കോട്ടയം: നാവിന് തുമ്പത്ത്്് മാമ്പഴത്തിന്റെ പുളിയും മധുരവും ഓര്‍ത്തെടുക്കാന്‍ നാട്ടുമാങ്ങാ ഉത്സവം. തുടിയിലും പറമ്പിലുമായിട്ടുണ്ടായിരുന്ന നാട്ടുമാവുകള്‍ വെട്ടിമാറ്റിയപ്പോള്‍ നഷ്ടപ്പെട്ടത് തേനൂറുന്ന മാമ്പുഴക്കാലമായിരുന്നു. അവശേഷിക്കുന്ന മാവുകളെ കൂടി സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ കോട്ടയം നേച്ചര്‍ സൊസൈറ്റിയും എന്‍എസ്എസ് വനിതാ സമാജവും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പുതുതലമുറയ്ക്ക് അന്യമായ നാട്ടുമാമ്പഴങ്ങളും അവ കൊണ്ടുള്ള വിഭവങ്ങളുടെ പരിചയപ്പെടുത്തലും പഴയക്കാലത്തേക്കുള്ള തിരിച്ച് പോക്കായിരുന്നു.
കോട്ടയത്തും സമീപ ഗ്രാമപ്രദേശങ്ങളിലും ഒരുകാലത്ത് സുലഭമായിരുന്ന നാട്ടുമാമ്പഴങ്ങളെയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. പുളിയന്‍ മുതല്‍ തേന്മാവ് വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മൈലാപ്പൂവ്, കൊച്ചുമാങ്ങ, സൂര്യകാന്തി, വലിയ കടുകാലി, കോഴിക്കൂടന്‍, നീലം പേരൂര്‍, ചവറ, കിടങ്ങൂര്‍ എന്നിവടങ്ങളില്‍ നിന്നുളള നാടന്‍ മാമ്പഴങ്ങള്‍ തുടങ്ങിയവ നിരത്തിയിരുന്നു. ഇത് കൂടാതെ കണ്ണി മാങ്ങയും ഉണ്ടായിരുന്നു.
പരിപാടിയുടെ ഭാഗമായി മാമ്പഴങ്ങളെ കേട് കൂടാതെ സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള വിദ്യകളും വിശദീകരിച്ചു. ഇത് കൂടാതെ പച്ചമാങ്ങാ കൂട്ടാന്‍ മുതല്‍ എരിമാങ്ങാ ചമ്മന്തിവരെയുള്ള പല തരം വിഭവങ്ങള്‍ എങ്ങനെ ഉണ്ടാക്കാമെന്നതിന്റെ ലഘുലേഖകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.ഭാവിയിലേക്ക് ഉപയോഗിക്കാന്‍ ഉപ്പും എരിവും ചേര്‍ത്ത് ഉണക്കി സൂക്ഷിക്കുന്ന മാങ്ങാത്തെരയെക്കുറിച്ചുള്ള വിവരണം നവ്യാനുഭവമായി.
വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ. ജി.പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.രഞ്ജു രാധാകൃഷ്ണന് അധ്യക്ഷനായി. നാട്ടുമാവുകളുടെ സംരക്ഷണത്തിനായി സംഭാവനകള്‍ നല്കിയ ഡോ. എസ്.രാധാകൃഷ്ണന്, കെ.ബിനു എന്നിവരെ ആദരിച്ചു. ഡോ.പി. ശ്രീകുമാര്‍, ഡോ. എന്‍. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സുമശിവദാസ്, എ. ശ്രീദേവി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: