കൊച്ചി: എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് പുലിയിറങ്ങിയെന്ന വാര്‍ത്ത പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ഒരു മൃഗത്തിന്റെ കാല്‍പ്പാടുകള്‍ വനംവകുപ്പ് അധികൃതര്‍ ഇവിടെ നിന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പുലിയാണോ മറ്റേതെങ്കിലും മൃഗമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാഞ്ഞിരമറ്റം എടക്കാട്ട് വയല്‍ പറത്താങ്കോട് വാരനാട്ടുമഠം ക്ഷേത്രത്തിനു സമീപം കാടു പിടിച്ചു കിടക്കുന്ന സ്ഥലത്താണ് ഇന്നലെ രാവിലെ പുലിയെന്നു തോന്നിപ്പിക്കുന്ന മൃഗത്തെ കണ്ടത്. മറ്റൊരു ജീവിയെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിക്കുന്ന പുലിയെപ്പോലെ തോന്നിക്കുന്ന മൃഗത്തെ കണ്ടതെന്ന് കര്‍ഷകനായ സുധാകരന് മുളന്തുരുത്തി പോലീസിനോട് പറഞ്ഞു.
മുളന്തുരുത്തി പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കോതമംഗലത്ത് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂറോളം പരിശോധന നടത്തി. പുലിയെന്നു തോന്നിപ്പിക്കുന്ന ജീവിയുടെ കാല്പാദത്തിന്റെ അടയാളം കണ്ടെത്തി. ഇത് പുലിയുടേതാണോ എന്ന് ഉറപ്പാക്കന്‍ കഴിഞ്ഞിട്ടില്ല. മൃഗത്തിന്റെ കാല്പാദത്തിന്റെ അടയാളം വനവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനയക്കായി ശേഖരിച്ചു കൊണ്ടുപോയതായി മുളന്തുരുത്തി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: