അന്ന് സംസ്ഥാന സമിതിമുമ്പാകെ പറഞ്ഞത്. പരസ്യമായി ആ സംഭവത്തില്‍ ഇഎംഎസ് ഒരു പരാമര്‍ശവും നടത്തിയില്ല. മന്ത്രി മണിയാകട്ടെ എല്ലാം കൈവിട്ടുപോയി ഇനി പറഞ്ഞിട്ടെന്തുകാര്യം എന്നാണ് പാര്‍ട്ടി നടപടിയോട് പരസ്യമായി പ്രതികരിച്ചത്. എന്റെ ശൈലി മാറ്റണമെങ്കില്‍ താന്‍ മരിക്കണമെന്നാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
വാമൊഴി വഴക്കവും ഗ്രാമീണ സൗന്ദര്യ ശൈലിയും സിപിഎമ്മിന്റെ പുതിയ രാഷ്ട്രീയായുധമാക്കികൊണ്ടുവന്നത് പിണറായി വിജയനാണ്. എടോ ഗോപാലകൃഷ്ണന് വിളിയും കുലംകുത്തി പ്രയോഗങ്ങളും ന്യായീകരിക്കാനാണ് എം.എം മണി വണ്‍, ടു,ത്രീ കൊലവെറി പ്രസംഗം നടത്തിയത്. കൊലക്കേസില്‍ പ്രതിയായ മണിയെ മന്ത്രിയാക്കിയതും ഇപ്പോള്‍ സംരക്ഷിക്കാന്‍ വ്യഗ്രതകാട്ടുന്നതും പിണറായി വിജയന്‍തന്നെ. ഇത് അധികാരത്തിന്റെ മേലാളഭാഷയാണെന്ന് കേരളത്തോട് വിളിച്ചുപറഞ്ഞത് വിജയന് മാസ്റ്ററായിരുന്നു.
സിപിഐ- സിപിഎം ദേശീയ നേതൃത്വങ്ങള്‍ സമ്മര്‍ദ്ദംചെലുത്തിയാണ് മണിയെ സംസ്ഥാന കമ്മറ്റിയില്‍നിന്ന് മുമ്പ് പുറത്താക്കിയത്. തന്റെ എന്തെങ്കിലും ഗുണംകാണാതെ സെക്രട്ടേറിയറ്റിലും മന്ത്രിസ്ഥാനത്തും എത്തിക്കുമോയെന്ന് മണി ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ അതിന്റെ പിന്നിലെ അധികാരത്തിന്റെ മേലാള ധാര്‍ഷ്ട്യവും സ്വാധീനവും വ്യക്തമാണ്. ഇതുമായി ഇഎംഎസിനെ കൂടിചേര്‍ത്ത് ന്യായീകരിക്കുന്നത് മണി ചെയ്യുന്നതിനേക്കാള്‍ വലിയ കുറ്റമാണെന്ന് സിപിഎം നേതൃത്വവും അതിന്റെ സംസ്ഥാന സെക്രട്ടറിയും തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: