തിരുവനന്തപുരം: കലോത്സവ വേദിയില്‍ ഇത്രയേറെ അവഗണിക്കപ്പെട്ട മറ്റൊരു ഇനമുണ്ടാകില്ല. തുടക്കം മുതല്‍ നാടക മത്സരവേദിയില്‍ കല്ലുകടിയായിരുന്നു. സംഘാടകരുടെ അവഗണനയും നാടകസ്‌നേഹികള്‍ ചെറുത്തു തോല്‍പ്പിച്ചു. നാടകത്തിന് മോശം വേദിയൊരുക്കിയതില്‍ നാടകപ്രവര്‍ത്തകരും മത്സരാര്‍ത്ഥികളും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വേദി മാറ്റിയെങ്കിലും നാടകസ്‌നേഹികള്‍ തളര്‍ന്നില്ല.
ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം സെന്റ് ജോസഫ് സ്‌കൂളില്‍ നിന്ന് പൂജപ്പുരയിലെ വേദി രണ്ടിലേക്ക് മാറ്റിയിട്ടും നിറഞ്ഞ സദസിന് മുന്നിലാണ് നാടകങ്ങള്‍ അരങ്ങേറിയത്. ഇന്നലെ വൈകുന്നേരം ആറിന് ആരംഭിച്ച നാടകമത്സരം അവസാനിച്ചത് ഇന്ന് ഉച്ചയോടെ
യാണ്.
നാടകത്തിനോടുള്ള അവഗണന ഇതാദ്യമായല്ല. വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാതെയാണ് ഇത്തവണയും സ്‌കൂള്‍ കലോത്സവത്തില്‍ നാടകമത്സരങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ നടന്ന ഹയര്‍ സെക്കന്ററി വിഭാഗം നാടകമത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ പരാതിയും പ്രതിഷേധവുമുയര്‍ന്നിരുന്നു. ശബ്ദ സംവിധാനം മോശമാണെന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. 21 മത്സരങ്ങളാണ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നടന്നത്. സംഭാഷണം കേള്‍ക്കാതെ വിധികര്‍ത്താക്കള്‍ എങ്ങനെയാണ് നാടക മത്സരത്തിന് മാര്‍ക്കിട്ടതെന്നാണ് നാടകപ്രേമികളുടെ ചോദ്യം.
ഇന്നലെ ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരത്തിലും ശബ്ദം വില്ലനായതോടെ നാടകപ്രവര്‍ത്തകരും ആസ്വാദകരും ഇടപെടുകയായിരുന്നു. ആദ്യ നാടകം അവതരിപ്പിച്ചതിന് പിന്നാലെ കുട്ടികളും നാടകപ്രവര്‍ത്തകരും ആസ്വാദകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നാടകമത്സരവേദി പ്രക്ഷുബ്ധമായി.
സെന്റ് ജോസഫ് സ്‌കൂളിലെ വേദി നാടകം കളിക്കാന്‍ കൊള്ളാത്തതാണെന്ന് എച്ച്എസ്എസ് വിഭാഗം നാടക മത്സരം ആരംഭിച്ചപ്പോഴേ കുട്ടികളും കാണികളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം പറഞ്ഞിരുന്നു. എന്നാല്‍ ഇതു ചെവിക്കൊള്ളാന്‍ അധികൃതര്‍ തയാറായില്ല. ഇതോടെയാണ് പ്രതിഷേധം കത്തിക്കയറിയത്.
സംഗീത നാടക അക്കാദമി ചെയര്‍മാനും നാടക സംവിധായകനുമായ സൂര്യകൃഷ്ണമൂര്‍ത്തി, ചലച്ചിത്ര താരങ്ങളായ സേതുലക്ഷ്മി, കൊച്ചുപ്രേമന്‍ എന്നിവര്‍ വിധികര്‍ത്താക്കളെ പഴിച്ചു രംഗത്തുവന്നു. അരങ്ങിലെ നാടകത്തെക്കാള്‍ നാടകീയമായിരുന്നു നാടകവേദിക്കു മുന്നില്‍ അരങ്ങേറിയത്. സംഘാടകരുടെ നിഷേധാത്മക നിലപാടിനെതിരെ കുട്ടികളും നാടകപ്രവര്‍ത്തകരും സ്റ്റേജിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ സംഘാടകര്‍ മുട്ടുമടക്കി. തല്ലിപ്പൊളി വേദിയില്‍ നിന്ന് നാടകം പൂജപ്പുരയിലെ വേദിയിലേക്ക് മാറ്റുന്നുവെന്ന് പ്രഖ്യാപിച്ച് സംഘാടകര്‍ തടിയൂരുകയായി
രുന്നു.
മൂന്നു മണിക്കൂറോളം പ്രതിഷേധം നീണ്ട ശേഷമാണ് ഡിപിഐ ചര്‍ച്ചയ്‌ക്കു പോലും തയ്യാറായത്. എന്നാല്‍ വേദി മാറ്റില്ലെന്ന് ഒരു കാരണവുമില്ലാതെ ശഠിക്കുന്ന നിലപാടാണു ഡിപിഐ എം.എസ്. ജയ സ്വീകരിച്ചത്. ഇതോടെ പ്രതിഷേധം പുതിയ തലത്തിലേക്കു നീണ്ടു. വേദിക്കു മുന്നില്‍ കുത്തിയിരുന്ന കാണികള്‍ക്കിടയില്‍ നാടക പ്രവര്‍ത്തകനായ രാജേഷ് ട്വിങ്കിള്‍ തലകുത്തിനിന്ന് പ്രതിഷേധം ആരംഭിച്ചു.
ഒടുവില്‍ ഡിപിഐയും കൂട്ടരും മുട്ടുമടക്കുകയായിരുന്നു. ഉറക്കമിളച്ചു നാടകം കണ്ട് കുട്ടികളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് നാടകപ്രേമികള്‍ നാടകകലയുടെ മഹത്വം വിളിച്ചു പറഞ്ഞു. ഇതുകണ്ടിട്ടെങ്കിലും അല്‍പ്പം കലാബോധം സംഘാടകര്‍ക്കുണ്ടാകട്ടെ.
















