
ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി കര്‍ണാടക തുംകൂര്‍ സ്വദേശിനി ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെ കൊന്നത് ശോഭയും ശോഭയുടെ ഘാതകനും രണ്ടാം ഭര്‍ത്താവുമായ മഞ്ജുനാഥും ചേര്‍ന്നാണെന്ന് പോലീസ്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി കുറ്റം സമ്മതിച്ചതായും രാജുവിനെ കൊന്ന് കത്തിച്ച സ്ഥലം പോലീസിനെ കാണിച്ചു കൊടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ശോഭയുടെ കാണാതായ നാലും ആറും വയസ്സുള്ള മക്കള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ജനുവരി 21 നാണ് ശോഭയെ ഇരിട്ടി പഴയ പാലത്തിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ഒപ്പം താമസിച്ചിരുന്ന തുംകൂര്‍ സ്വദേശി മഞ്ജുനാഥ് കഴുത്തു ഞെരിച്ച് കൊന്നശേഷം കിണറ്റില്‍ തള്ളിയതാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ശോഭയുടെ മക്കളായ നാലുവയസ്സുകാരി അമൃത, ആറുവയസ്സുകാരന്‍ ആര്യന്‍ എന്നിവരെ കാണാതായതും ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിന്റെ തിരോധാനവും പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണത്തിനൊടുവിലാണ് രാജുവിനെ കൊന്നത് ശോഭയും മഞ്ജുനാഥും ചേര്‍ന്നാണെന്ന് തിരിച്ചറിയുന്നത്.
2015 ഡിസംബര്‍ 21നാണ് മഞ്ജുനാഥും ശോഭയും ചേര്‍ന്ന് രാജുവിനെ കൊല്ലുന്നതെന്ന് പോലീസ് പറഞ്ഞു. രാജുവും ഭാര്യ ശോഭയും തുംകൂറിലെ സാത്തനഹള്ളിയിലെ ഒരു വാടകവീട്ടില്‍ താമസിച്ചു വരുമ്പോഴായിരുന്നു സംഭവം. ശോഭയുടെ ബന്ധു കൂടിയായ മഞ്ജുനാഥ് ശോഭയുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഇതിനിടയിലാണ് രണ്ടുപേരും കൂടി രാജുവിനെ വകവരുത്തുവാന്‍ തീരുമാനിക്കുന്നത്. മഞ്ജുനാഥിന്റെ തന്നെ ഓട്ടോവില്‍ കയറ്റി ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും അമ്പതു കിലോമീറ്ററോളം അകലെയുള്ള ഇഞ്ചിനഹള്ളിയിലെ വനത്തില്‍ വെച്ച് കയറുകൊണ്ട് കഴുത്തിന് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പായശേഷം ഇതേ സ്ഥലത്ത് തമൃതദേഹം കത്തിച്ചുകളഞ്ഞു. അതേസമയം കൊലനടന്ന് അഞ്ചു ദിവസത്തിനു ശേഷം കര്‍ണ്ണാടക പോലീസിനു ഇവിടെനിന്നും കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. മൃതദേഹം ആരുടേതാണെന്നറിയാതെ കര്‍ണ്ണാടക പോലീസ് ഈ കേസ് മരവിപ്പിച്ച നിലയിലായിരുന്നു. ഇതാണ് ശോഭയുടെ കൊലപാതകത്തിലൂടെ ഇപ്പോള്‍ കേരളാ പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ശോഭയുടെ കുട്ടികള്‍ എവിടെയാണെന്ന ദുരൂഹത ഇപ്പോഴും തുടരുകയാണ്. ശോഭയെ കൊലപ്പെടുത്തിയ ശേഷം രാവിലെ പ്രതി കുട്ടികളുമായി ഇരിട്ടി പട്ടണത്തിലൂടെ പോകുന്ന നിരീക്ഷണക്യാമറ ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ദ്വിഭാഷിയെ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുട്ടികളെ ബംഗലൂരു റയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ട്രെയിനില്‍ കയറ്റിവിട്ടു എന്നാണു പറഞ്ഞിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അടക്കമുള്ള വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് കുട്ടികളെ കണ്ടെത്താനുള്ള ശ്രമം കേരള പോലീസും കര്‍ണ്ണാടക പോലീസും ചേര്‍ന്ന് നടത്തി വരികയാണ്. നാര്‍ക്കോട്ടിക് ഡിവൈഎസ്പി വി.എന്‍.വിശ്വനാഥന്‍, പേരാവൂര്‍ സിഐ സുനില്‍ കുമാര്‍, എസ്‌ഐ അന്‍ഷാദ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷംസുദ്ദീന്‍, രമേഷ്ബാബു, െ്രെഡവര്‍ ജോളി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
















