ജി.സുരേഷ്
കൊട്ടാരക്കര: ഇപ്പോള്‍ പണിതുടങ്ങുമെന്ന് പ്രഖ്യാപിച്ച് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശില പാകിയ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനം ഇപ്പോള്‍ ത്രിശങ്കുവിലാണ്. ഇതിനായി കെഐപിയില് നിന്നും നീണ്ട നാളത്തെ സമ്മര്‍ദ്ദത്തിന് ശേഷം ഏറ്റെടുത്ത 2.70 ഏക്കര്‍ സ്ഥലത്ത് ആസ്ഥാനം പണിയാനുള്ള നീക്കം ഇപ്പോഴത്തെ സര്‍ക്കാര്‍ ഉപേക്ഷിച്ചു കഴിഞ്ഞു.
പുതിയ ആഭ്യന്തര മന്ത്രി ശിലപാകി ഇപ്പോള്‍ പോലിസ് ക്വാര്‍ട്ടേഴ്സ് നില്ക്കുന്ന സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാമെന്നാണ് പുതിയ തീരുമാനം. പഴയ സ്ഥലത്ത് നിന്ന് മാറ്റാനുള്ള കാരണം ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നുമില്ല. പഴയ സ്ഥലത്ത് ശിലാസ്ഥാപനം കഴിഞ്ഞ് ഒരു വര്‍ഷമെത്താന്‍ വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ ശേഷിക്കെയാണ് പുതിയ നീക്കം.
2016 ഫെബ്രുവരി 18നായിരുന്നു തൃക്കണ്ണമംഗല്‍ ഗാന്ധിമുക്കിന് സമീപത്ത് കല്ലട ഇറിഗേഷന്‍ പ്രോജക്ട് വകയായുണ്ടായിരുന്ന സ്ഥലത്ത് കല്ലിടല്‍ മാമാങ്കം നടന്നത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന തരത്തില്‍ പൊലീസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നിര്‍മ്മാണച്ചുമതലയും നല്കി. 12 കോടിരൂപ അടങ്കല്‍ കണക്കാക്കിയതില്‍ രണ്ട് കോടി രൂപ ആദ്യഘട്ടമായി അനുവദിക്കുകയും ചെയ്തിരുന്നു.
എസ്പി ഓഫീസ്, എആര്‍ ക്യാമ്പ്, ഡിവൈഎസ്പിമാരുടെ ഓഫീസുകള്‍, മ്യൂസിയം, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സൈബര്‍സെല്‍, ഹോസ്റ്റല്‍, കാന്റീന് തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കുംവിധമാണ് രൂപരേഖ തയ്യാറാക്കിയത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ നിര്‍മ്മാണം ചുവപ്പ് നാടയില്‍ കുടുങ്ങി. അന്നിട്ട ശിലാഫലകം നിലവില്‍ പൊതുമരാമത്ത് വകുപ്പിന്റെ ടിബി ജങ്ഷനിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്പി ഓഫീസിന്റെ വരാന്തയില്‍ ഉപേക്ഷിക്കുകയും ചെയ്തു.
നേരത്തേ പൊലീസ് വകുപ്പിന് ഉണ്ടായിരുന്ന സ്ഥലത്താണ് ക്വാര്‍ട്ടേഴ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ എസ്പി ഓഫീസും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയെടുക്കാനുള്ള സ്ഥല പരിമിതി ചൂണ്ടിക്കാട്ടിയാണ് കെഐപിയുടെ സ്ഥലം അനുവദിപ്പിച്ചത്. 2011 മാര്‍ച്ചില്‍ കൊട്ടാരക്കരയില്‍ പ്രവര്‍ത്തനം തുടങ്ങിയ പോലീസ് ആസ്ഥാനം ഇപ്പോഴും പരിമിതികള്‍ക്കിടയിലാണ് ടിബിയിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: