ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ അനുഷ്ഠാന ചടങ്ങായ കാളിയൂട്ടിന് നാളെ നിലത്തില്‍പ്പോരോടെ സമാപനം. ഇന്ന് മുടിയുഴിച്ചിലാണ്. ക്ഷേത്രത്തില്‍ കുറികുറിച്ചതോടെയാണ് കാളിയൂട്ടിന് തുടക്കമാകും.
ക്ഷേത്ര മേല്‍ശാന്തി ഭണ്ഡാരപ്പിള്ളയ്‌ക്ക് നീട്ട് വാങ്ങുന്ന ചടങ്ങാണ് കുറികുറിക്കല്‍. കുറികുറിപ്പ് ദിവസം മുതല്‍ ഓരോ ദിവസവും രാത്രിയില്‍ സാമൂഹ്യഅനാചാരങ്ങളെ പരിഹസിക്കുന്ന കഥകളിലൂടെയാണ് കാളീനാടകം അരങ്ങുണര്‍ത്തുന്നത്. വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദര്‍ പുറപ്പാട്, നായര്‍പുറപ്പാട്, ഐരാണിപറ പുറപ്പാട്, കണിയാരു പുറപ്പാട്, പുലയര്‍ പുറപ്പാട് എന്നിവ ക്ഷേത്രമതില്‍ക്കെട്ടിനകത്തെ ചുട്ടികുത്ത് പുരയിലാണ് അരങ്ങേറിയത്. ക്ഷേത്രത്തിലെ അത്താഴശീവേലിക്ക് ശേഷമാണ് ഏഴാം ദിവസം വരെയുള്ള ചടങ്ങുകള്‍ അരങ്ങേറിയത്. പ്രധാന ചടങ്ങുകളായ മുടിയുഴിച്ചിലും നിലത്തില്‍പ്പോരും ദാരികനിഗ്രഹവും ക്ഷേത്ര മതില്‍കെട്ടിന് പുറത്തുമാണ് അരങ്ങേറുന്നത്.
ഇന്ന് മുടിയുഴിച്ചിലിന് ശാര്‍ക്കര ക്ഷേത്രത്തിന് അഞ്ചു കിലോമീറ്ററോളം ചുറ്റളവുള്ള പ്രദേശങ്ങള്‍ വേദിയാകും. വൈകിട്ട് നാലിനാണ് മുടിയുഴിച്ചില്‍ ആരംഭിക്കുക. ദാരികനെത്തേടി ദുര്‍ഗാദേവി വടക്കേദിക്കിലേക്കും ഭദ്രകാളി തെക്കേദിക്കിലേക്കും യാത്ര തിരിക്കുന്ന ചടങ്ങാണ് മുടിയുഴിച്ചില്‍. സര്‍വാഭരണ വിഭൂഷിതയായി ഉറഞ്ഞുതുള്ളി എത്തുന്ന ദേവിമാരെ ഭക്തര്‍ നിറപറയും നിലവിളക്കുമായി എതിരേല്‍ക്കും. ദേവിക്ക് കര്‍ഷകര്‍ മകരകൊയ്‌ത്തിന്റെ ആദ്യവിള കാണിക്കയായി നല്‍കുന്ന ചടങ്ങുകൂടിയാണ് മുടിയുഴിച്ചില്‍. കാളിയൂട്ട് ആരംഭിച്ച കാലത്ത് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നു. അക്കാലത്ത് തീണ്ടല്‍ ജാതിക്കാര്‍ക്ക് ദേവീദര്‍ശനം സാധ്യമാക്കാനാണ് ഈ ഊരുചുറ്റലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
ശാര്‍ക്കര പറമ്പിലെ വിശാലമായ മണല്‍പ്പുറത്താണ് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്. വൈകിട്ട് അഞ്ച് മണിയോടെ ക്ഷേത്രത്തിന് പുറകുവശത്തുള്ള ചുട്ടികുത്തിപുരയില്‍ നിന്ന് സര്‍വ്വാഭരണ വിഭൂഷിതയായ ദേവിയും പരിജനങ്ങളും ക്ഷേത്രത്തിന്റെ കിഴക്കുവശത്തുകൂടി തെക്കേ നടയിലിറങ്ങി കിഴക്കോട്ട് ദര്‍ശനം നല്‍കി ദേവിയുടെ തിരുമുടി തലയിലേറ്റുന്നു. മേല്‍ശാന്തി ദേവീമുടിയില്‍ പൂമാല ചാര്‍ത്തി തീര്‍ഥജലം തളിക്കുന്നതോടെ നിലത്തില്‍പ്പോര് ആരംഭിക്കും.
രുദ്രയായ ഭദ്രകാളി വാളുമായി പടക്കളത്തിലിറങ്ങുമ്പോള്‍ 11 ആചാരവെടികള്‍ മുഴങ്ങുകയും അമ്പലമണികള്‍ നിലയ്‌ക്കാതെ ശബ്ദിക്കുകയും ദേവീ സ്‌ത്രോത്രങ്ങളും വായ്‌ക്കുരവകളും ഉയരുകയും ചെയ്യുന്നു. ശാര്‍ക്കര പറമ്പിന്റെ വടക്ക് 42 കോല്‍ പൊക്കത്തില്‍ തെങ്ങിന്‍ തടിയില്‍ തീര്‍ത്ത ഭദ്രകാളി പറണും തെക്ക് 27 കോല്‍ പൊക്കത്തില്‍ കമുകിന്‍ തടിയില്‍ തീര്‍ത്ത ദാരികന്റെ പറണും തലയുയര്‍ത്തി നില്‍ക്കും.
പോര്‍ക്കളത്തില്‍ മൂന്ന് വലംവച്ച ശേഷം പറണില്‍ കയറുന്ന ദേവി ദാരികനെ പോരിനു വിളിക്കുന്നു. യുദ്ധം ആരംഭിക്കുന്നു. യുദ്ധത്തിനിടയില്‍ ദാരികന്റെ മോഹാസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെട്ട് വീഴുന്നു. മോഹാലസ്യം തീര്‍ക്കാന്‍ വീണ്ടും പറണിലേറിയ ദേവി അല്‍പ്പനേരം വിശ്രമിച്ച ശേഷം അമ്പലനടയിലെത്തി ശിവനില്‍ നിന്ന് അനുഗ്രഹം വാങ്ങി തീര്‍ഥവും പ്രസാദവും സ്വീകരിച്ച് ശക്തി സംഭരിച്ച് പോര്‍ക്കളത്തിലേക്ക് പായും. പതിനാല് ലോകവും മുഴങ്ങും തരത്തിലാണ് ദേവിയുടെ പിന്നീടുള്ള ആക്രോശങ്ങള്‍ നടക്കുക.
മുന്‍കാലങ്ങളില്‍ പറണിനുചുറ്റും ജന്തുബലി ഉണ്ടായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ദാരികനിഗ്രഹം പ്രതീകാത്മകമായി കുലവാഴ വെട്ടിയാണ് അവതരിപ്പിക്കുന്നത്. ദാരികനെ വധിച്ച് നാടിനെ രക്ഷിച്ച സന്തോഷത്തോടെയുള്ള ഭദ്രകാളിയുടെ നൃത്തമായ മുടിത്താളമാടല്‍ അരങ്ങേറും. ഈ സമയം ശാര്‍ക്കര ക്ഷേത്രം ശിവന്റെ ഇരിപ്പിടമായ കൈലാസ പര്‍വ്വതമെന്നാണ് സങ്കല്‍പ്പം.
















