കൊല്ലം: നഗരത്തിന്റെ വികസനം ലക്ഷ്യമിട്ട് മിഷന് കൊല്ലവുമായി കോര്പ്പറേഷന് രംഗത്ത്. രണ്ടര പതിറ്റാണ്ടിനു ശേഷം നഗരത്തിന്റെ വികസനങ്ങളെ സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് മിഷന് കൊല്ലമെന്ന് മേയര്‍ വി.രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളസര്‍ക്കാരിന്റെ നവകേരളമിഷനുമായി ബന്ധപ്പെട്ട് നാലുവര്‍ഷത്തേക്കു ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കോര്പ്പറേഷന്തലത്തില് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മേയര്‍ ചെയര്‍മാനും ഈ രംഗത്തെ വിദഗ്ധനായ ഡോ.ശ്രീകുമാര്‍ വൈസ് ചെയര്‍മാനും കോര്പ്പറേഷന് സെക്രട്ടറി രാജു കണ്‍വീനറുമായി രൂപീകരിക്കുന്ന ആസൂത്രണസമിതിയാണ് നേതൃത്വം നല്‍കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് 22 മേഖലകളായി തിരിച്ചിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം, മാലിന്യസംസ്ക്കരണം, സദ്ഭരണം, നഗരസൗന്ദര്യവല്‍ക്കരണം, കുടിവെള്ളം, മത്സ്യബന്ധനം, വിദ്യാഭ്യാസം, കലാകായികം, ട്രാഫിക് പരിഷ്ക്കാരം തുടങ്ങിയവയാണ് വികസന മേഖലകള്‍. നഗരത്തില്‍ വദ്ധിച്ചുവരുന്ന വാഹനത്തിരക്കും അപകടങ്ങളും കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ട്രാഫിക് സംവിധാനം ഒരുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും മെയിലുവഴിയോ ഫെയ്സ്ബുക്കിലൂടെയോ മിഷന്കൊല്ലം ബ്ലോഗിലൂടെയോ അറിയിക്കാം. കൊല്ലത്തെ ടൂറിസ്റ്റ് നഗരമാക്കുന്നതിനും നിലവിലുള്ള ടൂറിസം പദ്ധതികളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഇതുസംബന്ധിച്ചിട്ടുള്ള സെമിനാറുകള്‍ നടത്തി ലഭ്യമാകുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: