തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചതിൽ ജീവനക്കാരുടെ അനാസ്ഥയുണ്ടെന്ന് പ്രതികരിച്ച്
ഡോ. ഹാരിസ് ചിറക്കൽ. ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി കൂടിയായ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അങ്ങേയറ്റം വേദനാജനകമായ വാര്‍ത്ത. നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നെഞ്ചുവേദന ഹൃദ്രോഗത്തിന്റെ ലക്ഷണമാണെന്നും നിമിഷങ്ങള്‍ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നും അറിയാവുന്ന കാര്യമാണ്.
ഏറ്റവും അടിയന്തരമായി എമര്‍ജന്‍സി വിഭാഗത്തിലും ഐ.സി.യുവിലും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കേണ്ടതായിരുന്നു. ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്. അവസാനത്തെ വാചകമാണ് രസകരം. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യു കുറിപ്പ് നല്‍കിയത്രെ. ഒരു ജനറല്‍ ആശുപത്രിയിലാണ് സംഭവം.
ഹൃദയസ്തംഭനത്തിലേക്ക് നീങ്ങുന്ന രോഗിയ്‌ക്ക് മെഡിക്കല്‍ കോളജിലേക്ക് റഫറല്‍ ലെറ്റര്‍ നല്‍കുന്നു. ഒരു മണിക്കൂര്‍ എടുക്കും മെഡിക്കല്‍ കോളജില്‍ എത്താന്‍. സീരിയസ് രോഗികളെ അങ്ങനെയല്ല റഫര്‍ ചെയ്യേണ്ടത്. ശക്തമായ അന്വേഷണവും നടപടികളും ആവശ്യമാണ്.
സംഭവത്തില്‍ ആരോപണവിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ജോയ് ജോണ്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന ആശുപത്രിയില്‍ ചികിത്സ തേടിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാറാണ് (52) മരിച്ചത്. നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരന്‍ ക്യൂവില്‍ നില്‍ക്കാന്‍ പറഞ്ഞെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. അരമണിക്കൂറോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. ഇതിനിടെ രാജേഷ് കുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.













