സ്വന്തം ലേഖകന്‍
ഓയൂര്‍: റോഡുവക്കില്‍ യാത്ര തടസപ്പെടുത്തിയും കച്ചവടം പൊടിപൊടിക്കുമ്പോഴും അധികൃതരുടെ ശ്രദ്ധയും ഇടപെടലും ഇല്ലാത്തതുമൂലം പഞ്ചായത്തിന് നികുതിയിനത്തില്‍ കിട്ടേണ്ട വരുമാനം നഷ്ടപ്പെടുന്നു. പൂയപ്പള്ളി പഞ്ചായത്ത് പരിധിയിലുള്ള ചെങ്കുളത്താണിത്. തൊട്ടടുത്ത വ്യാപാരകേന്ദ്രമായ വെളിനല്ലൂര്‍ പഞ്ചായത്തിലെ ഓയൂരില്‍ പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മ്മാണത്തെ തുടര്‍ന്ന് ഇവിടെ ചന്ത പ്രവര്‍ത്തനരഹിതമാണ്. ഇതും ചെങ്കുളത്ത് വ്യാപാരം ശക്തിപ്പെടുന്നതിന് കാരണമായിട്ടുണ്ട്. കല്ലുവാതക്കല്‍, ചാത്തന്നൂര്‍ ഭാഗത്തേക്കുള്ള റോഡും കൊട്ടാരക്കരയില്‍ നിന്നും വരുന്ന റോഡും സന്ധിക്കുന്ന ഇവിടെ വൈകിട്ട് ഉണ്ടാകുന്ന തിരക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. പാരിപ്പള്ളി വേണാട് ചെയിന്‍ സര്‍വീസും മിനിറ്റുകള്‍ ഇടവിട്ട് സ്വകാര്യബസ് സര്‍വീസും നടത്തുന്ന തിരക്കേറിയ റോഡായതിനാല്‍ യാത്രാക്ലേശം രൂക്ഷമാണ്. വ്യാപാരികള്‍ പുറംതള്ളുന്ന അവശിഷ്ടങ്ങള്‍ ചീഞ്ഞളിയുന്നതിനാല് ദുര്‍ഗന്ധം വമിക്കുന്നത് മാലിന്യപ്രശ്നവും സൃഷ്ടിക്കുന്നു. രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് പഞ്ചായത്തിലെ പൊതുമാര്‍ക്കറ്റ്. ഇവിടെ കാര്യമായ യാതൊരു പ്രവര്‍ത്തനവും ഇല്ലാതിരിക്കെ ചെങ്കുളത്തെ പൊതുറോഡുവക്കില് നടക്കുന്ന മത്സ്യവിപണനത്തിന് സ്ഥലം കണ്ടെത്തി നല്‍കുകയോ പഞ്ചായത്ത് മാര്‍ക്കറ്റിലേക്ക് മാറ്റുകയോ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: