തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് മുന്നോടിയായി സര്‍ക്കാര്‍ നടപ്പിലാക്കേണ്ട മുന്നൊരുക്കങ്ങള്‍ പാളുന്നു. പൊങ്കാല ഉത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കരാര്‍ പണികള്‍ കളക്‌ട്രേറ്റിലെ ചുവപ്പ് നാടയില്‍ കുരുങ്ങി. വിവിധ വകുപ്പുകളിലായി 2.86 ലക്ഷം രൂപയുടെ കരാര്‍ പണികളാണ് നടത്തേണ്ടത്. ഇതില്‍ 1.92 കോടിരൂപയുടെ പണികള്‍ക്ക് ഭരണാനുമതി നല്‍കിയതായി അവലോകന യോഗത്തില്‍ കളക്ടര്‍ അറിയിച്ചെങ്കിലും ഫയല്‍ കളക്‌ട്രേറ്റിലെ മേശപ്പുറത്താണ്. ഭരണാനുമതി ലഭിച്ച് താഴെ തട്ടില്‍ എത്തുമ്പോള്‍ പൊങ്കാല മഹോത്സവം കഴിഞ്ഞിരിക്കും. അല്ലെങ്കില്‍ തുക ചിലവഴിക്കാനെന്നോണം പണികള്‍ പേരിനു വേണ്ടി ചെയ്തു തീര്‍ക്കും.
മുഖ്യമന്ത്രികൂടി പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല അവലോകന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഇക്കാര്യം തുറന്നടിച്ചു. പരസ്പരം പഴിചാരാനായിരുന്നു ഇന്നലത്തെ യോഗം. നാലാമത്തെ അവലോകനയോഗമാണ് കഴിഞ്ഞ ദിവസം ചേര്‍ന്നത്. വകുപ്പുകള്‍ ചെയ്തു തീര്‍ക്കേണ്ട പണികളെ സംബന്ധിച്ച് ആദ്യത്തെ യോഗത്തില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഫയലുകള്‍ യാഥാസമയം നീങ്ങാത്തതിനാല്‍ പണികളൊന്നും ഇനിയും തുടങ്ങാനായിട്ടില്ല. ആറ്റുകാലിലേക്കുള്ള എല്ലാ റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പ്രധാന റോഡായ മണക്കാട് ആറ്റുകാല്‍ റോഡും, കിള്ളിയാറിന്റെ കരയില്‍ക്കൂടിയുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ട് മാസങ്ങളായി. അവലോകന യോഗത്തില്‍ മാര്‍ച്ച് 5നകം പണികള്‍ പൂര്‍ത്തിയാക്കാം എന്നാണ് ബനധപ്പെട്ട ഉദ്യോഗസ്ഥന്‍ അവലോകന യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ ഉത്സവം മാര്‍ച്ച് 3ന് ആരംഭിക്കും. ജാള്യത മറയ്‌ക്കാന്‍ ഫെബ്രുവരി 28നകം പണികള്‍ തീര്‍ക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.
വാട്ടര്‍ അതോറിട്ടിയും തങ്ങളുടെ ദീനരോധനം യോഗത്തില്‍ അറിയിച്ചു. 1650 താല്‍ക്കാലിക കുടിവെള്ള പൈപ്പുകള്‍ പൊങ്കാലക്കായി സ്ഥാപിക്കും. കരമനയാറില്‍ ഷവര്‍ നിര്‍മ്മാണം, ഫയര്‍ഫോഴ്‌സിന് ആവശ്യമായ വെള്ളം, പൊങ്കാലക്ക് ആവശ്യമായ വെള്ളം ടാങ്കറില്‍ ശേഖരിക്കല്‍ തുടങ്ങി വിവിധ പണികള്‍ക്കായി 2.26 ലക്ഷം രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. കളക്ടര്‍ ഇന്നലെ ഭരണാനുമതി നല്‍കിയത് 86 ലക്ഷത്തിന്. വിവിധ ഘട്ടങ്ങള്‍ കടന്ന് ഫയല്‍ വാട്ടര്‍ അതോറിട്ടിയുടെ പക്കലെത്തുമ്പോഴുള്ള സമയം കണക്കിലെടുക്കുമ്പോള്‍ പദ്ധതികള്‍ യഥാവിധി നടപ്പിലാക്കാന്‍ സാധിക്കില്ല. തദ്ദേശ സ്വയം ഭരണവകുപ്പ് 1.92 ലക്ഷത്തിനുള്ള പദ്ധതികള്‍ സമര്‍പ്പിച്ചപ്പോള്‍ അനുമതി നല്‍കിയത് 83 ലക്ഷത്തിന്. ലക്ഷക്കണക്കിന് പേര്‍ പൊങ്കാലക്ക് എത്തുന്നതിനാല്‍ നഗരത്തിലെ സ്വീവേജ് പൈപ്പ് ലൈനിലെ തകരാറുകള്‍ പൊങ്കാല ഉത്സവത്തിന് മുമ്പ് പരിഹരിക്കണം. ഇതിലേക്കായി ഒന്നും ചെയ്യാന്‍ ഇതുവരെയും സാധിച്ചില്ല. ഇത്തരത്തില്‍ വിവിധ വകുപ്പുകള്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ യോഗത്തില്‍ അറിയിച്ചു.
കളക്ടര്‍ അടിയന്തിര അനുമതി നല്‍കിയാലും പണികള്‍ ഏറ്റെടുക്കാതെ കരാറുകാര്‍ വിട്ട് നില്‍ക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം പണികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് ഒരുകോടിയിലധികം രൂപ കൊടുത്ത് തീര്‍ക്കാനുണ്ട്. കുടിശ്ശിക ഉള്ളതിനാല്‍ പന്തല്‍കെട്ടാന്‍ പോലും ആളെ കിട്ടാനില്ലെന്ന് മന്ത്രി യോഗത്തില്‍ സമ്മതിച്ചു.
ശബരിമലയിലേതു പോലെ സ്‌പെഷ്യല്‍ പോലീസ് സംവിധാനം പൊങ്കാലക്ക് ഏര്‍പ്പെടുത്തുമെന്ന് യോഗത്തില്‍ സംബന്ധിച്ച എഡിജിപി സന്ധ്യ പറഞ്ഞു. ഇതിലേക്കായി തെരഞ്ഞെടുത്ത സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി വാളണ്ടിയര്‍മാരായി നിയമിക്കും. തെരുവ് വിളക്ക് സംവിധാനം കാര്യക്ഷമമാക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടു.16 സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് പ്രവര്‍ത്തിക്കും. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് സ്ഥലം ഏര്‍പ്പെടുത്തിതരണമെന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ആവശ്യപ്പെട്ടു.ലീഗല്‍ മെട്രോളജിയും, സിവില്‍ സപ്ലൈയിസും പ്രത്യേക പരിശോധനാ സംഘങ്ങളെ നിയമിക്കും. ഏഴ് പ്രത്യേക ട്രയിനുകള്‍ പൊങ്കാലദിവസം സര്‍വ്വീസ് നടത്തുമെന്ന് ദക്ഷണ റെയില്‍വെ അറിയിച്ചു. ദീര്‍ഘദൂര ട്രയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിക്കും. പാസഞ്ചര്‍ ട്രയിനിന് 18 ബോഗികള്‍ ഘടിപ്പിക്കുമെന്നും റെയില്‍വെ അറിയിച്ചു.
















