മൂലമറ്റം: ജനങ്ങളെ ഭീതിയിലാഴ്ത്തി അറക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പേപ്പട്ടി ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ ഒരു യുവാവിന് കൂടി കടിയേറ്റു. പതിപ്പള്ളി സൂര്യകുന്നേല്‍ പ്രേംജിത്ത്(കണ്ണന്-31) നാണ് കടിയേറ്റത്. ഇന്നലെ രാവിലെ വഴിയരികില്‍ സുഹൃത്തിനോട് സംസാരിച്ചുകൊണ്ട് നില്ക്കവേ അറക്കുളം കാവുംപടിയില്‍ വച്ചാണ് നായ ആക്രമിച്ചത്. ഇയാളെ ആദ്യം അറക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി. പരിക്ക് ഗുരുതരമല്ലെങ്കിലും മരുന്നിന്റെ ലഭ്യത കുറവാണ് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ കാരണമെന്നാണ് വിവരം.
അറക്കുളം പഞ്ചായത്തില്‍ ഒരാഴ്ചക്കാലത്തോളമായി പേപ്പട്ടിയുടെ ശല്യം പെരുകുകയാണ്. ഓട്ടോറിക്ഷയുടെ ടയറില്‍പോലും പട്ടി കടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. നിരവധി വളര്‍ത്തുനായകള്‍ക്കും പശു, ആട് എന്നീ മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂലമറ്റം ചേറാടിയില്‍ ഏലക്കാട്ട് ശശി, പുലിക്കല്‍ സുരേഷ്, ഭാര്യ കമല എന്നിവരെയും പേപ്പട്ടി ആക്രമിച്ചിരുന്നു.
വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍പോലും പുറത്തിറങ്ങാനാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷി പണി ഉള്‍പ്പെടെയുള്ളവ പ്രധാന വരുമാന മാര്‍ഗമായ മേഖലയില്‍ പേപ്പട്ടി ഇറങ്ങിയതോടെ ജനജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. കുട്ടികള്‍ അടക്കമുള്ളവരെ വീടിന് വെളിയില്‍ പോലും ഇറക്കാനാവുന്നില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: