കോട്ടയം: കോട്ടയം നഗരസഭയുടെ 6-ാം വാര്‍ഡില്‍ 15 ദിവസമായി വെള്ളമെത്തിക്കാത്തതില് പ്രതിഷേധിച്ച് കൗണ്‍സിലര്‍ വെള്ളവണ്ടി തടഞ്ഞ് സമരം നടത്തി. ഇന്നലെ രാവിലെ നട്ടാശ്ശേരി വാര്‍ഡിലെ കൗണ്‍സിലര്‍ വിനു മോഹനാണ് വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിന് സമീപം വെള്ളവുമായി പോകാനൊരുങ്ങിയ ടാങ്കര്‍ ലോറി തടഞ്ഞത്.
അഞ്ച് ലോഡ് വെള്ളം മുനിസിപ്പാലിറ്റിയുടെ പലഭാഗങ്ങളിലേക്ക് ദിവസേന എത്തിക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ വാര്‍ഡിലാണ് വെള്ളമെത്തിക്കുന്നത്. എന്നാല്‍ 15 ദിവസമായി 6-ാം വാര്‍ഡില്‍ വെള്ളമെത്തിയില്ല. വെള്ളം ആവശ്യമുണ്ടെങ്കില്‍ ചുമതലപ്പെട്ട ആളെ വിവരമറിയിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ രണ്ടാഴ്ചയായി ഉദ്യോഗസ്ഥരെയാണ് വിവരം അറിയിച്ചിരുന്നത്. ഇന്ന്, നാളെ എന്ന മറുപടി പറഞ്ഞതല്ലാതെ ആറാം വാര്‍ഡില്‍ ഉദ്യോഗസ്ഥര്‍ വെള്ളമെത്തിച്ചില്ല. ഇതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിരുന്നു. വെള്ളം എത്താത്ത വാര്‍ഡുകളില്‍ എത്രയും പെട്ടെന്ന് വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് 8-ാം തീയതി ചെയര്‍പേഴ്സണ്‍ വാര്‍ഡുകളുടെ ലിസ്റ്റ് എഴുതി ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് അവഗണിച്ച് അവര്‍ക്ക് താത്പര്യപ്പെട്ട വാര്‍ഡുകളില്‍ വെള്ളമെത്തിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 6-ാം വാര്‍ഡില്‍ വെള്ളമെത്തിച്ചേ മതിയാകൂ എന്ന ആവശ്യപ്പെട്ടുകൊണ്ട് കൗണ്‍സിലര്‍ വെള്ളടാങ്കര്‍ തടഞ്ഞത്.
വാര്‍ഡുകളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പട്ടിക നല്കാന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാര്‍ച്ച് 25 മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 30,31 വാര്‍ഡുകളില്‍ തുടര്‍ച്ചയായി വെള്ളമെത്തിച്ചിരുന്നു. ഇങ്ങനെ ടാങ്കര്‍ ലോറി വഴി തിരിച്ചു വിടുന്നത് ചെയര്‍ പേഴ്സണോ ആരോഗ്യ വകുപ്പ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണോ അറിഞ്ഞിട്ടില്ലെന്ന് പറയുന്നു. കൗണ്‍സിലര്‍ വണ്ടി തടഞ്ഞതിനെ തുടര്‍ന്ന് ചെയര്‍ പേഴ്സണും ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറി നട്ടാശ്ശേരിയിലേക്ക് തിരിച്ചു വിട്ട് കുടിവെള്ളം വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: