കണ്ണൂര്‍: ഉത്സവസമയങ്ങളില്‍ സുരക്ഷിതമായ രീതിയില്‍ പടക്കങ്ങള്‍ വില്‍പ്പന നടത്താന്‍ അനുവദിക്കണമെന്ന് ഫയര്‍വര്‍ക്കേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഘടകം ആവശ്യപ്പെട്ടു. ശിവകാശിയില്‍ നിന്ന് പടക്കങ്ങള്‍ കൊണ്ടുവരുന്നത് എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെ വില്‍പ്പന നടത്തുന്നതും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്ന തരത്തില്‍ തൂക്കം നിജപ്പെടുത്താന്‍ കഴിയില്ല. പടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്ന മരുന്നിന്റെ തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പാര്‍ട്ടുമെന്റുകള്‍ തൂക്കം നിശ്ചയിക്കുന്നത്. അത്തരത്തില്‍ നിര്‍ണ്ണയിക്കുമ്പോള്‍ അവ വില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ്.
ഇവയെല്ലാം ചെക്ക് പോസ്റ്റില്‍ തന്നെ ടാക്‌സ് അടച്ചുകൊണ്ടാണ് വരുന്നത്. ഒരുവ്യക്തിക്ക് സ്വന്തം ഉപയോഗത്തിന് 100 കിലോ പടക്കങ്ങള്‍വരെ കൈവശം വെക്കുവാന്‍ എക്‌സ്‌പ്ലോസീവ് ആക്ടില്‍ അനുവദിക്കുന്നു. എന്നാല്‍ പടക്ക വില്‍പ്പനക്കാര്‍ക്ക് 10 മുതല്‍ 1500 കിലോ വരെ ചെറുതും വലുതുമായ ലൈസന്‍സ് അനുവദിച്ചിരിക്കുന്നു. കണ്‍സ്യൂമര്‍ ഫയര്‍ വര്‍ക്ക്‌സ് ഇനത്തില്‍പ്പെട്ട അപകടരഹിതമായ പടക്കങ്ങളാണ് വില്‍പ്പന ചെയ്യുന്നത്.
പുറ്റിങ്ങല്‍ അപകടത്തിന്റെ പേരില്‍ വെടിക്കെട്ടുമായി യാതൊരു ബന്ധവുമില്ലാത്ത കണ്‍സ്യൂമര്‍ ഫയര്‍ വര്‍ക്ക്‌സ് വില്‍പ്പന നടത്തുന്ന പടക്ക കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഫയര്‍വര്‍ക്കേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.രാജീവ്, ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിം, ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം.റിയാസ്, ജില്ലാ ട്രഷറര്‍ എസ്.ആനന്ദകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















