കണ്ണൂര്‍: ജനകീയ സമരം ശക്തമായതിനാല്‍ ദേശീയപാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലാകുന്നു. ദേശീയ പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിച്ചതോടെ മിക്ക ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനം താളം തെറ്റുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ബിവറേജസ് മാറ്റുന്നതിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളായി ശക്തമായ ജനകീയ സമരങ്ങള്‍ നടന്നു വരികയാണ്. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ സമരരംഗത്തെത്തിയതോടെ അധികൃതരും കടുത്ത ആശങ്കയിലാണ്. പലസ്ഥലങ്ങളിലും പ്രതിഷേധം ശക്തമാണ്. ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് പുറമേ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പുകള്‍ക്കും സുപ്രീം കോടതിവിധി വന്നതോടെ താഴ് വീണു. പാതയോരത്തെ കള്ള് ഷാപ്പുള്‍പ്പടെയുള്ള മദ്യശാലകള്‍ ഉടന്‍ പ്രാബല്ല്യത്തില്‍ പൂട്ടണമെന്ന എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്‍മാര്‍ ഇന്നലെ തന്നെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ദേശീയപാതയോരത്ത് നിന്ന് മാറ്റിയ മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പുതിയ സ്ഥലം കണ്ടെത്താന്‍ സാധിക്കാത്തത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. കണ്ണൂര്‍ ചിറക്കല്‍, കൂത്തുപറമ്പ് വലിയവെളിച്ചം, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തന്നെ സമരം ശക്തമാണ്. ഉയര്‍ന്ന വാടക ലഭിക്കുമെന്നതിനാല്‍ ഉടമകള്‍ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് കൊണ്ട് കെട്ടിടം മദ്യശാലകള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന ചില സ്ഥലങ്ങള്‍ ആരാധനാലയങ്ങള്‍ക്കും വായനശാലകള്‍ക്കും സമീപത്താണെന്നതും ശ്രദ്ധേയമാണ്. അധികൃതരെ സ്വാധീനിച്ചായാലും സൗകര്യപ്രഥമായ പ്രദേശങ്ങളില്‍ മദ്യശാലകള്‍ ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്ത് വില നല്‍കിയാലും സമാധാനപരമായി ജീവിക്കുന്ന പ്രദേശങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് മദ്യവില്‍പന. ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടക്കുന്ന സമയത്ത് തന്നെ ബിവറേജസിന്റെ പ്രവര്‍ത്തനം താളം തെറ്റിയതില്‍ അധികൃതര്‍ക്ക് കടുത്ത ആശങ്കയണ്ട്. പുതിയ സാഹചര്യത്തില്‍ വില്‍പനയില്‍ നാല്‍പത് ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കേരളത്തില്‍ ബാറുകള്‍ക്ക് നിയന്ത്രമുണ്ടെങ്കിലും കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നേരത്തെ നിയന്ത്രണമില്ലാത്തത് മദ്യത്തിന്റെ വ്യാപകമായ ഉപയോഗത്തിന് കാരണമായിരുന്നു. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലും വ്യാപകമായി മദ്യമെത്തുന്നുണ്ട്. പാതയോരത്തെ മദ്യവില്‍പനശാലകള്‍ പൂട്ടിയതോടെ വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും ഉപയോഗവും വ്യാപകമാകുമെന്ന ആശങ്കയുമുണ്ട്. ഇത്തരം സാഹചര്യമൊഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
















