ഹരിപ്പാട്: അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാസമയം പ്രതികള്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ നല്‍കാത്തതിനാല്‍ ക്വട്ടേഷന്‍കാര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ശേഷം പ്രതികളാകുന്നവര്‍ ജാമ്യത്തിലിറങ്ങി വീണ്ടും കത്തിക്ക് മൂര്‍ച്ചകൂട്ടി ഇരകളെ തേടുന്നു. 2006 സപ്തംബര്‍ മാസം ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി തെക്ക് പാലത്തറ വീട്ടില്‍ യശോധരന്‍ (തമ്പാന്‍ 37)ക്വാട്ടേഷന്‍കാരുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടു. ശേഷം ഹരിപ്പാട് മേഖലയില്‍ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ക്വട്ടേഷന്‍കാര്‍ നടത്തി.
ഗുണ്ടകള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിന്റെ മുഖ്യകാരണം അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയോ രാഷ്‌ട്രീയ ഇടപെടലോ ആണ്. കുറ്റകൃത്യം ചെയ്തശേഷം പിടിക്കപ്പെടുന്ന പ്രതി റിമാന്‍ഡിലാകുമ്പോള്‍ തൊണ്ണൂറ് ദിവസത്തിനകം പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ പ്രതി അഴിക്കുള്ളില്‍ത്തന്നെ വിചാരണ നേരിടേണ്ടിവരും. എന്നാല്‍ കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതലുള്ള പോലീസുദ്യോഗസ്ഥര്‍ ക്വട്ടേഷന്‍കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് കുറ്റപത്രം മനപ്പൂര്‍വ്വം വൈകിക്കുന്നു.
കുറ്റപത്രം വൈകിയാല്‍ തൊണ്ണൂറ് ദിവസത്തിന് മുമ്പ് റിമാന്‍ഡ് പ്രതി മോചിതനാകും. ജാമ്യത്തില്‍ പുറത്തിറങ്ങുന്ന ഗുണ്ടകള്‍ സാക്ഷികളെ സ്വാധീനിച്ചും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ തുക നല്‍കിയും രക്ഷപെടാനുള്ള പഴുത് കണ്ടെത്തുന്നു. ഇതിന് ശേഷവും ഇവര്‍ ക്വട്ടേഷന്‍ പണി ഏറ്റെടുത്ത് നടത്തുന്നു. യശോധരനെ (തമ്പാന്‍) വധകേസ്സിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതിലെ പ്രധാന പ്രതി കുമാരപുരം സ്വദേശി രാജേഷ് ഇതിന് ശേഷവും നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ദുരൂഹസാഹചര്യത്തില്‍ രാജേഷ് അപ്രത്യക്ഷമായി. വീടിന് സമീപത്തായി രാജേഷിന്റെ മുടിയും രക്തക്കറകളും കാണപ്പെട്ടു. ഇയാളുടെ അമ്മയുടെ പരാതിയില്‍ ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും രക്തത്തിന്റെയും മുടിയുടേയും സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനയ്‌ക്ക് അയയ്‌ക്കുകയും ചെയ്തു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേപ്പറ്റി തുടര്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കരുവാറ്റയിലും കണ്ടല്ലൂരും നടന്ന മൂന്ന് കൊലപാതകങ്ങളിലും കൊല്ലപ്പെട്ടവരും കൊലപ്പെടുത്തിയവരും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളാണ്. ഒരു കേസില്‍പ്പോലും ഇവര്‍ വിചാരണ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. കരുവാറ്റ കന്നുകാലിപ്പാലം ഉല്ലാസിന്റെ വധത്തിന് ശേഷം പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും പോലീസ് യാതൊരുവിധ മുന്‍കരുതലും എടുത്തില്ലെന്നും ആക്ഷേപമുണ്ട്.
















