കുഞ്ചിത്തണ്ണി(ഇടുക്കി): എന്തു വന്നാലും പെമ്പിളൈ ഒരുമക്കാരോട് മാപ്പു പറയില്ലെന്ന് മന്ത്രി എം.എം. മണി. തങ്ങളെ മോശമായി ചിത്രീകരിച്ച മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമക്കാര്‍ നടത്തുന്ന സമരത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മണി.
മൂന്നാറിലെത്തി മാപ്പ് പറയില്ല. മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും, മണി പറഞ്ഞു. പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന ജന്മഭൂമിയേയും മണി വിമര്‍ശിച്ചു. വാര്‍ത്ത വന്നത് ജന്മഭൂമിയിലാണ്. പരാതിപ്പെട്ടതും പ്രസംഗിച്ചതും ബിജെപിക്കാരും ആര്‍എസ്എസുകാരുമാണ്. ആദ്യം പൊളിക്കാന്‍ തുടങ്ങിയതും ഇതിന് ശേഷമാണ്. രണ്ടാമത് പൊളിച്ചതിന് പിന്നിലും അവരുണ്ടെന്നാണ് കരുതുന്നത് – മണി പറഞ്ഞു.
നൂറുകണക്കിനു ഏക്കര്‍ ഭൂമി കൈയേറുന്ന വെള്ളൂക്കുന്നേല്ക്കുടുംബത്തെ പാവങ്ങള്‍ എന്നാണ് മണി വിശേഷിപ്പിച്ചത്. പാപ്പാത്തിച്ചോലയിലെ കുരിശ് ടോമി സഖറിയയുടെ സ്ഥലത്താണെന്ന് പറയുന്നത് കളവാണ്. അവിടെ 200 ഏക്കര്‍ പിടിച്ചുവെന്നൊക്കെ പറഞ്ഞത് വെറും തട്ടിപ്പാണ്. അവിടെ നാല് വീടുണ്ടായിരുന്നു. നിരവധി വര്‍ഷങ്ങളായി ആ പാവങ്ങള്‍ പട്ടയത്തിനായി അലയുകയാണ്, മണി പറഞ്ഞു.
രാജകുമാരി ഭൂപതിവ് കേന്ദ്രത്തില്‍ അവര്‍ പരാതി കൊടുത്തിട്ടുണ്ട്. ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്നത് കാട്ടി അവര്‍ റവന്യൂ മന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന്റ കോപ്പിയും തന്റെ പക്കലുണ്ട്. അവിടെ കാപ്പിയൊക്കെ കൃഷി ചെയ്തിട്ടുണ്ട്. അതില്‍ ഒരാളുടെ ഭൂമിയിലാണ് കുരിശിരിക്കുന്നത്. പരാതിയില്‍ ഇക്കാര്യവും പറഞ്ഞിട്ടുണ്ട്. പണ്ട് മുതല്‍ അവിടെ കുരിശുണ്ട്. ആണ്ടില്‍ രണ്ട് തവണ അവിടെ പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. ആദ്യം ചെറിയ കുരിശായിരുന്നു. അത് ദ്രവിച്ചു പോയപ്പോഴാണ് ഇപ്പാള്‍ പൊളിച്ച കുരിശ് സ്ഥാപിച്ചതെന്നും മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: